തിരുവഞ്ചൂരിന് എതിരായ വധഭീഷണിക്ക് പിന്നിൽ ടിപി കേസ് പ്രതികൾ; അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം
Last Updated:
പത്തു ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ തിരുവഞ്ചൂരിനെയും കുടുംബത്തെയും വക വരുത്തുമെന്നാണ് ഊമക്കത്തിലെ ഭീഷണി
തിരുവനന്തപുരം: മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എയ്ക്ക് എതിരായ വധഭീഷണിയിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം. പരാതിയിൽ മുഖ്യമന്ത്രി അടിയന്തിരമായി നടപടിയെടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളാണോ വധഭീഷണിക്ക് പിന്നിലെന്ന് സംശയമുണ്ടെന്നും പ്രതിപക്ഷം വ്യക്തമാക്കി.
വധഭീഷണി ഉന്നയിച്ചു കൊണ്ടുള്ള ഊമക്കത്തിന് പിന്നിൽ തിരുവഞ്ചൂരിനോട് വിരോധമുള്ള ക്രിമിനലുകളാണോയെന്ന് സംശയമുണ്ട്. ടി പി കേസ് പ്രതികളെ ജയിലിൽ അടച്ചത് തിരുവഞ്ചൂർ ആഭ്യന്തരമന്ത്രി ആയിരുന്നപ്പോഴാണ്. അതുകൊണ്ടു തന്നെ ജയിലിലുള്ള ടി പി കേസ് പ്രതികൾക്കാണ് തിരുവഞ്ചൂരിനോട് വിരോധമുള്ളത്. ജയിലിൽ ഇരുന്നു കൊണ്ടു തന്നെ എല്ലാവിധ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നത് അവരാണെന്നും തിരുവഞ്ചൂർ ആരോപിച്ചു.
advertisement
പത്തു ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ തിരുവഞ്ചൂരിനെയും കുടുംബത്തെയും വക വരുത്തുമെന്നാണ് ഊമക്കത്തിലെ ഭീഷണി. ക്രിമിനൽ പട്ടികയിൽ ഉൾപ്പെടുത്തിയതിന്റെ പ്രതികാരമാണെന്ന് കത്തിൽ പറയുന്നു. കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് കോഴിക്കോട് നിന്നുമാണ്. പിന്നാലെ, തിരുവഞ്ചൂർ മുഖ്യമന്ത്രിക്ക് പരാതിയും നൽകി.
ടി പി വധക്കേസിലെ പ്രതികളുടെ പ്രതികാര നീക്കമാകാമെന്ന് തിരുവഞ്ചൂർ പ്രതികരിച്ചു. ''ടിപി കേസിലെ പ്രതികളെയാണ് സംശയം. വടക്കൻ ജില്ലകളിലുള്ളവരുടെ ഭാഷയാണ്. വീണ്ടും ജയിലിലേയ്ക്ക് തന്നെ പോകണം എന്ന രീതിയിലാണ് എഴുതിയിട്ടുള്ളത്. ടിപി കേസിലെ ഒരാൾ ജാമ്യത്തിലും ഒരാൾ പരോളിലും ഉണ്ട്. സംരക്ഷണം വേണമെന്ന് പറയുന്നില്ല. പക്ഷേ കത്തിന്റെ ഉറവിടം കണ്ടെത്തണം.''- തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
advertisement
'ടിപി കേസ് പ്രതികൾക്കാണ് തിരുവഞ്ചൂരിനോട് വിരോധമുള്ളത്. ജയിലിൽ കിടക്കുന്ന പ്രതികൾ തന്നെയാണ് കത്ത് അയച്ചതെന്ന് വ്യക്തമാണ്. ഞങ്ങൾക്ക് ഇക്കാര്യത്തിൽ ഭയമുണ്ട്. ഇപ്പോഴും ജയിലിൽ കിടക്കുന്ന സംഘമാണ് പുറത്തുള്ള ക്വട്ടേഷൻ സംഘത്തെ നിയന്ത്രിക്കുന്നത്. അതുകൊണ്ടാണ് ഭയപ്പെട്ടത്. ഗൗരവമായി കാണുന്നത്.' - വി ഡി സതീശനും കെ സുധാകരനും മാധ്യമങ്ങളോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 30, 2021 4:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവഞ്ചൂരിന് എതിരായ വധഭീഷണിക്ക് പിന്നിൽ ടിപി കേസ് പ്രതികൾ; അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം