തിരുവനന്തപുരം; സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയിലെ ഉന്നതനെക്കുറിച്ച് സൂചന നൽകി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഭഗവാന്‍റെ പേരുള്ളയാളാണ് സ്വപ്നയുടെ മൊഴിയിലെ ഉന്നതനെന്ന് കെ. സുരേന്ദ്രൻ ആരോപിച്ചു. കേസിൽ ഒരു ഉന്നതൻ മാത്രമല്ല, അഞ്ചോളം പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനിയുള്ള ദിവസങ്ങളിൽ കേരളം ഞെട്ടുന്ന കഥകൾ പുറത്തുവരുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
'സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടിട്ടുള്ള ഉന്നതന്‍റെ പേര് ഇപ്പോൾ പറയുന്നില്ല. നിയമപരമായി പേരുകൾ പുറത്തുവരുന്നതാണ് നല്ലത്. ഇപ്പോൾ പുറത്തുവന്ന വാർത്തകളെക്കുറിച്ച് മുഖ്യമന്ത്രിയോ സിപിഎം നേതാക്കളോ സർക്കാരിനെ അനുകൂലിക്കുന്നവരോ ഒരു വിശദീകരണവും നൽകാൻ തയ്യാറായിട്ടില്ല. ഭരണസംവിധാനമാകെ സ്വർണക്കടത്തിന് സഹായം നൽകിയെന്ന ഞെട്ടിക്കുന്ന വിവരമാണ് കോടതിക്ക് ലഭിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു. സത്യം വെളിപ്പെടുത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെറ്റ് പറ്റിയെങ്കിൽ അത് ഏറ്റു പറയാൻ മുഖ്യമന്ത്രിയും പാർട്ടി നേതൃത്വം തയ്യാറാകണമെന്ന് കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. അത് ചെയ്യാതെ അന്വേഷണ ഏജൻസികൾക്കെതിരെ പ്രചാരണം നടത്താനാണ് അവരുടെ ശ്രമം. കള്ളക്കടത്ത് ചർച്ചകൾ വഴിതിരിച്ചുവിടാനാണ് സർക്കാർ ശ്രമിക്കുന്നത്. മുഖ്യമന്ത്രി അത് സംബന്ധിച്ച ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുന്നതായും സുരേന്ദ്രൻ ആരോപിച്ചു.
സ്വർണക്കടത്തിലെ റിവേഴ്സ് ഹവാലയ്ക്ക് ഉന്നതരുടെ സഹായമുണ്ടെന്ന ആരോപണമാണ് ബിജെപി ഉയർത്തുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. ഭരണ ഔദ്യോഗിക സംവിധാനങ്ങൾ ഇതിനായി ദുരുപയോഗപ്പെടുത്തിയെന്നും സുരേന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രി കണ്ണൂരിൽ പോയത് പ്രചാരണത്തിനായിട്ടല്ലെന്നും, ഊരാളുങ്കൽ വിവാദത്തിലെ ചർച്ചയ്ക്കാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.