Republic Day | മൂന്നു വയസുകാരന്‍റെ ജീവൻ രക്ഷിച്ച ധീരത; പത്തുവയസുകാരിയെ തേടി രാഷ്ട്രപതിയുടെ പുരസ്ക്കാരം
- Published by:Anuraj GR
- news18-malayalam
Last Updated:
മറ്റ് കുട്ടികൾ ഭയന്ന് നിലവിളിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് മയൂഖ ജീവൻപോലും നോക്കാതെ മുഹമ്മദിനെ രക്ഷിക്കാനായി ചാടിയിറങ്ങിയത്
കോഴിക്കോട്: 2020 ഓഗസ്റ്റ് നാലിന് വൈകിട്ട് കോഴിക്കോട് (Kozhikode) നാദാപുരം ചൊക്യാട് ചെറുവരത്താഴ തോട്ടിൽ കുളിക്കാനെത്തിയ ചേച്ചിയ്ക്കൊപ്പം എത്തിയതായിരുന്നു മൂന്നു വയസുകാരൻ മുഹമ്മദ്. ചേച്ചിയും കൂട്ടുകാരും കുളിക്കുന്നത് കരയിൽ നോക്കിനിന്ന മുഹമ്മദ് അബദ്ധത്തിൽ തോട്ടിൽ വീണു. വെള്ളത്തിൽ മുങ്ങിത്താണ മുഹമ്മദിനെ രക്ഷിച്ചത് മയൂഖ എന്ന പത്ത് വയസുകാരിയായിരുന്നു. മറ്റ് കുട്ടികൾ ഭയന്ന് നിലവിളിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് മയൂഖ ജീവൻപോലും നോക്കാതെ മുഹമ്മദിനെ രക്ഷിക്കാനായി ചാടിയിറങ്ങിയത്. വളയം പഞ്ചായത്തിലെ വേങ്ങോല്‍ മനോജന് - പ്രേമ ദമ്ബതികളുടെ മകളായ മയൂഖയെ തേടി ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പുരസ്ക്കാരം എത്തിയിരിക്കുന്നു. രാജ്യം 73-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിന്‍റെ തലേദിവസമാണ് പുരസ്ക്കാരം പ്രഖ്യാപിച്ചത്. അയൽ വീട്ടിലെ വേങ്ങോല്‍ മൂസ്സ - സക്കീന ദമ്പതികളുടെ ഇളയ മകനായ മുഹമ്മദിനെയാണ് മയൂഖ രക്ഷിച്ചത്.
മയൂഖയുടെ ധീരത നാട്ടിൽ വലിയ ചർച്ചയായിരുന്നു. അന്ന് ഒരു നിമിഷം വൈകിയിരുന്നെങ്കിൽ മുഹമ്മദിന്‍റെ ജീവൻ അപകടത്തിലാകുമായിരുന്നുവെന്ന് മയൂഖയ്ക്കും കൂട്ടുകാർക്കും അറിയാം. അന്ന് മുങ്ങിത്താണ കുട്ടിയെ വാരിവലിച്ച് കരയ്ക്ക് എത്തിച്ചത് മയൂഖ ഒറ്റയ്ക്കായിരുന്നു. മറ്റുള്ള കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പ്രാഥമിക ശുശ്രൂഷ നൽകി മുഹമ്മദിന്‍റെ ജീവൻ രക്ഷിച്ചത്.
മയൂഖയ്ക്ക് രാഷ്ട്രപതിയുടെ പുരസ്ക്കാരം ലഭിച്ചതിന്‍റെ നിറവിലാണ് ചെക്യാട് ഗ്രാമം. നാടിന് അഭിമാനമായി മാറിയ മയൂഖയെ ആദരിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ. പുരസ്ക്കാര വാർത്ത അറിഞ്ഞ് നിരവധി പേർ മയൂഖയുടെ വീട്ടിൽ നേരിട്ടെത്തി അഭിനന്ദനം അറിയിച്ചു. വീടിന് തൊട്ടടുത്തുള്ള തോട്ടിലേക്ക് കുളിക്കാൻ പോയ ചേച്ചിമാർക്കൊപ്പം മുഹമ്മദും പോകുകയായിരുന്നു. വീട്ടുകാർ അറിയാതെയാണ് കുട്ടി തോട്ടിലേക്ക് പോയത്. സംഭവം നടക്കുമ്ബോള്‍ ചെക്യാട് എല്‍.പി സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മയൂഖ.
