കൊച്ചി: സ്വർണക്കടത്ത് കേസിൽപങ്കാളിത്തമുണ്ടെന്ന കസ്റ്റംസ് റിപ്പോർട്ടിൽ പ്രതികരണവുമായി കൊടുവള്ളിയിലെ ഇടത് എം.എൽ.എ കാരാട്ട് റസാഖ്. തനിക്ക് സന്ദീപ് നായരുമായോ സ്വര്‍ണക്കടത്ത് കേസിലെ മറ്റു പ്രതികളുമായോ ബന്ധമില്ല. അവരെ കണുന്നതു തന്നെ മാധ്യമങ്ങളിലൂടെയാണ്. ജീവിതത്തില്‍ ഇന്നുവരെ ഇത്തരം ആളുകളെ കണ്ടിട്ടില്ല. ഫോണിലോ അല്ലാതെയൊ ബന്ധമുണ്ടായിട്ടില്ല. ആര്‍ക്കോ വേണ്ടി അനാവശ്യമായ വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്നും കാരാട്ട് റസാഖ് ആരോപിച്ചു.
രാഷ്ട്രീയ മാറ്റത്തിനു ശേഷം തനിക്കെതിരെ പല ഗൂഢാലോചനകളും പലഭാഗത്തു നിന്നും നടക്കുന്നുണ്ട്. ഇതിനു പിന്നിൽ ആരാണെന്ന് ഇപ്പോൾ വ്യക്തമാക്കുന്നില്ല. അന്വേഷണത്തിന്റെ ഭാഗമായി ഒരു ഏജന്‍സിയും ഇതുവരെ ബന്ധപ്പെടുകയോ വിളിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും കാരാട്ട് റസാഖ് പറഞ്ഞു.
കേസ് സത്യസന്ധമായി അന്വേഷിക്കുന്ന ഒരു ഏജന്‍സിക്കും തന്നെ വിളിപ്പിക്കാനാവില്ല, അന്വേഷണം നടത്താനുമാവില്ല. ഗൂഢാലോചനയുടെ ഭാഗമായാണ് അന്വേഷണമെങ്കില്‍ മാത്രമേ വിളിപ്പിക്കൂ. കാരാട്ട് ഫൈസല്എന്റെ അയല്‍വാസിയും കൊടുവള്ളി മുന്‍സിപ്പാലിറ്റിയിലെ കൗണ്‍സിലറുമാണ്. അതുകൊണ്ട് പരിചയമുണ്ട്. അതില്‍ കവിഞ്ഞ് യാതൊരു ബിസിനസ് ബന്ധവുമില്ല. എന്താണ് അദ്ദേഹത്തിന്റെ ബിസിനസ് എന്ന് അന്വേഷിക്കാനോ പരിശോധിക്കാനോ ശ്രമിച്ചിട്ടില്ലെന്നും റസാഖ് എംഎൽഎ പറഞ്ഞു.
കാരാട്ട് റസാഖിന് സ്വർണക്കടത്തിൽപങ്കാളിത്തമുണ്ടെന്ന് കേസിലെ പ്രതി സന്ദീപ് നായരുടെ ഭാര്യ സൗമ്യ കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന് കസ്റ്റംസ് നല്‍കിയ രഹസ്യ റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിട്ടുണ്ട്. കെ.ടി റമീസും സന്ദീപും ഉൾപ്പെടെയുള്ളവര്ഡ സ്വര്‍ണം കടത്തിയത് കാരാട്ട് റസാഖ് എംഎല്‍എയ്ക്കും കൊടുവള്ളി മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനും വേണ്ടിയാണെന്നും മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കാരാട്ട് ഫൈസലിനെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് നേരത്തെ രണ്ടു തവണ ചോദ്യം ചെയ്തിരുന്നു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.