കണ്ണൂരില്‍ നടക്കുന്ന 23-ാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനില്ലെന്ന് ജി സുധാകരന്‍ അറിയിച്ചിരുന്നു . ഇതു സംബന്ധിച്ച് സുധാകരന്‍ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസറിന് കത്തു നല്‍കി
സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി.സുധാകരന്‍റെ (G Sudhakaran) പാര്‍ട്ടി കോണ്‍ഗ്രസില്‍ ( (Cpm party congress ) പങ്കെടുക്കുന്നില്ലെന്ന തീരുമാനത്തില്‍ അസ്വഭാവികയില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ (Kodiyeri Balakrishnan). സുധാകരനും പാര്‍ട്ടിയും തമ്മില്‍ ഒരു പ്രശ്നവുനില്ല, പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ സാധിക്കില്ല എന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. പകരം പ്രതിനിധിയെ അയക്കുമെന്നും , അതില്‍ അസ്വഭാവികത ഇല്ലെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
കണ്ണൂരില്‍ നടക്കുന്ന 23-ാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനില്ലെന്ന് ജി സുധാകരന്‍ അറിയിച്ചിരുന്നു . ഇതു സംബന്ധിച്ച് സുധാകരന്‍ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസറിന് കത്തു നല്‍കി.ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നതിനാലാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാതിരിക്കുന്നതെന്ന് കത്തില്‍ വ്യക്തമാക്കുന്നു.
സുധാകരന് ജില്ലാ സെക്രട്ടറിയറ്റ് അംഗം എ മഹേന്ദ്രനെയാണ് പകരം പ്രതിനിധിയായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന അംഗമാണ് ജി സുധാകരന്‍. നേരത്തെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് അദ്ദേഹം നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
കണ്ണൂരിൽ ഏപ്രിൽ 6 മുതൽ 10 വരെ അഞ്ച് ദിവസമായിട്ടാകും പാർട്ടി കോൺഗ്രസ് നടത്തുക.പാര്‍ട്ടിക്ക് അധികാരമുള്ള ഏക സംസ്ഥാനം കൂടിയാണ് കേരളം. ഇത് അഞ്ചാം തവണയാണ് കേരളം പാര്‍ട്ടി കോണ്‍ഗ്രസിന് ആതിഥ്യം വഹിക്കുന്നത്. 1956ല്‍ നാലാം പാര്‍ട്ടി കോണ്‍ഗ്രസിന് പാലക്കാട് വേദിയായി. 1968 ഡിസംബറില്‍ എട്ടാം പാര്‍ട്ടി കോണ്‍ഗ്രസ് കൊച്ചിയിലും 1988 ഡിസംബര്‍ 27 മുതല്‍ 1989 ജനുവരി ഒന്നുവരെ 13-ാം കോണ്‍ഗ്രസ് തിരുവനന്തപുരത്തും ചേര്‍ന്നു. 2012 ഏപ്രിലില്‍ 20-ാം പാര്‍ട്ടി കോണ്‍ഗ്രസിന് കോഴിക്കോട് ആതിഥ്യം വഹിച്ചു.
അതേസമയം, ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസിന് ഒരുക്കങ്ങൾ ഏറെക്കുറെ പൂർത്തിയാതായി കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ അറിയിച്ചു. പ്രതിനിധികളും നിരീക്ഷകരുമായ 815 പേർ നാളെ മുതൽ സമ്മേളനത്തിയായി എത്തി തുടങ്ങും. അഞ്ചാം തീയതി കണ്ണൂർ ജില്ലയുടെ അതിർത്തിയായ പെരിങ്ങത്തൂർ വച്ച് പതാകജാഥക്കും കരിവള്ളൂരിൽ വച്ച് കൊടിമര ജാഥയ്ക്കും സ്വീകരണം നൽകുമെന്നും എം.വി ജയരാജൻ പറഞ്ഞു. പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള വിവിധ പരിപാടികളിൽ വലിയ ജനപങ്കാളിത്തമാണ് ദൃശ്യമാകുന്നത്. പാര്‍ട്ടി ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി നാലാം തീയതി കണ്ണൂരിലെത്തും.
പാർട്ടി കോൺഗ്രസ് കണ്ണൂരിൽ തുടങ്ങാൻ നാലു ദിനം ബാക്കി നില്‍ക്കെ സിപിഎം ദേശീയതലത്തിൽ സ്വീകരിക്കേണ്ട നയത്തെ ചൊല്ലിയുള്ള ആശയക്കുഴപ്പം തുടരുകയാണ്. കോൺഗ്രസ് ഉൾപ്പടെയുള്ള മതേതര ജനാധിപത്യ പാർട്ടികളുടെയെല്ലാം കൂട്ടായ്മ എന്ന നിലപാടിനോട് യോജിക്കാൻ ഇപ്പോഴും കേരള ഘടകം തയ്യാറായിട്ടില്ല. കോൺഗ്രസിന് വർഗ്ഗീയത ചെറുക്കാനാവില്ല എന്ന കേരളഘടകത്തിൻറെ നിലപാട് ഭിന്നതയ്ക്ക് വഴിവയ്ക്കാനാണ് സാധ്യത.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.