വീട്ടിൽ മദ്യക്കുപ്പികളുടെ ശേഖരം! ബസ് പെർമിറ്റ് പുതുക്കി നൽകുന്നതിന് മദ്യവും പണവും കൈക്കൂലി വാങ്ങിയ ആർടിഒ പിടിയിൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
ഒരു മദ്യക്കുപ്പിയ്ക്ക് കാൽ ലക്ഷം വിലവരുന്ന ബ്രാൻഡുകൾ വരെ കൂട്ടത്തിലുണ്ടായിരുന്നു
സ്വകാര്യ ബസിന്റെ പെർമിറ്റ് പുതുക്കി നൽകുന്നതിനായി മദ്യവും പണവും കൈക്കൂലി വാങ്ങിയ എറണാകുളം ആർടിഒ വിജിലൻസിന്റെ പിടിയിൽ. എറണാകുളം ആർടിഒ ടി.എം ജേർസിനെയാണ് വിജിലൻസ് എസ്.പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ടി.എം ജേർസിന്റെ വീട്ടിൽ നിന്നും നൂറിലേറെ ലിറ്ററിൽ വരുന്ന വിദേശകുപ്പികളാണ് പിടികൂടിയത്.
ഫോർട്ട് കൊച്ചി-ചെല്ലാനം റൂട്ടിലെ സ്വകാര്യ ബസിന്റെ താൽക്കാലിക പെർമിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ടാണ് കൺസൾട്ടുമാർ വഴി 5,000 രൂപയും,വിദേശ നിർമിത മദ്യവും ആവശ്യപ്പെട്ടത്. ചെല്ലാനം സ്വദേശിയുടെ പരാതിയെ തുടർന്നാണ് നടപടി സ്വീകരിച്ചത്. കൈക്കൂലി വാങ്ങിയ ജെർസനെ ഉച്ചയോടെയായിരുന്നു പൊലീസ് പിടികൂടിയത്.
ബവ്റേജിന്റെ കോർപ്പറേഷൻ ഔട്ട്ലെറ്റിൽ പോലും കിട്ടാത്ത മുന്തിയ ഇനം മദ്യക്കുപ്പികളാണ് ആര്‍ടിഒ ടി.എം. ജെര്‍സന്‍റെ എളമക്കര വീട്ടില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ഒരു മദ്യക്കുപ്പിയ്ക്ക് കാൽ ലക്ഷം വരെ വിലവരുന്ന ബ്രാൻഡുകൾ കൂട്ടത്തിലുണ്ടായിരുന്നു. എല്ലാം കൈക്കൂലിയായി വാങ്ങികൂട്ടിയതെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.
advertisement
തുടർന്ന് ഇയാളുടെ കാക്കനാട് സിവിൽ സ്റ്റേഷനിലെ ഓഫീസിലും വീട്ടിലും പരിശോധന നടന്നിരുന്നു. കൈക്കൂലിയിടപാടിൽ ഇടനിലക്കാരായി പ്രവർത്തിച്ച ഏജൻറുമാരായ രാമു, സജി എന്നിവരെയും വിജിലൻസ് അറസ്റ്റ് ചെയ്തു. ജെർസൻറെ വീട്ടിൽ നിന്ന് റബർബാൻഡിട്ട് കെട്ടിയ നിലയിൽ നോട്ടുകളും കണ്ടെത്തിയിരുന്നു. അറുപതിനായിരത്തിലേറെ രൂപയാണ് ഇങ്ങനെ കണ്ടെത്തിയത്. ജെർസൻറെയും കുടുംബാംഗങ്ങളുടെയും പേരിൽ വിവിധ ബാങ്കുകളിലായി അരക്കോടിയിലേറെ രൂപയുടെ നിക്ഷേപമുണ്ടെന്നും വിജിലൻസ് കണ്ടെത്തി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
February 20, 2025 7:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വീട്ടിൽ മദ്യക്കുപ്പികളുടെ ശേഖരം! ബസ് പെർമിറ്റ് പുതുക്കി നൽകുന്നതിന് മദ്യവും പണവും കൈക്കൂലി വാങ്ങിയ ആർടിഒ പിടിയിൽ