സംസ്ഥാനത്തെ ഒന്നു മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷ ഏപ്രിൽ പത്തോടെ തുടങ്ങാൻ തീരുമാനമായി. അധ്യാപക സംഘടനകളുമായി വിദ്യാഭ്യാസ മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. പരീക്ഷകൾക്ക് മുന്നോടിയായി പാഠഭാഗങ്ങൾ അടുത്ത മാസം 31 ഓടെ പഠിപ്പിച്ചു തീർക്കും. ഈ മാസം 21 മുതൽ ഓൺലൈൻ ക്ലാസുകൾ ഓൺലൈൻ ക്ലാസുകൾ നിർബന്ധമല്ല. ആവശ്യമുള്ള അധ്യാപകർക്ക് മാത്രം ക്ലാസുകൾ എടുക്കാം. കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഡിജിറ്റൽ ക്ലാസ്സുകൾ തുടരും. അടുത്ത തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ വൈകുന്നേരം വരെ ക്ലാസുകൾ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിൻരെ തീരുമാനം. ഇതിന് മുന്നോടിയായാണ് വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ അധ്യാപക സംഘടനകളുടെ അടക്കം യോഗം ചേർന്നത്.
10, പ്ലസ് ടു പരീക്ഷകൾക്കായി നിശ്ചയിച്ച ഫോക്കസ് ഏരിയയിലും പരീക്ഷാ തീയതികളിലും മാറ്റമുണ്ടാകില്ല. അധ്യാപക സംഘടനകളുടെ ആവശ്യം പരിഗണിച്ച് ഫെബ്രുവരി-മാർച്ച് മാസങ്ങളിലെ ശനിയാഴ്ചകൾ മാത്രം പ്രവർത്തി ദിനങ്ങൾ ആക്കി പുതിയ ഉത്തരവിറക്കും. ഫോക്കസ് ഏരിയയെ വിമർശിച്ചതിന് കണ്ണൂരിലെ അധ്യാപകനെതിരെ വിദ്യാഭ്യാസവകുപ്പ് നടപടിയെടുത്ത കാര്യവും യോഗത്തിൽ ചർച്ചയായി.
സർവീസ് ചട്ടം ഓർമ്മിപ്പിക്കുക മാത്രമാണ് വിദ്യാഭ്യാസ വകുപ്പ് ചെയ്തതന്നും അധ്യാപകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അധ്യാപക സംഘടനകളോട് വ്യക്തമാക്കി.
സംസ്ഥാനത്ത് ഈ മാസം 21 മുതൽ സ്കൂളുകൾ സാധാരണ നിലയിലേക്ക് പ്രവര്‍ത്തനം മാറ്റും. 21 മുതൽ മുഴുവൻ കുട്ടികളെയും ഉൾക്കൊള്ളിച്ച് ക്ലാസുകൾ വൈകുന്നേരം വരെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. പ്രീ പ്രൈമറി ക്ലാസ്സുകൾ പകുതി കുട്ടികളെ ഉൾക്കൊള്ളിച്ച് തിങ്കൾ മുതൽ വെള്ളി വരെ നടക്കും. ഒന്നു മുതൽ ഒൻപതു വരെയുള്ള ക്ലാസുകളിൽ വാർഷിക പരീക്ഷ നടത്തും. പൊതുഅവധി ഒഴികെയുള്ള ശനിയാഴ്ചകൾ പ്രവർത്തി ദിനമായിരിക്കും. അതേസമയം പ്രീ പ്രൈമറി യും ഒന്നു മുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകളും നാളെ മുതൽ ഒരാഴ്ചത്തേക്ക് ഉച്ചവരെ ആണ് നടക്കുക.
ഈ മാസം 28 മുതൽ സ്കൂളുകളിൽ ഷിഫ്റ്റ് അടിസ്ഥാനത്തിലല്ലാതെ ക്ലാസ്സുകൾ വൈകുന്നേരം വരെയാക്കാനുള്ള തയ്യാറെടുപ്പുകൾ നടത്താൻ ആണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം വിദ്യാഭ്യാസ വകുപ്പിന് നൽകിയിരുന്ന നിർദ്ദേശം. എന്നാൽ പാഠഭാഗങ്ങൾ കൃത്യസമയത്ത് പൂർത്തിയാക്കേണ്ടതിനാൽ ക്ലാസുകൾ നേരത്തെ ആരംഭിക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുകയായിരുന്നു.
ഈ മാസം 21 മുതൽ മുഴുവൻ കുട്ടികളെയും ഉൾക്കൊള്ളിച്ച് സ്കൂളുകൾ വൈകുന്നേരംവരെ പ്രവർത്തിക്കും. പ്രീ പ്രൈമറി ക്ലാസ്സകൾ പകുതി കുട്ടികളെ ഉൾക്കൊള്ളിച്ച് തിങ്കൾ മുതൽ വെള്ളി വരെ നടക്കും. ഒന്നു മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിൽ വാർഷിക പരീക്ഷ നടത്തും. എസ്എസ്എൽസി പ്ലസ് ടു മോഡൽ പരീക്ഷകൾ നേരത്തെ നിശ്ചയിച്ച പ്രകാരം അടുത്ത മാസം 16ന് ആരംഭിക്കും. പൊതുഅവധി ഒഴികെയുള്ള ശനിയാഴ്ചകൾ പ്രവർത്തി ദിനമായിരിക്കും. വിദ്യാർഥികൾ യൂണിഫോം ധരിക്കുന്നതാണ് നല്ലതെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Board Exam, Minister V Sivankutty