advertisement
കേരളത്തിൽനിന്ന് 10 പേർക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ
രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ (President's police medal) പ്രഖ്യാപിച്ചു. സംസ്ഥാനത്തുനിന്ന് ഐ ജി സി നാഗരാജു ഉൾപ്പെടെ 10 പേർ മെഡലിന് അർഹരായി. ഇന്ത്യയിലാകമാനം ഓരോ സംസ്ഥാനത്തുനിന്നുമായി 662 പൊലീസ് മെഡലുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
advertisement
നാഗരാജുവിന് പുറമെ ഡിവൈ എസ് പി മുഹമ്മദ് കബീർ റാവുത്തർ, വേണുഗോപാലൻ, ബി കൃഷ്ണകുമാർ, ഡെപ്യൂട്ടി കമൻഡാന്റ് ശ്യാം സുന്ദർ, എസ് പി ജയശങ്കർ, രമേശ് ചന്ദ്രൻ, എസിപി ജി.എം.കൃഷ്ണൻകുട്ടി, എസ്ഐ സാജൻ കെ.ജോർജ്, എഎസ്ഐ ശശികുമാർ ലക്ഷ്മണൻ, സിപിഒ ഷീബ കൃഷ്ണൻകുട്ടി എന്നിവരും മെഡലിന് അർഹരായി. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായാണ് മെഡലുകൾ പ്രഖ്യാപിച്ചത്.
റിപ്പബ്ലിക് ദിനം: ചരിത്രം
ഇന്ത്യൻ ഭരണഘടനയുടെ കരട് രൂപീകരിക്കാനായി നിയുക്തമായതായിരുന്നു ഭരണഘടനാ അസംബ്ലി. ഒമ്പത് സ്ത്രീകൾ ഉൾപ്പെടെ 207 പേർ ഭരണഘടനാ അസംബ്ലിയിൽ അംഗങ്ങളായിരുന്നു. ഭരണഘടനാ അസംബ്ലിയുടെ ആദ്യ യോഗം 1946 ഡിസംബർ 9ന് കോൺസ്റ്റിറ്റ്യൂഷൻ ഹാളിലാണ് (ഇപ്പോഴത്തെ പാർലമെന്റ് സെൻട്രൽ ഹാൾ) ചേർന്നത്. പ്രാരംഭ ഘട്ടത്തിൽ അസംബ്ലിയിൽ 389 അംഗങ്ങളുണ്ടായിരുന്നു. എന്നാൽ 1947 ഓഗസ്റ്റ് 15 ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും വിഭജനത്തിനും ശേഷം ഭരണഘടനാ അസംബ്ലിയുടെ അംഗബലം 299 ആയി കുറഞ്ഞു
advertisement
ഡോ ബി ആർ അംബേദ്കറുടെ നേതൃത്വത്തിൽ ഇന്ത്യൻ ഭരണഘടനയുടെ കരട് നിർമാണ സമിതി (ഡ്രാഫ്റ്റിംഗ് കമ്മിറ്റി) നിലവിൽ വന്നു. ഇന്ത്യൻ ഭരണഘടനയുടെ കരട് തയ്യാറാക്കുക എന്നതായിരുന്നു ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചുമതല. 7,600 ഓളം നിർദേശങ്ങളിൽ നിന്നും ഏകദേശം 2,400 എണ്ണം സമിതി ഒഴിവാക്കി. ഭരണഘടനയുടെ ആദ്യപകർപ്പ് 1948 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ചു. 1949 നവംബർ 26നാണ് ഭരണഘടനാ അസംബ്ലിയുടെ അവസാന സമ്മേളനം നടന്നത്. അവസാന സമ്മേളനത്തിൽ ഭരണഘടന ആദ്യമായി അംഗീകരിക്കപ്പെട്ടു. രണ്ട് മാസത്തിന് ശേഷം, 284 അംഗങ്ങൾ ഒപ്പുവെച്ച ഇന്ത്യൻ ഭരണഘടന 1950 ജനുവരി 26 ന് പ്രാബല്യത്തിൽ വന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 26, 2022 8:41 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Republic Day | മൂന്നു വയസുകാരന്‍റെ ജീവൻ രക്ഷിച്ച ധീരത; പത്തുവയസുകാരിയെ തേടി രാഷ്ട്രപതിയുടെ പുരസ്ക്കാരം