മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവ് ചാരുപാറ രവി അന്തരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
1980ൽ ജനതാ പാർട്ടി സ്ഥാനാർത്ഥിയായി ആര്യനാട് നിന്നും 1996 നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിൽ നിന്നും 2011ൽ നേമം നിയോജക മണ്ഡലത്തിൽ നിന്നും നിയമസഭയിലേയ്ക്ക് മത്സരിച്ചു
തിരുവനന്തപുരം: മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവും ആര്‍ജെഡി സംസ്ഥാന വൈസ് പ്രസിഡന്‍റുമായ ചാരുപാറ രവി അന്തരിച്ചു. 76 വയസായിരുന്നു. ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ബുധനാഴ്ച ഉച്ച കഴിഞ്ഞ് 3ന് വിതുരയിലെ വീട്ടുവളപ്പിൽ. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗമാണ്.
വിതുര, ചാരുപാറ വസന്തവിലാസത്തിൽ ജനാർദനൻ ഉണ്ണിത്താൻറേയും സുമതിയമ്മയുടേയും മകനായി 1949ലായിരുന്നു ജനനം. പതിനെട്ടാം വയസ്സിൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗമായിട്ടായിരുന്നു രാഷ്ട്രീയത്തിൽ തുടക്കം. വിദ്യാഭ്യാസകാലത്ത് ഐഎസ്ഒയുടെ ഭാരവാഹിയായിരുന്നു. ജനതാപാർട്ടി മുതലുള്ള ജനതാദൾ പ്രസ്ഥാനങ്ങളുടെ ജില്ലാ, സംസ്ഥാന ഭാരവാഹിയായും നാഷണൽ കൗൺസിൽ അംഗമായും എക്‌സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ചു.
1980ൽ ജനതാ പാർട്ടി സ്ഥാനാർത്ഥിയായി ആര്യനാട് നിന്നും 1996 നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിൽ നിന്നും 2011-ൽ നേമം നിയോജക മണ്ഡലത്തിൽ നിന്നും നിയമസഭയിലേയ്ക്ക് മത്സരിച്ചു. 1990ൽ റബ്ബർ ബോർഡ് വൈസ് ചെയർമാനായി. 1996ൽ കെഎസ്ആർടിസി ഡയറക്‌ടർ ബോർഡംഗം, 1999ൽ ദേവസ്വം ബോർഡംഗം, 2012 മുതൽ 2016 വരെ കാംകോ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.
advertisement
ചായം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്‌ടർ ബോർഡംഗം, തൊളിക്കോട് ഗ്രാമപഞ്ചായത്ത് അംഗം, 6 വർഷം കിളിമാനൂർ കാർഷിക ഗ്രാമവികസന ബാങ്ക് ബോർഡംഗം, ആയുർവേദ കോളേജ് വികസന കമ്മിറ്റി അംഗം, മെഡിക്കൽ കോളേജ് വികസന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. എച്ച്എംഎസ് സംസ്ഥാന വൈസ് പ്രസിഡൻ്റ്, ജയപ്രകാശ് കൾച്ചറൽ സെന്റർ സെക്രട്ടറി, സോഷ്യലിസ്റ്റ് പത്രിക മാനേജിംഗ് എഡിറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. എം പി വീരേന്ദ്രകുമാറിന്‍റെ വിശ്വസ്തനായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
July 08, 2025 2:40 PM IST