കൊച്ചി: മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കൾ മണ്ഡലത്തിൽ എത്തിയതോടെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് (Thrikkakkara By-Election )രാഷ്ട്രീയ പ്രഖ്യാപനങ്ങളുടെ വേദിയായി മാറുകയാണ്. ഈ അവസരത്തിൽ കോൺഗ്രസ് വിട്ടുവന്ന കെ.വി തോമസിനെ (K.V Thomas) പരമാവധി വേദികളിൽ എത്തിച്ച് കോൺഗ്രസിനെ പ്രകോപിപ്പിക്കനാണ് സി. പി. എം തീരുമാനം. കഴിഞ്ഞ ദിവസങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്നലെ നടന്ന എൽഡിഎഫ് കൺവെൻഷനിൽ എത്തിയ കെവി തോമസ് കോൺഗ്രസ് നേതാക്കൾക്കും പാർട്ടിക്കും എതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.
താൻ വേദിയിലേക്ക് കടന്ന് വന്നത് ശ്വാസം മുട്ടിയാണെന്ന് പറഞ്ഞ് കൊണ്ടാണ് തോമസ് തൻ്റെ പ്രസംഗം തുടങ്ങിയത്. വഴി നീളെ ട്രാഫിക്കായിരുന്നു. അതിനാൽ കേരളത്തിൻ്റെ വികസനത്തിന് ഭാവിയിൽ അതിവേഗ യാത്ര സംവിധാനം വേണമെന്ന് സൂചിപ്പിച്ചായിരുന്നു പ്രസംഗം തുടങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തിയ കെ. വി. തോമസ് താൻ പിണറായി വിജയനൊപ്പമാണെന്ന് പറയുന്നതിൽ തനിക്ക് യാതൊരു മടിയുമില്ലെന്നും വ്യക്തമാക്കി.
ഈ തെരഞ്ഞെടുപ്പ് വികസനത്തിൻ്റെ പച്ചക്കൊടി വീശുന്ന തെരഞ്ഞെടുപ്പാണ്. പി.ടിയെ സ്നേഹിച്ചവർ പി. ടി പറഞ്ഞ കാര്യങ്ങൾ മറന്നു പോയി. അച്ഛൻ മരിച്ചാൽ മകൻ, ഭർത്താവ് മരിച്ചാൽ ഭാര്യ എന്നതായിരുന്നില്ല പി.ടി.യുടെ നിലപാട്. എന്നാൽ ഇപ്പോൾ കോൺഗ്രസ് അതിന് വിരുദ്ധമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും കൂട്ടി ചേർത്തു.
പ്രായത്തിൻ്റെ പേരിൽ നേതൃത്വത്തിൽ നിന്നും ഒഴിവാക്കിയതിനെ എ. കെ. ആൻ്റണിയെ പരോക്ഷമായി വിമർശിച്ച് കൊണ്ടായിരുന്നു കെ. വി. തോമസിൻ്റെ പ്രസംഗം. മുപ്പത്തിയഞ്ചാം വയസ്സിൽ താക്കോലുമായി പോയവർ ഇപ്പോഴാണ് തിരിച്ച് വന്നതെന്നും അദ്ദേഹം പരിഹസിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻച്ചാണ്ടിയെയും പേരെടുത്ത് പറയാതെ വിമർശിച്ചു. പട്ടി മൂത്രം ഒഴിക്കുന്നതിന് മുൻപ് കല്ലുകളെ മേൽപ്പാലമാക്കിയത് പിണറായി വിജയനെന്നായിരുന്നു ഉമ്മന്‍ചാണ്ടിക്ക് എതിരായുള്ള പരാമർശം.
നിലവിൽ കെ. വി തോമസിൻ്റെ ആരോപണങ്ങൾക്ക് മറുപടി നൽകേണ്ടെന്നാണ് കോൺഗ്രസ് തീരുമാനം. വരും ദിവസങ്ങളിൽ നേതാക്കൾക്ക് എതിരെ കൂടുതൽ ആരോപണവുമായി കെ. വി തോമസ് രംഗത്ത് വരുമ്പോൾ കോൺഗ്രസ് നേതൃത്വത്തിന് മറുപടി പറയേണ്ടി വരും. ഈ സാഹചര്യത്തിൽ തോമസിനെ പരമാവധി വേദികളിലെത്തിച്ച് കോൺഗ്രസിനെ പ്രകോപിപ്പിക്കുവാനാണ് സി. പി. എം തീരുമാനം. മണ്ഡലം കേന്ദ്രീകരിച്ച് നടക്കുന്ന പ്രധാന യോഗങ്ങളിൽ എല്ലാം വരും ദിവസങ്ങളിൽ കെ. വി. തോമസ് എൽ. ഡി. എഫിനായി പ്രസംഗിക്കും.
ഇടത് മുന്നണിയുടെ തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് വേദിയിൽ അതിഥിയായി എത്തി കെ. വി. തോമസിനെ പൊന്നാടയണിച്ചാണ് എൽ. ഡി. എഫ് കൺവീനർ ഇ. പി. ജയരാജൻ സ്വീകരിച്ചത്. വികസനത്തിനൊപ്പം നിൽക്കുന്നത് കൊണ്ടാണ് കെ. വി. തോമസ് ഈ വേദിയിൽ എത്തിയതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്. മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ വേദിയിലേക്ക് എത്തിയ കെ. വി. തോമസിനെ മുദ്രവാക്യം വിളികളോടെയാണ് വരവേറ്റത്.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.