'ഇല്ലാ കഥകൾ പരത്തുന്നു, ഉമ്മയും ഭാര്യയും വിളിച്ച് കരയുന്നു, ഇങ്ങനെ അക്രമിക്കരുത്'; കണ്ണീരണിഞ്ഞ് ഫിറോസ് കുന്നംപറമ്പില്‍
- Published by:Rajesh V
- news18-malayalam
Last Updated:
''കള്ളനാണ്, പെണ്ണുപിടിയനാണ് എന്ന രീതിയില്‍ പ്രചരണം നടത്തുമ്പോള്‍ തന്നെ വ്യക്തിപരമായി ഇല്ലാതാക്കാനേ സാധിക്കൂ.''
മലപ്പുറം: വ്യക്തിപരമായ അപവാദ പ്രചരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫേസ്ബുക് ലൈവിൽ പൊട്ടിക്കരഞ്ഞ് തവനൂരിലെ യുഡിഎഫ് സ്ഥാനാർഥിയും ചാരിറ്റി പ്രവർത്തകനുമായ ഫിറോസ് കുന്നംപറമ്പിൽ. തന്‍റെ പേരിലുള്ള ശബ്ദരേഖ പ്രചരിപ്പിക്കുന്നവര്‍ ചെയ്യുന്നത് വളരെ മോശം പ്രവണതയാണ്. തനിക്കും ഭാര്യയും മക്കളും കുടുംബവുമുണ്ടെന്ന് ഓര്‍ക്കണം. അപവാദ പ്രചരണത്തിന് തവനൂരിലെ ജനം മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സ്ഥാനാര്‍ഥിയും അദ്ദേഹത്തിന്‍റെ സൈബര്‍ വിങും നടത്തുന്ന അപവാദ പ്രചരണങ്ങള്‍, സോഷ്യല്‍ മീഡിയയിലൂടെ ഇല്ലാക്കഥകള്‍ പടച്ചുവിടുക, അത് പോലെ പലരീതിയില്‍ വോയിസുകള്‍ എഡിറ്റ് ചെയ്തു വിട്ട് എനിക്കെതിരെ പ്രചരിപ്പിക്കുക എന്നത് വളരെ മോശം പ്രവണതയാണ്. ഒരിക്കലും അത് ചെയ്യാന്‍ പാടില്ല.- ഫിറോസ് കുന്നംപറമ്പിൽ പറഞ്ഞു.
കള്ളനാണ്, പെണ്ണുപിടിയനാണ് എന്ന രീതിയില്‍ പ്രചരണം നടത്തുമ്പോള്‍ തന്നെ വ്യക്തിപരമായി ഇല്ലാതാക്കാനേ സാധിക്കൂ. അതിലൂടെ തന്നെയും കുടുംബത്തെയും നശിപ്പിക്കാന്‍ പറ്റും. പക്ഷേ ഇതൊക്കെ തവനൂരിലെ ജനങ്ങള്‍ കാണുന്നുണ്ട്. തന്‍റെ ഉമ്മയും ഭാര്യയും മക്കളുമൊക്കെ ഫോണിലൂടെ വിളിച്ച് കരയുകയാണ്. ഒരു സ്ഥാനാര്‍ഥിയായി എന്നതിന്‍റെ പേരില്‍ ഇത്രമാത്രം ഒരു മനുഷ്യനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. 10 വര്‍ഷം മണ്ഡലം ഭരിച്ചവര്‍ വികസനകാര്യങ്ങള്‍ വേണം പറയാനെന്നും ഫിറോസ് പറഞ്ഞു.
advertisement
ഫിറോസ് കുന്നംപറമ്പിൽ പറയുന്നത്....
''പോളിങ് ബൂത്തിലേക്ക് പോകാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ എനിക്കെതിരെ മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും അദ്ദേഹത്തിന്‍റെ സൈബര്‍ വിങ്ങും നടത്തുന്ന അപവാദ പ്രചരണങ്ങള്‍, സോഷ്യല്‍ മീഡിയയിലൂടെ ഇല്ലാക്കഥകള്‍ പടച്ചുവിടുക അത് പോലെത്തന്നെ പലരീതിയില്‍ വോയിസുകള്‍ എഡിറ്റ് ചെയ്തു വിട്ട് എനിക്കെതിരെ പ്രചരിപ്പിക്കുക, വളരെ മോശം പ്രവണതയാണത്. ഒരിക്കലും അത് ചെയ്യാന്‍ പാടില്ല.
കാരണം ഞാനൊക്കെ ആറ് വര്‍ഷമായിട്ട് സോഷ്യല്‍ മീഡിയയിലൂടെ ഞാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളൊക്കെ നിങ്ങള്‍ക്ക് അറിയാം. പാവപ്പെട്ട രോഗികളും ആരോരുമില്ലാത്ത ആളുകളെ ചേര്‍ത്തുപിടിച്ച് മുന്നോട്ട് പോകുമ്പോള്‍ എനിക്ക് കിട്ടിയ അവസരമായിട്ടാണ് ഞാനീ സ്ഥാനാര്‍ത്ഥിത്വത്തെ കണ്ടത്. ഇതിലൂടെ കുറേയേറെ ആളുകള്‍ക്ക് കൂടുതലായി നന്മ ചെയ്യാന്‍ സാധിക്കുമെന്ന ലക്ഷ്യത്തിലൂടെയാണ് ഞാന്‍ വന്നത്. പക്ഷേ ഒരു സ്ഥാനാര്‍ഥിയായി എന്നതിന്‍റെ പേരില്‍ ഇത്രമാത്രം ഒരു മനുഷ്യനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. കാരണം എനിക്കും ഉമ്മയുണ്ട്, ഭാര്യയുണ്ട്, മക്കളുണ്ട്. നിങ്ങളീ രീതിയിലൊക്കെ പ്രചരിപ്പിക്കുമ്പോള്‍..... നിങ്ങള്‍ പത്ത് വര്‍ഷമായി മണ്ഡലം ഭരിച്ചയാളല്ലേ, സ്വാഭാവികമായിട്ടും നിങ്ങള്‍ക്ക് പറയാന്‍ എന്തെങ്കിലുമൊക്കെ വികസനകാര്യങ്ങള്‍ ഉണ്ടെങ്കിൽ അതേക്കുറിച്ച് വേണം പറയാന്‍.
advertisement
എന്തെങ്കിലും ആശയപരമായിട്ട് ഒന്നും പറയാനില്ലെങ്കില്‍ അത് ഒഴിവാക്കണം. അതല്ലാതെ ഫിറോസ് കുന്നംപറമ്പില്‍ കള്ളനാണ്, പെണ്ണുപിടിയനാണ് എന്ന രീതിയില്‍ പ്രചരണങ്ങള്‍ നടത്തുമ്പോള്‍ എന്നെ വ്യക്തിപരമായി ഇല്ലാതാക്കാനേ പറ്റുള്ളൂ. അതിലൂടെ എന്നെയും എന്‍റെ കുടുംബത്തെയും നശിപ്പിക്കാന്‍ പറ്റും. ഇതൊക്കെ തവനൂരിലെ ജനങ്ങള്‍ കാണുന്നുണ്ട്.
കാരണം മത്സര രംഗത്തേക്ക് വരാത്ത സമയം വരെ ഫിറോസ് കുന്നംപറമ്പിലിനെതിരെ ആരോപണങ്ങളോ പരാതികളോ ഒന്നുമുണ്ടായിരുന്നില്ല. വളരെ കൃത്യമായിട്ട് കാര്യങ്ങള്‍ ചെയ്തുപോയ ഞാന്‍ ഇന്ന് ജനങ്ങള്‍ക്ക് മുന്നിൽ ഈ രീതിയിലൊക്കെ അപമാനപ്പെടുന്നുണ്ടെങ്കില്‍ അതിനുള്ള മറുപടി തവനൂരിലെ ജനങ്ങള്‍ തരും. തീര്‍ച്ചയായിട്ടും തരും. ഒരു കാര്യം മാത്രം ഓര്‍ത്താല്‍ മതി, നിങ്ങള്‍ക്കുമുണ്ട് കുടുംബം, നിങ്ങള്‍ക്കുമുണ്ട് ഭാര്യയും മക്കളുമൊക്കെ. അത് കൊണ്ട് ഇത്തരത്തില്‍ ചെയ്യുന്നത് ശരിയല്ല. വലിയ വിഷമത്തോടുകൂടിയാണ് ഞാനീ പറയുന്നത്. എന്‍റെ ഉമ്മയൊക്കെ അവിടുന്ന് വിളിച്ച് കരയുകയാണ്... ഭാര്യയും മക്കളുമൊക്കെ...
advertisement
ദയവുചെയ്ത് ഇങ്ങനെ ആക്രമിക്കരുത്. നിങ്ങള്‍ നിങ്ങളുടെ രാഷ്ട്രീയം പറഞ്ഞോ, ഞങ്ങള്‍ ഞങ്ങളുടെ രാഷ്ട്രീയം പറയും.
പക്ഷെ വ്യക്തിപരമായി ആക്രമിക്കരുതെന്ന അപേക്ഷയുണ്ട്.''
പരാജയം ഉറപ്പായ കെ ടി ജലീലും കൂട്ടരും അവസാനത്തെ അടവ് എന്ന നിലയിലാണ് വ്യാജ ശബ്ദദരേഖ ഇറക്കിയതെന്ന് തവനൂർ മണ്ഡലം യു.ഡി.എഫ് കമ്മിറ്റി തെരഞ്ഞെടുപ്പ് ആരോപിച്ചു. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമീഷൻ, വരണാധികാരി കൂടിയായ ജില്ല കലക്ടർ, ജില്ല പൊലീസ് മേധാവി എന്നിവര്‍ക്ക് പരാതി നൽകി. യുഡിഎഫ് ചെയർമാൻ ഇബ്രാഹിം മൂതൂർ, കൺവീനർ സുരേഷ് പുൽപ്പാക്കര എന്നിവരാണ് പരാതി നൽകിയത്. ഇടതുപക്ഷം നീചമായ നടപടി അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായി നേരിടുമെന്നും നേതാക്കൾ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 03, 2021 8:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇല്ലാ കഥകൾ പരത്തുന്നു, ഉമ്മയും ഭാര്യയും വിളിച്ച് കരയുന്നു, ഇങ്ങനെ അക്രമിക്കരുത്'; കണ്ണീരണിഞ്ഞ് ഫിറോസ് കുന്നംപറമ്പില്‍


