KSRTC | പണിമുടക്കില്‍ പങ്കെടുത്തില്ല; കെഎസ്ആര്‍ടിസി ജീവനക്കാരന് സമരക്കാരുടെ മര്‍ദനം; പരാതി
- Published by:Arun krishna
- news18-malayalam
Last Updated:
മാനന്തവാടി ഡിപ്പോയിലെ ജീവനക്കാരായ കണ്ടാലറിയാവുന്നവരാണ് തന്നെ മർദിച്ചത് എന്ന് കാണിച്ച് ഷാജി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്
കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്കിൽ പങ്കെടുക്കാത്തതിന് വയനാട്ടിൽ ജീവനക്കാരനെ മർദിച്ചതായി പരാതി. മാനന്തവാടി ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടറായ ഷാജിക്കാണ് സമരാനുകൂലികളുടെ മർദനമേറ്റത്. പരുക്കേറ്റ ഷാജി മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിൽസ തേടി. കഴിഞ്ഞ ദിവസം നടന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സമരത്തിൽ പരാതിക്കാരനായ ഷാജി പങ്കെടുത്തിരുന്നില്ല. മുൻകൂട്ടി റിസർവേഷൻ ഉണ്ടായിരുന്ന തിരുവനന്തപുരത്തേയ്ക്കുള്ള ബസ്സിൽ ഡ്യൂട്ടിയും ചെയ്തു. ഇതിൽ പ്രകോപിതരായ സമരാനുകൂലികൾ ആദ്യം ഫോണിൽ ഭീഷണിപ്പെടുത്തി.
കണ്ടാലറിയാവുന്ന രണ്ട് പേരടങ്ങുന്ന സംഘം ഷാജിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി. തുടർന്ന് കല്ല് കൊണ്ട് തലയ്ക്കടിച്ചു. മുഖത്ത് ഇടിച്ചുവെന്നാണ് പരാതി. കണ്ണിന് താഴെയും ചുണ്ടിലും പരിക്കേറ്റ ഷാജി മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. മാനന്തവാടി ഡിപ്പോയിലെ ജീവനക്കാരായ കണ്ടാലറിയാവുന്നവരാണ് തന്നെ മർദിച്ചത് എന്ന് കാണിച്ച് ഷാജി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
പണിമുടക്ക് ദിവസം കെഎസ്ആർടിസി സ്വിഫ്റ്റിന് ഇരട്ടി വരുമാനം
തിരുവനന്തപുരം: സിഐടിയു ഒഴികെയുള്ള ജീവനക്കാർ പണിമുടക്കിയ ദിവസം കെഎസ്ആർടിസി സ്വിഫ്റ്റിന് ഇരട്ടി വരുമാനം. കെഎസ്ആർടിസിയുടെ ഭൂരിഭാഗം സർവീസുകളും മുടങ്ങിയപ്പോൾ താത്കാലിക ജീവനക്കാര്‍ മാത്രമുള്ള കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്‍റെ സര്‍വ്വീസുകള്‍ മുടങ്ങിയില്ല. 54 സ്വിഫ്റ്റ് സർവീസുകളാണ് പണിമുടക്ക് ദിവസം നിരത്തിലിറക്കിയത്. 13.75 ലക്ഷം രൂപയാണ് സ്വിഫ്റ്റിന് വരുമാനം ലഭിച്ചത്. ഒരു ബസിന് ശരാശരി 25000 രൂപ വരുമാനം ലഭിച്ചു. സാധാരണ ദിവസങ്ങളിൽ സ്വിഫ്റ്റ് സർവീസിന് ശരാശരി പതിനായിരം മുതൽ 15000 രൂപ വരെയാണ് കളക്ഷൻ ലഭിക്കുന്നത്.
advertisement
Also Read- 'മൈലേജ് ഇല്ലെങ്കിൽ വിറ്റുകൂടെ, വെറുതെ ഇട്ട് തുരുമ്പ് എടുപ്പിക്കുന്നത് എന്തിന്?': KSRTCയോട് ഹൈക്കോടതി
അതേസമയം പണിമുടക്ക് ദിവസം കെഎസ്ആർടിസിക്ക് നാലു കോടിയോളം രൂപയുടെ വരുമാന നഷ്ടമുണ്ടായതായാണ് കണക്ക്. 3600 സർവീസുകളാണ് കോവിഡ് നിയന്ത്രണം നീക്കിയ ശേഷം കെഎസ്ആർടിസി നടത്തി വരുന്നത. എന്നാൽ പണിമുടക്ക് ദിവസം 829 സർവീസുകൾ മാത്രമാണ് നടത്തിയത്. 2.10 കോടി മാത്രമാണ് വരുമാനമായി ലഭിച്ചത്. കോവിഡിന് ശേഷം ആറുകോടിയോളം പ്രതിദിന വരുമാനം ലഭിക്കുന്ന സാഹചര്യത്തിലാണിത്. 4 കോടിയോളം രൂപയുടെ നശ്ടം ഉണ്ടായെന്നാണ് കെഎസ്ആര്‍ടിസി മാനേജ്മെന്‍റ് പറയുന്നത്.
advertisement
KSRTC ഡീസലിന് കൂടിയ വില നല്‍കണം; ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രിംകോടതിയിലേക്ക്
കൊച്ചി: കെഎസ്ആര്‍ടിസിക്ക് (KSRTC) വിപണി നിരക്കില്‍ ഡീസല്‍(Diesel) നല്‍കാന്‍ നിര്‍ദേശിച്ച സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഹൈക്കോടതി(High Court) ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ(Supreme Court) സമീപിക്കും. വില നിര്‍ണയിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് അധികാരമുണ്ടെന്നും നയപരമായ തീരുമാനമാണന്നുമുള്ള എണ്ണക്കമ്പനികളുടെ വാദം അംഗീകരിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. വിപണി വിലയ്ക്ക് ഡീസല്‍ നല്‍കാനാവില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു.
advertisement
പ്രഥമദൃഷ്ട്യാ വിലനിര്‍ണയത്തില്‍ അപാകതയുണ്ടെന്നും കെഎസ്ആര്‍ടിസിക്ക് മാര്‍ക്കറ്റ് വിലയില്‍ ഡീസല്‍ നല്‍കണമെന്നുമാണ് ബുധനാഴ്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നത്. ഇത് സംബന്ധിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ കമ്പനികള്‍ ഡിവിഷന്‍ ബഞ്ച് മുന്‍പാകെ അപ്പീല്‍ നല്‍കിയിരുന്നത്.
വന്‍കിട ഉപഭോക്താവ് എന്ന നിലയില്‍ ഡീസല്‍ വില കുറച്ചു നല്‍കണമെന്നും കമ്പനികളുടെ തീരുമാനം ഏകപക്ഷീയവും വിവേചനപരവും ആണന്നുമായിരുന്നു കെഎസ്ആര്‍ടിസിയുടെ വാദം. ഇന്ധന വില കൂട്ടാതിരിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് എണ്ണക്കമ്പനികള്‍ കോടതിയില്‍ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 09, 2022 6:58 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KSRTC | പണിമുടക്കില്‍ പങ്കെടുത്തില്ല; കെഎസ്ആര്‍ടിസി ജീവനക്കാരന് സമരക്കാരുടെ മര്‍ദനം; പരാതി