NIAക്ക് തിരിച്ചടി; കോഴിക്കോട് ഇരട്ട സ്ഫോടന കേസിലെ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു
- Published by:Rajesh V
- news18-malayalam
Last Updated:
പ്രതികളായ തടിയന്റവിട നസീറിനേയും ഷഫാസിനേയുമാണ് കോടതി വെറുതെ വിട്ടത്.
കോഴിക്കോട് ഇരട്ട സ്ഫോടന കേസിൽ (Kozhikode Double Blast Case) ഒന്നാം പ്രതി തടിയന്റവിട നസീറിനെയും (Thadiyantavida Naseer) നാലാം പ്രതി ഷിഫാസിനെയും കോടതി വെറുതെ വിട്ടു. പ്രതികളുടെ അപ്പീൽ ഹർജിയും രണ്ട് പ്രതികളെ വെറുതേ വിട്ടതിനെതിരായ എൻ ഐ എ ഹർജികളിലും വാദം കേട്ട ശേഷമാണ് ജസ്റ്റീസ് വിനോദ് ചന്ദ്രന്‍, ജസ്റ്റീസ് സിയാദ് റഹ്‌മാന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വിധി പുറപ്പെടുവിച്ചത്.
വിചാരണ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നായിരുന്നു ഒന്നാം പ്രതി തടിയന്‍റവിട നസീർ, നാലം പ്രതി ഷഫാസ് എന്നിവരുടെ ആവശ്യം. കേസിൽ നിരപരാധികളാണെന്നും യുഎപിഎ അടക്കമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നുമായിരുന്നു പ്രതികളുടെ വാദം. കേസിലെ മൂന്നാം പ്രതി അബ്ദുൾ ഹാലിം, ഒൻപതാം പ്രതി അബൂബക്കർ യൂസഫ് എന്നിവരെ വെറുതെ വിട്ട നടപടി ചോദ്യം ചെയ്താണ് എൻഐഎ അപ്പീൽ നൽകിയത്.
പ്രത്യേക എന്‍ഐഎ കോടതിയാണ് തടിയന്റവിട നസീറും, ഷഫാസും സ്ഫോടനക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. ബോംബ് നിര്‍മ്മാണം മുതല്‍ സ്ഫോടനം നടത്തുന്നതുവരെയുള്ള കാര്യങ്ങളില്‍ നേരിട്ട് പങ്കാളിത്തം ഉണ്ടായിരുന്നു എന്ന് കോടതി കണ്ടെത്തിയ ഒന്നാം പ്രതി തടിയന്റവിട നസീറിന് മൂന്നു ജീവപര്യന്തവും 1,60,000 രൂപ പിഴയും നാലാം പ്രതിയായ ഷഫാസിന് ഇരട്ട ജീവപര്യന്ത്യവും 1,10,000 രൂപ പിഴയുമാണ് വിധിച്ചത്. ജീവപര്യന്തം ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നായിരുന്നു വിധി. പ്രതികള്‍ക്ക് ഇന്ത്യന്‍ ഭരണഘടനയും ദേശാഭിമാനികളുടെ ജീവചരിത്രവും വായിക്കുവാനായി നല്‍കുവാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ജസ്റ്റിസ് എസ്.വിജയകുമാറിന്റേതായിരുന്നു വിധി.
advertisement
കേസില്‍ പ്രതികളായ ഹാലിമിനെ സംശയത്തിന്റെ ആനുകൂല്യത്തിലും യൂസഫിനെ തെളിവില്ലാത്തതിനാലും കോടതി വെറുതെ വിട്ടു. സ്ഫോടനത്തെ തീവ്രവാദി ആക്രമണമാണെന്ന് കോടതി നിരീക്ഷിച്ചു. സ്ഫോടനം നടത്തുവാന്‍ വെള്ളിയാഴ്ച തെരഞ്ഞെടുത്തതില്‍ വ്യക്തമായ ലക്ഷ്യം ഉണ്ടെന്നും സ്ഫോടനത്തിലൂടെ പൊതുജനങ്ങള്‍ക്കിടയില്‍ മത സ്പര്‍ദ്ധ വളര്‍ത്തുവാനും തീവ്രവാദം ഊട്ടിയുറപ്പിക്കുവാനും പ്രതികള്‍ ലക്ഷ്യമിട്ടിരുന്നു എന്നും കോടതി കണ്ടെത്തി.
രാജ്യദ്രോഹം, ഗൂഢാലോചന, ആയുധ നിരോധന നിയമം, സ്ഫോടക വസ്തു നിരോധന നിയമം തുടങ്ങി നിരവധി ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയിരുന്നു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയോട് അഭ്യര്‍ഥിച്ചു. പ്രതികള്‍ ഇരുവരും തങ്ങള്‍ ചെയ്ത കുറ്റത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നുമില്ല. കേസില്‍ മാപ്പു സാക്ഷിയായ ഷമ്മി ഫിറോസിന്റെ മൊഴി നിര്‍ണ്ണായകമായിരുന്നു. ഷമ്മി ഫിറോസിന്റെ മൊഴി സത്യത്തിന്റെ പ്രകാശമാണ് പരത്തുന്നതെന്ന് കോടതി വിധിയില്‍ പറഞ്ഞു. ഏഴാം പ്രതിയായിരുന്ന ഷമ്മി ഫിറോസ് വിദേശത്തായിരുന്നു. പിന്നീട് ഇയാളെ എന്‍ഐഎ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി. കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് കോടതി ഇയാളെ മാപ്പുസാക്ഷിയാക്കുകയായിരുന്നു.
advertisement
ഇരട്ട സ്ഫോടനക്കേസിനെ സംബന്ധിച്ച് നിര്‍ണ്ണായകമായ പല കാര്യങ്ങളും ഇയാള്‍ കോടതിയില്‍ മൊഴി നല്‍കി. 2006 മാര്‍ച്ച് മൂന്നിന്ന് ഉച്ചക്ക് 12.45 നും 1.10 മണിക്കും ഇടയ്ക്കായിരുന്നു കോഴിക്കോട് കെ.എസ്.ആര്‍. ടി. സി ബസ്റ്റാന്റിനു സമീപത്തും മോര്‍ഫ്യൂസില്‍ ബസ്റ്റാന്റിനു സമീപവും സ്ഫോടനങ്ങള്‍ നടന്നത്. ആദ്യം പോലീസ് അന്വേഷിച്ച കേസ് പിന്നീട് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു. കേരളത്തില്‍ എന്‍.ഐ.എ അന്വേഷണം നടത്തിയ കേസില്‍ ശിക്ഷവിധിക്കുന്ന ആദ്യത്തെ കേസാണ് കോഴിക്കോട്ടെ ഇരട്ട സ്ഫോടനം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 27, 2022 1:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
NIAക്ക് തിരിച്ചടി; കോഴിക്കോട് ഇരട്ട സ്ഫോടന കേസിലെ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു