കോഴിക്കോട് വാഹനാപകടത്തില്‍ പരിക്കേറ്റ് കോമയിലായ 9 കാരി ദൃഷാനക്ക് 1.15 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി
- Published by:Sarika N
- news18-malayalam
Last Updated:
2024 ഫെബ്രുവരിയിലാണ് വടകര ചോറോട് വച്ച് ദൃഷാനയെയും മുത്തശിയേയും അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയത്
കോഴിക്കോട്: വടകരയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് 21 മാസമായി അബോധാവസ്ഥയിൽ കഴിയുന്ന ഒൻപത് വയസുകാരി ദൃഷാനയ്ക്ക് 1.15 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി. വടകര എംഎസിടി കോടതി അദാലത്തിലാണ് കേസ് തീർപ്പാക്കി ഇൻഷുറൻസ് കമ്പനിക്ക് ഈ ഉത്തരവ് നൽകിയത്. ഹൈക്കോടതിയുടെയും ലീഗൽ സർവീസ് അതോറിറ്റിയുടെയും ഇടപെടലാണ് കേസിൽ നിർണായകമായത്. കണ്ണൂർ മേലെചൊവ്വ വടക്കൻ കോവിൽ സുധീറിന്റെയും സ്മിതയുടെയും മകളാണ് ദൃഷാന.
2024 ഫെബ്രുവരിയിലാണ് വടകര ചോറോട് വച്ച് ദൃഷാനയെയും മുത്തശ്ശി ബേബിയേയും അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയത്. അപകടത്തിൽ മുത്തശ്ശി മരിക്കുകയും ദൃഷാന കോമയിലാവുകയുമായിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ദൃഷാനയുടെ മാതാപിതാക്കൾ കുട്ടിയുടെ തുടർചികിത്സയ്ക്ക് പണം കണ്ടെത്താൻ കടുത്ത പ്രയാസം നേരിട്ടിരുന്നു.
കേസിൽ കുറ്റപത്രം സമർപ്പിച്ച ശേഷവും മാസങ്ങളായി കുടുംബത്തിന് അപകട ഇൻഷുറൻസ് തുക ലഭിച്ചിരുന്നില്ല. ഈ ഘട്ടത്തിലാണ് ഹൈക്കോടതിയുടെയും ലീഗൽ സർവീസ് അതോറിറ്റിയുടെയും ഇടപെടൽ നിർണായകമായത്. അപകടത്തിന് ശേഷം കാർ നിർത്താതെ പോയിരുന്നു. സംഭവം നടന്ന് ഏകദേശം പത്ത് മാസത്തിനു ശേഷമാണ് പ്രതിയായ പുറമേരി സ്വദേശി ഷെജീലിനെ പോലീസ് കണ്ടെത്തിയത്. വിദേശത്തേക്ക് കടന്നുകളഞ്ഞ ഇയാളെ പോലീസ് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. മാധ്യമങ്ങളിൽ വാർത്തകൾ വന്നതോടെ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കുകയും ചെയ്തിരുന്നു. തുടർച്ചയായ നിയമനടപടികൾക്കൊടുവിലാണ് ഇപ്പോൾ നഷ്ടപരിഹാരം വിധിച്ചുകൊണ്ട് വടകര എംസിസി കോടതി കേസ് തീർപ്പാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
November 19, 2025 9:28 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട് വാഹനാപകടത്തില്‍ പരിക്കേറ്റ് കോമയിലായ 9 കാരി ദൃഷാനക്ക് 1.15 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി


