തിരുവനന്തപുരം∙ ലോക്ക് ഡൌണിനെ തുടർന്ന് മദ്യം ലഭിക്കാതെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുന്നവർക്ക് നിയന്ത്രിത അളവിൽ മദ്യം നൽകും. ഇതു സംബന്ധിച്ച നിർദേശങ്ങൾ അടങ്ങിയ സർക്കാർ ഉത്തരവ് പുറത്തിറങ്ങി. മദ്യാസക്തി ആത്മഹത്യയ്ക്കു കാരണമാകുന്നെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഡോക്ടറുടെ കുറിപ്പ് എക്സൈസ് ഓഫീസിൽ ഹാജരാക്കി നിശ്ചിത ഫോമിൽ അപേക്ഷിച്ചാൽ മദ്യം ലഭിക്കും. ഡോക്ടർ നൽകുന്ന കുറിപ്പടിക്കൊപ്പം തിരിച്ചറിയൽ രേഖകൾ നൽകണം. ഒരാൾക്ക് ഒന്നിലധികം പാസ് നൽകില്ല. മദ്യവിതരണത്തിനായി ബിവറേജസ് ഷോപ്പുകൾ തുറക്കരുതെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നവർക്ക് മദ്യം വിതരണം ചെയ്യുന്നത് അശാസ്ത്രീയമാണെന്ന ഡോക്ടർമാരുടെ സംഘടനകളുടെ വാദം തള്ളിയാണ് ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.
ഇഎസ്ഐ അടക്കമുള്ള പിഎച്ച്സി–എഫ് എച്ച്സി, ബ്ലോക്ക് പിഎച്ച്സി–സിഎച്ച്സി, താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ, സ്പെഷ്യാലിറ്റി ആശുപത്രികൾ, മെഡിക്കൽ കോളജുകൾ തുടങ്ങിയ സർക്കാർ ആശുപത്രികളിൽ ആൽക്കഹോൾ വിഡ്രോവൽ ലക്ഷണങ്ങളുള്ളവർ ബന്ധപ്പെട്ട ആശുപത്രികളിൽനിന്നും ഒപി ടിക്കറ്റ് എടുത്ത് പരിശോധനയ്ക്ക് വിധേയരാകണം.
പരിശോധിക്കുന്ന ഡോക്ടർ ആ വ്യക്തി ആൾക്കഹോൾ വിഡ്രോവൽ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ആളാണെന്ന് രേഖ നൽകിയാൽ അയാൾക്ക് നിശ്ചിത അളവിൽ മദ്യം നൽകാം.
ഡോക്ടർ നൽകുന്ന രേഖ രോഗിയോ രോഗി സാക്ഷ്യപ്പെടുത്തുന്നയാളോ സമീപത്തുള്ള എക്സൈസ് റേഞ്ച് ഓഫിസ്–സർക്കിൾ ഓഫിസ് എന്നിവിടങ്ങളിൽ ഹാജരാക്കണം. ഈ രേഖയോടൊപ്പം ആധാർ, ഇലക്‌ഷൻ ഐഡി കാർഡ്, ഡ്രൈവിങ് ലൈസൻസ് ഇവയിലേതെങ്കിലും ഹാജരാക്കണം.
നിശ്ചിത ഫോറത്തിൽ വിവരങ്ങൾ രേഖപ്പെടുത്തിയശേഷം എക്സൈസ് ഓഫിസിൽനിന്ന് മദ്യം അനുവദിക്കണം.
ഒരാൾക്ക് ഒന്നിലധികം പാസ് നൽകരുത്. പാസിൻറെ വിവരം ബിവറേജസ് കോർപ്പറേഷൻ എംഡിയെ അറിയിക്കണം.
മദ്യം നൽകുന്നതിന് ബിവറേജസ് കോർപ്പറേഷൻ എംഡി നടപടി സ്വീകരിക്കണം. ഇതിനായി ബിവറേജസ് ഔട്ട്ലെറ്റുകൾ തുറക്കരുത്.
പാസിന്റെ അടിസ്ഥാനത്തിൽ വിതരണം ചെയ്യുന്ന മദ്യത്തിൻറെ അളവ് അതത് ദിവസം എക്സൈസ് വകുപ്പിനെ അറിയിക്കണം.
എക്സൈസ് ഐടി സെൽ വിതരണം ചെയ്യുന്ന പാസിൽ ക്രമക്കേടോ, ഇരട്ടിപ്പോ ഉണ്ടാകുന്നില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കണം.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.