കോന്നി ദുരന്തം വിവാഹം കഴിഞ്ഞ് 15ാം നാൾ; വീട്ടിലേക്ക് 7 കിലോമീറ്റർ ബാക്കിനിൽക്കെ

Last Updated:

മലേഷ്യയിൽ നിന്നും തിരിച്ചെത്തിയ നവദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ വീട് എത്താൻ ഏഴ് കിലോമീറ്റർ ശേഷിക്കെയാണ് അപകടത്തിൽപ്പെട്ടത്

News18
News18
പത്തനംതിട്ട: കോന്നി മുറിഞ്ഞകല്ലിൽ വാഹനാപകടത്തിൽ മരിച്ച അനുവിന്റെയും നിഖിലിന്റെയും വിവാഹം നടന്നിട്ട് 15 ദിവസങ്ങൾ മാത്രം . കഴിഞ്ഞ നവംബര്‍ 30-ന് പൂങ്കാവ് സെന്റ് മേരീസ് മലങ്കര പള്ളിയില്‍വെച്ചായിരുന്നു അനുവും നിഖില്‍ ഈപ്പനും വിവാഹിതരാകുന്നത്. നിഖിൽ ഈപ്പൻ മത്തായി കാനഡയിൽ ജോലി ചെയ്ത് വരികയായിരുന്നു. അനു എംഎസ്ഡബ്ല്യു പൂര്‍ത്തിയാക്കിയിരുന്നു. വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് ഇരുവരും യാത്ര പുറപ്പെട്ടത്. മലേഷ്യയിലെ ഹണിമൂണ്‍ യാത്രയ്ക്ക് ശേഷം തിരിച്ചെത്തിയ നവദമ്പതികളെ ഇരുവരുടേയും രക്ഷിതാക്കള്‍ സ്വീകരിക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി മടങ്ങുന്നതിനിടെയായിരുന്നു അപകടം. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ സ്ഥിരം അപകട മേഖലയിൽ വീട്ടിൽ നിന്ന് വെറും ഏഴ് കിലോമീറ്റർ അകലെവച്ചാണ് അപകടമുണ്ടായത്.മുറിഞ്ഞകല്ല് ജംഗ്ഷന് സമീപത്തുള്ള ഗുരുമന്ദിരത്തിന് തൊട്ട് മുന്നിൽ വച്ചാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായിരിക്കുന്നത്. മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖില്‍, ബിജു പി ജോര്‍ജ് എന്നിവരാണ് മരിച്ചത്.
അപകടത്തിൽ അനു ഒഴികെ മറ്റ് മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.എന്നാൽ അനുവിനെ കാറില്‍ നിന്നും പുറത്തെടുക്കുന്നതിനിടെ ജീവനുണ്ടായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ പ്രദേശവാസികള്‍ പറയുന്നു. അനുവിനെ നാട്ടുകാര്‍ കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രിയില്‍ വെച്ചാണ് അനുവിന്‍റെ മരണം സ്ഥിരീകരിച്ചത്. ഇവരുടെ മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലാണ്.
പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം നടക്കുന്നത്. ശബ്ദം കേട്ട് പുറത്തെത്തിയ നാട്ടുകാരാണ് ബസും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായതായി കണ്ടത്. പിന്നാലെ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. പോലീസും അഗ്നിശമന സേനയും സംഭവസ്ഥലത്തെത്തിയിരുന്നു. നിയന്ത്രണം വിട്ട കാര്‍ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് നാല് പേരെയും പുറത്തെടുത്തത്. മാരുതി സ്വിഫ്റ്റ് ഡിസൈര്‍ കാറും ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസുമാണ് അപകടത്തില്‍പ്പെട്ടത്. ബസിലെ യാത്രക്കാർക്ക് നിസാരമായി പരിക്കേറ്റിട്ടുണ്ട്. പുനലൂര്‍-മുവാറ്റുപുഴ സംസ്ഥാന പാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. പത്തനംതിട്ട എസ്പി സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി. ഇവിടെ സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നത്. വാഹനത്തിന്‍റെ അമിത സ്പീഡും ഉറങ്ങിപ്പോകാനുള്ള സാധ്യതയുമായിരിക്കാം അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോന്നി ദുരന്തം വിവാഹം കഴിഞ്ഞ് 15ാം നാൾ; വീട്ടിലേക്ക് 7 കിലോമീറ്റർ ബാക്കിനിൽക്കെ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement