തിരുവനന്തപുരം: പണമിടപാടുകൾ സമ്പൂർണ്ണമായി ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റാൻ നീക്കവുമായി കെ എസ് ഇ ബി. 500 രൂപക്ക് മുകളിലുള്ള എല്ലാ ബില്ലുകളും ഓൺലൈനായിട്ടേ സ്വീകരിക്കാവൂ എന്നാണ് പുതിയ നിർദ്ദേശം. അടിയന്തിരമായി പുതിയ നിർദ്ദേശം നടപ്പിലാക്കണമെന്നാണ് ഉത്തരവെങ്കിലും മൂന്ന് ബില്ലിങ്ങ് സർക്കിളുകൾ വരെ പരമാവധി ഇക്കാര്യത്തിൽ ഇളവ് നൽകാം. എന്നാൽ കൗണ്ടറുകളിൽ 500 രൂപക്ക് മുകളിൽ പണമടക്കാൻ നേരിട്ട് എത്തുന്നവരോട് ഓൺലൈനായി പണമടക്കാൻ നിർദ്ദേശിക്കണം. ഇക്കാര്യത്തിൽ ഉപഭോക്താക്കളെ ജീവനക്കാർ ബോധവൽക്കരിക്കണമെന്നാണ് കെ എസ് ഇ ബി ഡിസ്ട്രിബ്യൂഷൻ ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ഊർജ്ജ സെക്രട്ടറിയുടെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം നടപ്പിലാക്കുന്നതെന്നാണ് കെ എസ് ഇ ബി യുടെ വിശദീകരണം. സർക്കാരിൻ്റെ വിവിധ സ്ഥാപനങ്ങളിൽ ഇടപാടുകൾ പലതും ഓൺലൈൻ രൂപത്തിലേക്ക് മാറി. എന്നാൽ കെ എസ് ഇ ബിയുടെ 50 ശതമാനം ഇടപാടുകൾ പോലും ഓൺലൈനാക്കാൻ കഴിഞ്ഞിട്ടില്ല.
ചെറുകിട ഇടപാടുകാർക്ക് വെല്ലുവിളി
500 രൂപക്ക് മുകളിലുള്ള എല്ലാ ഇടപാടുകളും ഓൺലൈനാക്കുന്ന തീരുമാനം നടപ്പിലാക്കിയാൽ ചെറുകിട ഉപഭോക്താക്കളെ വലക്കും. ഇൻ്റർ നെറ്റോ ,സ്മാർട്ട് ഫോണുകളോ ഇല്ലാത്ത സാധാരണക്കാരെയാണ് ഇത് ബാധിക്കുക. ബില്ല് അടക്കാൻ മറ്റ് ഏജൻസികളുടെ സഹായം തേടേണ്ടി വന്നാൽ ഇതിന് അധിക സർവ്വീസ് ചാർജ് വേണ്ടി വരും. നിലവിൽ 2000 രൂപക്ക് മുകളിലുള്ള എല്ലാ ഇടപാടുകളും ഓൺലൈനായിട്ടാണ് അനുവദിക്കുന്നത്. എന്നാൽ പുതിയ തീരുമാനം ചെറുകിട ഗാർഹിക ഉപഭോക്താക്കളെ ഗുരുതരമായി ബാധിക്കുന്നതാണ്.
ജീവനക്കാരുടെ എണ്ണം കുറക്കാനുള്ള നീക്കത്തിൻ്റെ ഭാഗമാണ് പുതിയ നീക്കമെന്നും ആരോപണമുണ്ട്. റെഗുലേറ്ററി കമ്മീഷൻ അനുവദിച്ചതിലും കൂടുതൽ ജീവനക്കാർ നിലവിൽ കെ എസ് ഇ ബിയിലുണ്ട്. ഓൺലൈൻ ഇടപാടുകൾ വർധിക്കുന്നത് കൗണ്ടറുകളിൽ ജോലി ചെയ്യുന്ന ബിൽ കളക്ഷൻ ജീവനക്കാരുടെ എണ്ണം കുറക്കുന്നതിന് ഇടയാക്കും. പുതിയ തീരുമാനം ഭാവിയിൽ ജീവനക്കാർക്ക് തന്നെ വെല്ലുവിളിയാകുന്നെ ആശങ്ക നിലവിലുണ്ട്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.