ഗുരുവായൂരില്‍ DSJP സ്ഥാനാർഥിയെ ബിജെപി പിന്തുണച്ചേക്കും; തീരുമാനം ഉടൻ
- Published by:Rajesh V
- news18-malayalam
Last Updated:
ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ജസ്റ്റിസ് പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥി എന്ന നിലയിലാണ് ദിലീപ് നായരുമായി നേതൃത്വം ചര്‍ച്ച നടത്തിയത്.
തൃശൂര്‍: ഗുരുവായൂരില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയതോടെ മണ്ഡലത്തിൽ ആരെ പിന്തുണക്കുമെന്ന ചർച്ചയിലാണ് ബിജെപി നേതൃത്വം. ഗുരുവായൂരിലെ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ജസ്റ്റിസ് പാര്‍ട്ടി (DSJP)യ്ക്ക് പിന്തുണ നല്‍കാനാണ് ആലോചിക്കുന്നത്. വിഷയത്തില്‍ അന്തിമ തീരുമാനം ഇന്നോ നാളെയൊ ഉണ്ടായേക്കും.
ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർഥി അഡ്വ. നിവേദിത സുബ്രഹ്മണ്യത്തിന്റെ നാമനിർദേശ പത്രിക വരണാധികാരി തള്ളിയിരുന്നു. ഇതിനെതിരെ ബിജെപി സമർപ്പിച്ച ഹര്‍ജിയും ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ ദിലീപ് നായരുമായി ബിജെപി നേതൃത്വം ചര്‍ച്ച തുടങ്ങിയിരുന്നു. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ജസ്റ്റിസ് പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥി എന്ന നിലയിലാണ് ദിലീപ് നായരുമായി നേതൃത്വം ചര്‍ച്ച നടത്തിയത്.
മുസ്ലിം ലീഗിന്റെ കെ എൻ എ ഖാദറാണ് യുഡിഎഫ് സ്ഥാനാര്‍ഥി. അക്ബറാണ് സിപിഎമ്മിന്റെ സ്ഥാനാര്‍ഥി. ഇത്തരത്തില്‍ കടുത്ത മത്സരം നടക്കുന്ന മണ്ഡലമാണ് ഗുരുവായൂരിലേത്. ഇവിടെ ബിജെപി വോട്ടുകള്‍ നിര്‍ണായകമാണ്. ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി നേരത്തെ എൻഡിഎയുടെ സഖ്യകക്ഷിയാകാന്‍ ശ്രമിച്ചിരുന്ന പാര്‍ട്ടിയാണ്.
advertisement
ഗുരുവായൂരിൽ ഇപ്പോൾ പത്രിക റദ്ദായ നിവേദിതയ്ക്ക് 2016ൽ കിട്ടിയത് 25,447 വോട്ടുകള്‍ ലഭിച്ചിരുന്നു. സിപിഎമ്മിലെ കെ വി അബ്ദുൾ ഖാദർ 66,088 വോട്ടും മുസ്ലിംലീഗിന്റെ എം സാദിഖലി 50,990 വോട്ടും നേടി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി 33,967 വോട്ടും ഗുരുവായൂർ അസംബ്ലി മണ്ഡലത്തിൽ നിന്നു നേടിയിരുന്നു. കോൺഗ്രസ് സ്ഥാനാർഥി ടി എൻ പ്രതാപൻ 65,160 വോട്ടുകളും സിപിഐ സ്ഥാനാർഥി രാജാജി മാത്യു തോമസ് 44,695 വോട്ടുകളുമാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ നേടിയത്.
advertisement
ഗുരുവായൂരിനൊപ്പം തലശേരി, ദേവികുളം നിയമസഭാ സീറ്റുകളിലെ എൻ ഡി എ സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രികകളും തള്ളിപ്പോയിരുന്നു. മൂന്നിടത്തും മുന്നണിക്ക് ഇരുപതിനായിരത്തിൽ കൂടുതൽ അടിയുറച്ച വോട്ടുകൾ ഉണ്ടെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഇത്തവണ വോട്ടുനില 30 ശതമാനത്തിന് അടുത്തെത്തുമെന്ന കണക്കുക്കൂട്ടലിലായിരുന്നു എൻഡിഎ നേതൃത്വം. ഗുരുവായൂരിലും ദേവികുളത്തും കഴിഞ്ഞ തവണ മൽസരിച്ചവരുടെ പത്രികകൾ തന്നെയാണ് ഇത്തവണ തള്ളിയത്.
തലശേരിയിൽ ബിജെപി സ്ഥാനാർഥി എൻ ഹരിദാസിന്‍റെ പത്രികയാണ് തള്ളിയത്. ബിജെപി ജില്ലാ അധ്യക്ഷൻ കൂടിയാണ് ഹരിദാസ്. ബി.ജെ.പി ഇത്തവണ ഏറെ പ്രതീക്ഷ വെച്ചിരുന്ന മണ്ഡലം കൂടിയായതിനാലാണ് ബിജെപി ജില്ലാ പ്രസിഡന്‍റിനെ തന്നെ രംഗത്തിറക്കാന്‍ തീരുമാനിച്ചത്. 2016ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥി വി കെ സജീവന്‍ നേടിയത് 22,125 വോട്ടുകളാണ്. എ എൻ ഷംസീർ (സിപിഎം)- 70,741, എ പി അബ്ദുള്ളക്കുട്ടി (കോണ്‍ഗ്രസ്) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ വോട്ടുനില. എന്നാൽ 2019ൽ ലോക്‌സഭയിലേക്കുള്ള മൽസരത്തിൽ ഇതേ സജീവന് തലശ്ശേരിയിൽ നിന്നു കിട്ടിയത് 13,456 വോട്ടും. പി ജയരാജന് 65,401 വോട്ടും കെ മുരളീധരന് 53,932 വോട്ടും. ഇവിടെയും ബിജെപിക്ക് ഒരു സ്ഥാനാർഥിയെ കണ്ടെത്തേണ്ടതുണ്ട്.
advertisement
ദേവികുളത്ത് 2016ൽ അണ്ണാ ഡിഎംകെയ്ക്ക് വേണ്ടി മത്സരിച്ചു ബിജെപിയെ പിന്തള്ളി മൂന്നാം സ്ഥാനത്ത് എത്തിയ സ്ഥാനാര്‍ഥിയാണ് ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയ ആർ എം ധനലക്ഷ്മി. ധനലക്ഷ്മിക്കു കിട്ടിയത് 11,611 വോട്ട്. ബിജെപിക്കു വേണ്ടി മൽസരിച്ച എൻ ചന്ദ്രന് 9,592 വോട്ട്. വിജയിച്ച സിപിഎമ്മിലെ എസ് രാജേന്ദ്രൻ 49,510 വോട്ടും രണ്ടാമതെത്തിയ കോണ്‍ഗ്രസിന്റെ എ കെ മണി 43,728 വോട്ടും നേടി. എന്‍ ഡി എ സ്ഥാനാർഥിയുടെ ഉൾപ്പടെ മൂന്ന് പേരുടെ പത്രികകള്‍ തള്ളി. എന്‍.ഡി.എയുടെ ഡമ്മി സ്ഥാനാർഥി പൊൻപാണ്ടി, ബി.എസ്.പിയില്‍ മത്സരിക്കുന്ന തങ്കച്ചൻ എന്നിവരുടെ പത്രികകളാണ് വരണാധികാരി തള്ളിയത്. ഫോം 26ലെ ക്രമക്കേട് കാരണമാണ് നോമിനേഷൻ തള്ളാൻ കാരണം.യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഡി.കുമാറും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി എ.രാജയുമാണു നിയമസഭയിലെ കന്നി അങ്കത്തിനിറങ്ങുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 23, 2021 10:00 AM IST