കെറെയില്‍ പദ്ധതിക്കെതിരെ യുഡിഎഫ് ബോധപൂര്‍വ്വം നടത്തുന്ന പ്രതിഷേധങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മുന്‍ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എ.കെ ബാലന്‍. എങ്ങനെയെങ്കിലും ഒരു വെടിവെപ്പ് ഉണ്ടാക്കുക എന്നതാണ് യുഡിഎഫിന്റെ ലക്ഷ്യം. ഏതെങ്കിലും ഒരു സ്ത്രീയെ അല്ലെങ്കില്‍ ഒരു കുട്ടിയെ രക്തസാക്ഷിയായി കിട്ടുമോയെന്നാണ് യുഡിഎഫ് ആലോചിക്കുന്നത്. കൊല്ലാന്‍ വേണ്ടി മണ്ണെണ്ണ ഒഴിക്കുകയാണ് അവരെന്നും ഇക്കാര്യങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയണമെന്നും എകെ ബാലന്‍ ആവശ്യപ്പെട്ടു. സമരത്തിലേറെയും ഇറക്കുമതി ചെയ്ത ആളുകളാണ്. ഒരേ ആള്‍ക്കാര്‍ തന്നെയാണ് പല സ്ഥലങ്ങളിലും എത്തുന്നതെന്നും എകെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.
വിമോചന സമരത്തിന്റെ പഴയ സന്തതികള്‍ക്ക് പുതിയ ജീവന്‍ വെച്ചുവെന്നാണ് പ്രതിപക്ഷം കരുതുന്നതെന്നും ആടിനെ പട്ടി ആകുക, പിന്നെ പട്ടിയെ പേ പട്ടിയാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Also Read- കെ റെയില്‍ സമരം; മണ്ണെണ്ണയൊഴിച്ച് ഭീഷണി മുഴക്കിയതിന് മാടപ്പള്ളിയിലെ 150 പേർക്കെതിരെ കേസ്
ദേശീയപാതക്കെതിരെ സമരം ചെയ്ത വയല്‍ക്കിളികള്‍ ഇപ്പോള്‍ എവിടെയാണ്. ആ സമരത്തിന് നേതൃത്വം കൊടുത്തവര്‍ ഇന്ന് സിപിഐഎമ്മിനൊപ്പമാണ്. ഇതാണ് യുഡിഎഫിലും കാണാന്‍ പോകുന്നത്. നാട്ടില്‍ വികസനം പാടില്ലെന്നാണ് യുഡിഎഫ് ആഗ്രഹിക്കുന്നത്. അത് കേരളത്തില്‍ നടക്കില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍ അത് മാറ്റിയെടുത്ത് മാത്രമേ നടപ്പാക്കൂ. ഇതിനൊരുപാട് നടപടി ക്രമങ്ങള്‍ ഉണ്ട്. ഇതാണ് ഇപ്പോള്‍ നടക്കുന്നതെന്നും എ.കെ ബാലന്‍ പറഞ്ഞു.
ജനങ്ങളെ വിശ്വാസത്തിലെടുത്ത് അവരുടെ ആശങ്ക മാറ്റി കൊണ്ട് രാജ്യത്തെ ഏറ്റവും നല്ല നഷ്ടപരിഹാരം നല്‍കി കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. നാടിന്റെ വികസനമാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. കെറെയില്‍ നടപ്പാക്കി കഴിഞ്ഞാല്‍ ഇനി ജന്മത്ത് യുഡിഎഫിന് അധികാരത്തില്‍ വരാന്‍ സാധിക്കില്ല. നേട്ടം എല്‍ഡിഎഫ് അനുഭവിക്കും. അത് മനലാക്കിയാണ് പ്രതിപക്ഷത്തിന്റെ ഈ തുള്ളലെന്നും എകെ ബാലന്‍ പറഞ്ഞു.
Also Read- കരിമ്പട്ടികയിൽ പെട്ട കമ്പനിക്ക് കരാർ; സിൽവർലൈനിൽ മുഖ്യമന്ത്രിക്കെതിരെ അഴിമതി ആരോപണവുമായി ചെന്നിത്തല
ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കുന്നതിലൂടെ കെറെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയുമെന്ന് അദ്ദേഹം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കപ്പെടുമെന്ന് ഉറപ്പായാല്‍ അവര്‍ ഭൂമി വിട്ടു നല്‍കും. കരട് നയരേഖയുടെ കാര്യത്തില്‍ പാര്‍ട്ടിക്ക് കടുംപിടുത്തമില്ല, മുന്നണിയിലും കീഴ്ഘടകങ്ങളിലും ആവശ്യമായ ചര്‍ച്ചകള്‍ നടത്തി വേണ്ട ഭേദഗതികള്‍ വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെറെയിലില്‍ നിലവിൽ നടക്കുന്നത് സ്ഥലമേറ്റെടുപ്പല്ല സാമൂഹികാഘാത പഠനം അടക്കമുള്ള കാര്യങ്ങളാണെന്ന് കെറെയില്‍ എം.ഡി വ്യക്തമാക്കി. പദ്ധതി ആരെയാണ് ബാധിക്കുന്നതെന്ന് മനസ്സിലാക്കാൻ ഈ സർവേ ആവശ്യമാണ്. ഭൂമിയേറ്റെടുക്കൽ പദ്ധതിയുടെ ഈ ഘട്ടത്തിൽ ആലോചനയില്ല. മുഴുവൻ പണവും നൽകിയ ശേഷമേ പദ്ധതിക്കായി സ്ഥലമേറ്റെടുക്കൂവെന്നും കെ റെയിൽ എംഡി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം സിൽവർ ലൈൻ പാതയ്ക്ക് ബഫർ സോൺ ഉണ്ടാവില്ലെന്ന മന്ത്രി സജി ചെറിയാന്റെ വാദം കെ റെയിൽ എം ഡി തള്ളി. സിൽവർ ലൈൻ പാതയുടെ ഇരുവശത്തും പത്ത് മീറ്റർ ബഫർ സോൺ ഉണ്ടാവുമെന്ന് കെ റെയിൽ എംഡി വ്യക്തമാക്കി. ഇതിൽ അഞ്ച് മീറ്ററിൽ യാതൊരു നിർമാണവും അനുവദിക്കില്ല. ബാക്കി ഭാഗത്ത് അനുമതിയോടെ നിർമാണം നടത്താം. ബഫർ സോൺ നിലവിലെ നിയമമനുസരിച്ച് തീരുമാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: AK Balan, K-Rail project