പോപ്പുലർ ഫ്രണ്ടിന്റെ 'തേജസ്' ദിനപത്രം പൂട്ടും; സാമ്പത്തിക പ്രതിസന്ധിയെന്ന് മാനേജ്മെന്റ്
Last Updated:
കോഴിക്കോട്: പോപ്പുലര്‍ഫ്രണ്ട് മുഖപത്രമായ തേജസ് ദിനപത്രം അടച്ചുപൂട്ടാൻ മാനേജ്മെന്റിന്റെ തീരുമാനം. കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ പരസ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനാലാണ് അടച്ചുപൂട്ടുന്നത്. ഡിസംബര്‍ 31നായിരിക്കും പത്രത്തിന്റെ അവസാന കോപ്പി പുറത്തിറക്കുക. ഇതുസബന്ധിച്ച് അന്തിമതീരുമാനമെടുത്ത തേജസ് മാനേജ്‌മെന്റ്, ഇക്കാര്യം ഇന്നലെ ചേർന്ന യോഗത്തിൽ ജീവനക്കാരെ അറിയിച്ചു.
തേജസ് ഡയറക്ടര്‍ നാസറുദ്ദീന്‍ എളമരം ആണ് പ്രഖ്യാപനം നടത്തിയത്. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. മാനേജ്മെന്റ് ഇന്ന് കോഴിക്കോട് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. എഡിറ്റര്‍ എന്‍.പി ചെക്കുട്ടിയുടെ കടുത്ത എതിര്‍പ്പ് വകവയ്ക്കാതെയാണ് മാനേജ്‌മെന്റിന്റെ നടപടി. ദിനപത്രം അടച്ചുപൂട്ടുമെങ്കിലും നിലവില്‍ രണ്ടാഴ്ചയിലൊരിക്കല്‍ ഇറങ്ങുന്ന തേജസ് ദ്വൈവാരിക വാരികയാക്കാനും ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷന്‍ നിലനിര്‍ത്തി കൂടുതല്‍ പരിഷ്‌കരിക്കാനും മാനജ്‌മെന്റ് തീരുമാനിച്ചു.
advertisement
1997ല്‍ മാസികയായി രൂപംകൊണ്ട തേജസ് പിന്നീട് ദ്വൈവാരിക ആവുകയും അത് നിലനിര്‍ത്തിക്കൊണ്ട് തന്നെ 2006 ജനുവരി 26ന് ദിനപത്രം തുടങ്ങുകയുമായിരുന്നു. കോഴിക്കോട് മീഞ്ചന്ത ബൈപ്പാസിനടുത്ത് നാലുനിലവരുന്ന കെട്ടിടത്തില്‍ ഇന്റര്‍മീഡിയ പബ്ലിഷിങ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് തേജസ് പ്രസിദ്ധീകരണം തുടങ്ങിയത്.
നേരത്തെ സൗദിഅറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലും തേജസിന് എഡിഷന്‍ ഉണ്ടായിരുന്നുവെങ്കിലും ഒന്നരവര്‍ഷം മുമ്പ് അവ അടച്ചുപൂട്ടിയിരുന്നു. കോഴിക്കോട് ആസ്ഥാനമായ പത്രത്തിന് നിലവില്‍ തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലും എഡിഷനുകളുണ്ട്.
advertisement
മുവാറ്റുപുഴയില്‍ കോളജ് അധ്യാപകന്റെ കൈവെട്ടിയതിനെത്തുടര്‍ന്ന് തീവ്രവാദത്തിനും വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്കും തേജസിനെ പോപ്പുലര്‍ഫ്രണ്ട് മറയാക്കുന്നുവെന്ന് ആരോപിച്ചാണ് തേജസിന് പരസ്യം നിഷേധിച്ചത്. മതമൗലിക വാദം വളര്‍ത്താന്‍ തേജസ് പത്രത്തെ പോപ്പുലര്‍ ഫ്രണ്ട് ഉപയോഗിക്കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ 2014ല്‍ കേരളാ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആരോപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച അന്വേഷണം നടത്തിയ ജില്ലാ കലക്ടര്‍മാര്‍ ഇതിനു വിരുദ്ധമായ റിപോര്‍ട്ടാണ് നല്‍കിയത്. പരസ്യ നിഷേധത്തിനെതിരേ തേജസ് ജീവനക്കാര്‍ പരസ്യമായി സമര പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
തേജസ് ദിനപത്രം അടച്ചുപൂട്ടുന്നതോടെ 200ലധികം ജീവനക്കാര്‍ കൂടിയാണ് പെരുവഴിയിലാവുന്നത്. ഇന്നലെ ചേർന്ന യോഗത്തിൽ സ്ഥാപനം പൂട്ടരുതെന്ന‌് ജീവനക്കാർ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 22, 2018 8:12 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പോപ്പുലർ ഫ്രണ്ടിന്റെ 'തേജസ്' ദിനപത്രം പൂട്ടും; സാമ്പത്തിക പ്രതിസന്ധിയെന്ന് മാനേജ്മെന്റ്


