തിരുവനന്തപുരം: സർക്കാർ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് ഓണക്കാലത്തോട് അനുബന്ധിച്ച് വ്യാപാരസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിനുള്ള നിബന്ധനകൾ സംബന്ധിച്ച ഉത്തരവ് ജില്ല കളക്ടർമാർ പുറത്തിറക്കി. ഈ മാർഗ നിർദേശങ്ങൾ കണ്ടയിൻമെന്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ മാത്രമാണ് ബാധകമായിട്ടുള്ളത്. കണ്ടയിൻമെന്റ് സോണുകളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരുന്നതാണ്.
കണ്ടയിൻമെന്റ് സോൺ അല്ലാത്ത പ്രദേശങ്ങളിൽ വ്യാപാരസ്ഥാപനങ്ങൾ സെപ്തംബർ രണ്ടുവരെ രാവിലെ ഏഴു മുതൽ രാത്രി ഒമ്പതു വരെ തുറന്നു പ്രവർത്തിക്കാം. സ്ഥാപനങ്ങളുടെ ഉടമസ്ഥർ സ്ഥാപനങ്ങൾക്കുള്ളിലും പരിസരങ്ങളിലും വ്യക്തികളുടെ സാമൂഹിക അകലം പാലിച്ച് സ്ഥാപനത്തിന്റെ വലിപ്പത്തിനനുസരിച്ച് ആളുകളെ പ്രവേശിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.
ആളുകൾ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും കോവിഡ് 19 മാനദണ്ഡങ്ങൾ പ്രകാരമുള്ള സുരക്ഷ സാമഗ്രികൾ ധരിച്ചിട്ടുണ്ടെന്നും ഉറപ്പ് വരുത്തേണ്ടതാണ്. ജീവനക്കാർ ഉൾപ്പെടെ ഒരേ സമയം സ്ഥാപനത്തിൽ പ്രവേശിക്കാവുന്നവരുടെ എണ്ണം സ്ഥാപനത്തിന്റെ വിസ്തീർണം അനുസരിച്ച് നിശ്ചയിക്കേണ്ടതാണ്.
You may also like:കോവിഡാനന്തര സുരക്ഷിത യാത്ര; ഇന്ത്യയിലെ ഔദ്യോഗിക ചുമതല അറ്റോയിക്ക് [NEWS]ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; ആരോഗ്യവകുപ്പ് ജീവനക്കാരി മരിച്ചു [NEWS] പെട്ടിമുടിയിൽ തിരച്ചിൽ താൽക്കാലികമായി നിർത്തി; കണ്ടെത്തിയത് 65 മൃതദേഹങ്ങൾ [NEWS]
ഒരേസമയം സ്ഥാപനത്തിൽ പ്രവേശിക്കാൻ കഴിയുന്നവരുടെ എണ്ണം സ്ഥാപനങ്ങളുടെ പുറത്ത് പ്രദർശിപ്പിക്കണം, അധികമുള്ള ഉപഭോക്താക്കൾ സ്ഥാപനത്തിന് വെളിയിൽ സാമൂഹിക അകലം പാലിച്ച് നിൽക്കേണ്ടതാണ്, ഇതിനായി സ്ഥാപന ഉടമ വരികളോ വൃത്തങ്ങളോ അടയാളപ്പെടുത്തേണ്ടതാണ്.
ഉപഭോക്താക്കൾക്ക് വേണ്ട സാനിറ്റൈസറും മറ്റ് സൗകര്യങ്ങളും സ്ഥാപന ഉടമ ഉറപ്പ് വരുത്തേണ്ടതാണ്.
ഓൺലൈൻ പണമിടപാടുകൾ വ്യാപാരസ്ഥാപനങ്ങൾ കൂടുതലായി പ്രോത്സാഹിപ്പിക്കേണ്ടതാണ്.
വീടുകളിൽ സാധനങ്ങൾ എത്തിച്ച് കൊടുക്കുന്ന സംവിധാനം പ്രയോജനപ്പെടുത്താൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കണം.
വ്യാപാരസ്ഥാപനങ്ങൾ അല്ലാത്ത മറ്റ് സ്ഥാപനങ്ങൾക്ക് (ബാങ്കുകൾ ഇൻഷുറൻസ് കമ്പനികൾ തുടങ്ങിയവ) 50% ശേഷിയിൽ പ്രവർത്തിക്കാവുന്നതാണ്.
ഓണാഘോഷവുമായി ബന്ധപ്പെട്ട് യാത്രകൾ ഒഴിവാക്കേണ്ടതാണ്.
പൊതുസ്ഥലങ്ങളിൽ ഓണാഘോഷ പരിപാടികൾ, ഓണസദ്യയുമായി ബന്ധപ്പെട്ട തിരക്കുകളും പൂർണമായും ഒഴിവാക്കേണ്ടതാണ്.
ഇതര സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്ന പൂക്കൾ പൂക്കളങ്ങൾ ഉണ്ടാക്കുന്നതിനു പൂർണമായും ഒഴിവാക്കിയും പ്രാദേശികമായി ലഭിക്കുന്ന പൂക്കൾ കൊണ്ട് പൂക്കളം ഉണ്ടാക്കുന്നതും ഉറപ്പുവരുത്തണം.
ഹോട്ടലുകൾക്കും റസ്റ്റോറന്റുൾക്കും കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് രാത്രി ഒമ്പതുമണി വരെ പ്രവർത്തിക്കാവുന്നതാണ്. താമസസൗകര്യം ഉള്ള സ്ഥലങ്ങളിൽ പുതിയതായി ഓരോ താമസക്കാർ വരുന്നതിനു മുമ്പായി നിർബന്ധമായും അണുനശീകരണം നടത്തേണ്ടതാണ്. ഈ സ്ഥാപനങ്ങളിലെ ജീവനക്കാർ കൃത്യമായ ഇടവേളകളിൽ കോവിഡ് ടെസ്റ്റിന് വിധേയരാകേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗനിർദേശങ്ങൾ ആരോഗ്യവകുപ്പ് പുറപ്പെടുവിക്കും.
എല്ലാ ഭക്ഷണശാലകളിലും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ/ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവർ കൃത്യമായ പരിശോധനകൾ നടത്തേണ്ടതാണ്.
ഈ ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരെയും കോവിഡ് 19 നിർവ്യാപന പ്രോട്ടോകോൾ ലംഘിക്കുന്നവർക്ക് എതിരെയും കേരള എപിഡെമിക് ഡിസീസസ് ഓർഡിനൻസ് 2020, ദുരന്തനിവാരണ നിയമം 2005, ഐപിസി സെക്ഷൻ 188, 269, എന്നിവ പ്രകാരം നടപടികൾ സ്വീകരിക്കുന്നതാണ്.
ഈ നിയന്ത്രണങ്ങളോടെയാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് എന്ന് ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ജില്ല പൊലീസ് മേധാവി, ജില്ല മെഡിക്കൽ ഓഫീസർ (ആരോഗ്യം), തദ്ദേശസ്വയം ഭരണ സ്ഥാപന മേധാവികൾ, റവന്യു അധികാരികൾ, ജില്ല ഫയർ ഓഫീസർ, മാനേജർ ജില്ല വ്യവസായ ഓഫീസർ, ജില്ല ലേബർ ഓഫീസർ എന്നിവരെ ചുമതലപ്പെടുത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Corona death toll, Corona In India, Corona outbreak, Corona virus, Corona Virus India, Corona virus spread, Coronavirus, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19, Onam, Onam 2020, Onam festival, Symptoms of coronavirus