കോവിഡ് കാലത്തെ ഒന്നരലക്ഷത്തോളം പൊലീസ് കേസുകൾ പിൻവലിക്കാൻ ഉത്തരവ്
- Published by:Rajesh V
- news18-malayalam
Last Updated:
ഗുരുതര സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ സർക്കാർ ഉത്തരവ് ഇറക്കി
തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനു രജിസ്റ്റർ ചെയ്ത ഗുരുതര സ്വഭാവമില്ലാത്ത പൊലീസ് കേസുകൾ പിൻവലിക്കുന്നു. ഇതിനായി സർക്കാർ മാർഗനിർദേശങ്ങൾ പുറത്തിറക്കി. കോവിഡ് കാലത്ത് സംസ്ഥാനത്ത് 1,40,000ൽ അധികം കേസുകളാണ് രജിസ്റ്റർ ചെയ്തത്. കേസുകൾ പിൻവലിക്കാന്‍ ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി കൺവീനറായ സമിതി നേരത്തെ തീരുമാനിച്ചിരുന്നു.
സാമൂഹിക അകലം പാലിക്കാത്തത്, മാസ്ക് ധരിക്കാത്തത് തുടങ്ങിയ കേസുകളാണ് അധികവും. ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിയാണ് കേസുകൾ പിൻവലിക്കാൻ മാർഗ നിർദേശങ്ങൾ പുറത്തിറക്കിയത്. സുപ്രീംകോടതിയുടെ വിധിയിലെ നിർദേശങ്ങൾ അനുസരിച്ചും ബന്ധപ്പെട്ട കോടതിയുടെ അനുമതിയോടെയും കേസുകൾ അടിയന്തരമായി പിൻവലിക്കാനാണ് ഡിജിപിക്ക് നിർദേശം നൽകിയിരിക്കുന്നത്.
advertisement
ജില്ലകളിൽ പബ്ലിക് പ്രോസിക്യൂട്ടർമാർ ഇതിനു മേൽനോട്ടം വഹിക്കണം. കേസ് രജിസ്റ്റർ ചെയ്തിട്ടുള്ള വകുപ്പുകൾ: ഐപിസി 188 (സർക്കാർ ഉത്തരവുകൾ ലംഘിക്കൽ), ഐപിസി 269 (പകർച്ചവ്യാധി പടർത്തൽ), 290 (പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പെരുമാറൽ), കേരള പൊലീസ് ആക്ടിലെ 118 (ഇ), കേരള എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് ആക്ടിലെ 4 (2) (എ) മുതൽ 4 (2) (ജെ)വരെ, ദുരന്ത നിവാരണ നിയമം. ഈ വകുപ്പുകൾ അനുസരിച്ചുള്ള കേസുകൾ പിൻവലിക്കും.
advertisement
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനു രജിസ്റ്റർ ചെയ്ത ഗുരുതര സ്വഭാവമില്ലാത്ത കേസുകൾ സിആർപിസി 321 അനുസരിച്ച് പിൻവലിക്കാൻ ഒക്ടോബർ 30ന് ചേർന്ന യോഗമാണ് തീരുമാനിച്ചത്. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ്സെക്രട്ടറി, നിയമ വകുപ്പ് സെക്രട്ടറി, ഡിജിപി എന്നിവർ അംഗങ്ങളായ കമ്മിറ്റിയുടെതാണ് തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 02, 2022 3:55 PM IST