'തരൂർ കണ്ട ഇന്ത്യ' പോസ്റ്റര്‍ വിവാദം; മലപ്പുറം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ സമസ്ത നേതാവ്

Last Updated:

നാര്‍ക്കോട്ടിക് ജിഹാദ് വിവാദ കാലത്തെ മലപ്പുറം ഡിസിസി നേതൃത്വത്തിന്റെ നിലപാടുകളെയും സമസ്ത നേതാവ് ചോദ്യം ചെയ്യുന്നുണ്ട്

കോഴിക്കോട്: മലപ്പുറം ഡിസിസി നേതൃത്വത്തിനെതിരെ സമസ്ത നേതാവ് സത്താര്‍ പന്തല്ലൂര്‍ (Sathar Panthaloor). ശശിതരൂര്‍ എം.പി പങ്കെടുക്കുന്ന പരിപാടിയുടെ പോസ്റ്ററില്‍ മതചിഹ്നങ്ങള്‍ ഏകപക്ഷീയമായി ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. നാര്‍ക്കോട്ടിക് ജിഹാദ് വിവാദ കാലത്തെ മലപ്പുറം ഡിസിസി നേതൃത്വത്തിന്റെ നിലപാടുകളെയും സമസ്ത നേതാവ് ചോദ്യം ചെയ്യുന്നുണ്ട്.
'തരൂര്‍ കണ്ട ഇന്ത്യ' എന്ന പേരില്‍ മലപ്പുറം ഡിസിസി നാളെ നടത്തുന്ന സെമിനാറിന്റെ പോസ്റ്ററിനെ ചോദ്യം ചെയ്താണ് എസ്കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍ രംഗത്തെത്തിയത്. ശശിതരൂര്‍ രാജ്യത്തെ മതേതര രാഷ്ട്രീയത്തിന് നല്‍കുന്ന പിന്‍ബലം ചെറുതല്ല. അദ്ദേഹത്തിന്റെ പേരില്‍ മലപ്പുറത്ത് നടത്തുന്ന പരിപാടിയുടെ പോസ്റ്ററുകളില്‍ മത ചിഹ്നങ്ങള്‍ ഏകപക്ഷീയമായാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ ചേതോവികാരം മനസ്സിലാകുന്നില്ല. ബിജെപി പോലും ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാന്‍ സ്‌നേഹ സന്ദേശ ജാഥ നടത്തുമ്പോഴാണ് കോണ്‍ഗ്രസ് ഇങ്ങനെ ചെയ്യുന്നത്.
advertisement
വി എസ് ജോയ് പ്രസിഡന്റായ മലപ്പുറം ഡിസി.സി നേരത്തെ എടുത്ത ചില നിലപാടുകളെയും സത്താര്‍ പന്തല്ലൂര്‍ ചോദ്യം ചെയ്യുന്നു. നാര്‍ക്കോട്ടിക് ജിഹാദ് വിവാദം ഉയര്‍ന്നപ്പോള്‍ തൃശൂര്‍ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍ വാര്‍ത്താ സമ്മേളനം വിളിച്ച് അതിനെതിരെ രംഗത്തുവന്നു. പക്ഷെ മലപ്പുറം ഡിസിസിയില്‍ നിന്ന് ഒരു അനക്കവുമുണ്ടായില്ല. കോടഞ്ചേരി മിശ്ര വിവാഹം, മലപ്പുറത്തെ അധ്യാപകന്റെ പീഡനം ഇവയിലൊന്നും നിലപാടില്ലാത്ത മലപ്പുറം ഡിസിസി ശശി തരൂരിന്റെ പോസ്റ്ററിനെ വികൃതമാക്കുന്നത് ലജ്ജാവഹമാണെന്നും വിമര്‍ശനമുണ്ട്. വി എസ് ജോയിക്കെതിരെ പോസ്റ്റിന് താഴെ സമസ്ത പ്രവര്‍ത്തകരും വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. പോസ്റ്ററിനെതിരെ മുസ്ലിം ലീഗ് പ്രവര്‍ത്തകരും സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്.
advertisement
സത്താര്‍ പന്തല്ലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഇന്ത്യയിലെ പൊതു സമൂഹം ഏറ്റവും ആദരിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ പട്ടികയെടുത്താല്‍ ആദ്യ പേരുകാരില്‍ ഒരാള്‍ ശശി തരൂര്‍ ആയിരിക്കും. വി കെ  കൃഷ്ണമേനോന് ശേഷം ആഗോള രാഷ്ട്രീയ രംഗത്ത് ഏറ്റവും ശ്രദ്ധേയനായ മലയാളിയും ശശി തരൂരാണ്.
