വധശ്രമക്കേസിൽ പരോളിലെത്തിയ പിതാവിനെ സാക്ഷിയാക്കി മകള്‍ വക്കീലായി
- Published by:Sarika N
- news18-malayalam
Last Updated:
സമൂഹത്തിന് മുന്നിൽ കുറ്റവാളിയാണെങ്കിലും ഏതൊരു കുഞ്ഞിന്റേയും ഹീറോയാണ് പിതാവെന്ന് വിധിന്യായത്തിൽ പരാമർശിച്ചുകൊണ്ടാണ് ഹൈക്കോടതി പരോളിന് അനുമതി നൽകിയത്
കൊച്ചി: മകൾ അഭിഭാഷകയായി എൻറോൾ ചെയ്യുന്നത് കാണാൻ വധശ്രമക്കേസിൽ ജയിലിൽ കഴിയുന്ന പിതാവ് പരോളിൽ എത്തി. മലപ്പുറം ഹാജ്യറപ്പള്ളി സ്വദേശിയായ അബ്ദുൾ മുനീറിനാണ് മകൾ ഫാത്തിമ ഹെംനയുടെ എൻറോൾമെന്റ് ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഹൈക്കോടതി അഞ്ചു ദിവസത്തെ പരോൾ അനുവദിച്ചത്.
വധശ്രമക്കേസിൽ ആറ് വർഷം തടവിന് ശിക്ഷിക്കപ്പെട്ട് തവനൂർ സെൻട്രൽ ജയിലിലാണ് മുനീർ കഴിയുന്നത്. മകളുടെ നേട്ടം കാണണമെന്ന ആഗ്രഹവുമായി ഇദ്ദേഹം ജയിൽ അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. അപേക്ഷ പരിഗണിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ, സമൂഹത്തിന് മുന്നിൽ കുറ്റവാളിയാണെങ്കിലും ഏതൊരു കുഞ്ഞിന്റേയും ഹീറോയാണ് പിതാവെന്ന് വിധിന്യായത്തിൽ പരാമർശിച്ചുകൊണ്ടാണ് പരോളിന് അനുമതി നൽകിയത്.
2001 ജനുവരി 16ന് മഞ്ചേരിയിൽ വച്ച് സി.ഐ.ടി.യു നേതാവ് ഷംസു പുന്നക്കലിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് എൻ.ഡി.എഫ് പ്രവർത്തകനായിരുന്ന അബ്‌ദുൾ മുനീർ മറ്റ് മൂന്ന് പേർക്കൊപ്പം ശിക്ഷിക്കപ്പെട്ടത്. വിചാരണക്കോടതി ആറ് വർഷം തടവിന് ശിക്ഷിച്ച ഉത്തരവ് ഹൈക്കോടതി ഒരു മാസമായി കുറച്ചെങ്കിലും സർക്കാരിന്റെ അപ്പീലിനെത്തുടർന്ന് സുപ്രീംകോടതി ശിക്ഷ പുനഃസ്ഥാപിക്കുകയായിരുന്നു. സംഭവം നടന്ന് 24 വർഷത്തിന് ശേഷമായിരുന്നു സുപ്രീംകോടതി ഉത്തരവ്.
advertisement
വക്കീൽ ജോലി ജീവിതാഭിലാഷമായിരുന്നുവെന്നും ഉചിതമായ കോടതിയിൽ പ്രാക്ടീസ് ചെയ്യുമെന്നും ഫാത്തിമ ഹെംന പ്രതികരിച്ചു. കണ്ണൂർ സർവകലാശാല സ്കൂൾ ഒഫ് ലീഗൽ സ്റ്റഡീസിലായിരുന്നു ഫാത്തിമയുടെ നിയമപഠനം. 24 വർഷമായി ഉപ്പ നടത്തുന്ന നിയമപോരാട്ടങ്ങളല്ല നിയമരംഗം തിരഞ്ഞെടുക്കാൻ പ്രേരണയായതെന്നും ഭൂതകാലം ആരും ചികയരുതേയെന്നും അവർ അഭ്യർത്ഥിച്ചു.
ഈ മാസം 14ന് ജയിലിലേക്ക് മടങ്ങുന്ന മുനീറിന് കോട്ടും ഗൗണുമണിഞ്ഞ് സർട്ടിഫിക്കറ്റ് വാങ്ങുന്ന മകളുടെ ചിത്രം സ്നേഹസ്മരണയായിരിക്കും. ബാർ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ നടന്ന ചടങ്ങിൽ വിവിധ കോടതികളിലെ ജീവനക്കാർ ഉൾപ്പെടെ 1000 നിയമബിരുദധാരികളാണ് അഭിഭാഷകരായി എൻറോൾ ചെയ്തത്. ഇന്ന് 750 പേർ കൂടി സന്നതെടുക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
October 12, 2025 7:44 AM IST