"ലീഗ് ഉൾപ്പെടെയുള്ളവർ മതഗ്രന്ഥത്തെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പറഞ്ഞപ്പോൾ അതിന്റെ വസ്തുത നാടിനെ ബോധ്യപ്പെടുത്തുകയാണ് ചെയ്തത്. ലീഗ് നേതാക്കൾക്കു പോലും വിശുദ്ധഗ്രന്ഥത്തോട് വിപ്രതിപത്തി ഉണ്ടാകുകയാണ്. ലീഗ് നിലപാട് അവരെ പിന്തുണയ്ക്കുന്നവർപോലും അംഗീകരിക്കുന്നില്ല. ഒപ്പം നിൽക്കുന്നവർ എതിരായപ്പോൾ സർക്കാരിനെതിരെ ആക്രമണം അഴിച്ചു വിടുകയാണ്. അതിനും അവർക്കു കഴിയില്ലെന്നും നാട്ടുകാർ ഇതൊക്കെ കാണുന്നുണ്ട്"- മുഖ്യമന്ത്രി പറഞ്ഞു.
മതഗ്രന്ഥത്തെ അനുകൂലിക്കുന്നവർ തന്നെ അതിനെ സ്വർണക്കടത്തിനു ഉപയോഗിച്ചു എന്നു പറഞ്ഞതാണ് പ്രശ്നം. മതഗ്രന്ഥം കൊണ്ടുവന്നത് മഹാകുറ്റമല്ല. അതിന്റെ പേരിൽ സ്വർണം കടത്തിയെന്നു ലീഗാണ് പറഞ്ഞത്. മതഗ്രന്ഥം കള്ളക്കടത്തായി വന്നതെന്നു പറയാനാകില്ല. കസ്റ്റംസ് ക്ലിയർ ചെയ്ത് കോൺസുലേറ്റിൽ എത്തിയതാണ് വിതരണം ചെയ്തത്.
ന്യായമായ രീതിയിൽ കൊണ്ടുവന്നത് കള്ളക്കടത്തായി ചിത്രീകരിക്കേണ്ടതില്ല. യുഎഇയുമായുള്ള നയതന്ത്രബന്ധം രാഷ്ട്രീയ പാർട്ടികൾ ആലോചിക്കണം. ലക്ഷക്കണക്കിനു ഇന്ത്യക്കാരെ ഹൃദയത്തിൽ സൂക്ഷിക്കുന്നവരാണ് യുഎഇ ജനത. അവരെ കള്ളക്കടത്തുകാരായി ചിത്രീകരിക്കുന്നത് ശരിയല്ല. വാചകങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. കോൺസുലേറ്റ് അധികൃതർ മതഗ്രന്ഥം വിതരണം ചെയ്യാൻ ജലീലിനെ ഏൽപ്പിച്ചു. അത് വിതരണം ചെയ്തു. ആ വിവരങ്ങൾ എൻഐഎ മനസിലാക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.