ബഹുമുഖപ്രതിഭയായ ശശി തരൂരിന്റെ നിലപാടുകളും അഭിപ്രായങ്ങളും രാജ്യത്തെ മതേതര രാഷ്ട്രീയത്തിന് നല്‍കുന്ന പിന്‍ബലവും, ആശ്വാസവും ചെറുതല്ല. പല വലിയ പേരുകാരും കൊഴിഞ്ഞു പോകുമ്പോഴും ശശി തരൂരിന്റെ സാന്നിധ്യം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വിലമതിക്കാനാവാത്തതാണ്.
advertisement
1984 ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ പോലും ലക്ഷത്തില്‍പരം വോട്ടു നേടി പോള്‍ ചെയ്തതിന്റെ 20% ഹിന്ദു മുന്നണി കരസ്ഥമാക്കിയ മണ്ഡലമാണ് തിരുവനന്തപുരം. ഈ മോദി യുഗത്തിലും പാര്‍ലിമെന്റില്‍ കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കാത്തതിന്റെ കാരണം ശശി തരൂരല്ലാതെ മറ്റൊന്നല്ല. വിവിധ പരിപാടികള്‍ക്കായി ശശി തരൂര്‍ അടുത്ത ദിവസങ്ങളില്‍ മലപ്പുറത്തെത്തുന്നുണ്ട്.
advertisement
'ജൂലൈ 7ന് 'തരൂര്‍ കണ്ട ഇന്ത്യ' എന്ന പേരില്‍ മലപ്പുറം ഡി.സി.സി പരിപാടി സംഘടിപ്പിക്കുന്നതിന്റെ പോസ്റ്റര്‍ കാണുകയുണ്ടായി. മത ചിഹ്നങ്ങള്‍ നല്ലതാണെങ്കിലും അത് ഏകപക്ഷീയമായി പ്രദര്‍ശിപ്പിക്കുന്നതിന്റെ ചേതോവികാരം മനസ്സിലാകുന്നില്ല. ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാന്‍ കേരളത്തിലടക്കം ബി.ജെ.പി സ്‌നേഹ സന്ദേശ ജാഥ തീരുമാനിക്കുമ്പോഴാണ് കോണ്‍ഗ്രസ് ഇങ്ങിനെ ചെയ്യുന്നത്.
നാര്‍ക്കോട്ടിക് ജിഹാദ് വിവാദം ഉയര്‍ന്നപ്പോള്‍ ന്യൂനപക്ഷ സമുദായങ്ങള്‍ അകലാതിരിക്കാന്‍ കെ.സുധാകരന്റെയും, വി.ഡി.സതീശന്റെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് അന്ന് മുന്നിട്ടിറങ്ങിയത് ശ്രദ്ധേയമാണ്. പക്ഷെ ഏറെ ആകര്‍ഷിച്ചത് തൃശൂര്‍ ഡി.സി.സി പ്രസിഡന്റായ  ജോസ് വള്ളൂര്‍ പത്രസമ്മേളനം വിളിച്ച് വിവാദ പരാമര്‍ശം തള്ളാന്‍ മുന്നോട്ടു വന്നതായിരുന്നു. എന്നാല്‍ മലപ്പുറത്ത് നിന്ന് അനക്കമുണ്ടായിരുന്നില്ല. ലവ് ജിഹാദ്, കോടഞ്ചേരി മിശ്രവിവാഹം, മലപ്പുറത്തെ അധ്യാപകന്റെ പീഡനത്തിലെ സ്‌കൂളിന്റെ അലംഭാവം ഇവയിലൊന്നും നിലപാടില്ലാത്ത മലപ്പുറം ഡി.സി.സി ശശി തരൂരിന്റെ പോസ്റ്ററിനെ വികൃതമാക്കുന്നത് ലജ്ജാകരമാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'തരൂർ കണ്ട ഇന്ത്യ' പോസ്റ്റര്‍ വിവാദം; മലപ്പുറം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ സമസ്ത നേതാവ്
Next Article
advertisement
'ക്രിസ്മസ് ആഘോഷത്തിന്റെ പേരിൽ സ്‌കൂളുകളെ വർഗീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കില്ല'; മന്ത്രി വി ശിവൻകുട്ടി
'ക്രിസ്മസ് ആഘോഷത്തിന്റെ പേരിൽ സ്‌കൂളുകളെ വർഗീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കില്ല'; മന്ത്രി വി ശിവൻകുട്ടി
  • ക്രിസ്മസ് ആഘോഷത്തിന് വിലക്കേർപ്പെടുത്തിയ സ്വകാര്യ സ്‌കൂളുകൾക്കെതിരെ സർക്കാർ കടുത്ത നിലപാട് സ്വീകരിച്ചു.

  • മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ വിദ്യാലയങ്ങളിൽ വിഭജനം അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

  • വാർഗീയതയോ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കോ സ്‌കൂളുകൾ ഉപയോഗിച്ചാൽ കർശന നടപടി: മുന്നറിയിപ്പ്.

View All
advertisement