ന്യൂഡൽഹി: പാലാരിവട്ടം പാലംപൊളിച്ചു പണിയാൻ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി അനുമതി നൽകി. ജസ്റ്റിസ് ആർ.എഫ്.നരിമാൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. പാലത്തിൽ ഭാരപരിശോധന നടത്തണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവും സുപ്രീം കോടതി റദ്ദാക്കി. ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവിന് എതിരായ അപ്പീലിലും, പാലം പൊളിച്ച് പണിയാൻ അനുമതി നൽകണമെന്ന ഇടക്കാല അപേക്ഷയിലുമാണ് സുപ്രീം കോടതി വാദം കേട്ടത്.
ഭാര പരിശോധന വേണമെന്ന നിലപാട് കരാറുകാരനെ സഹായിക്കാനാണെന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സുരക്ഷ കണക്കിലെടുത്ത് പാലം പണിയുന്നതിൽ സർക്കാരിന് എത്രയും വേഗം നടപടിയെടുക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സ്ട്രക്ച്ചറൽ എൻജിനീയർമാർ ഉൾപ്പടെയുള്ളവരാണ് പാലം അപകടാവസ്ഥയിലാണെന്ന റിപ്പോർട്ട് സർക്കാരിന് നൽകിയത്. അതിന്റെ അടിസ്ഥാനത്തിൽ സർക്കാർ പാലം പൊളിക്കാൻ തീരുമാനിച്ചതിൽ തെറ്റില്ലെന്നും കോടതി ചൂണ്ടക്കാട്ടി.
ഇ. ശ്രീധരന്റെ അഭിപ്രാത്തെ തുടർന്നാണ് സർക്കാർ പാലം പൊളിക്കാൻ തീരുമാനിച്ചതെന്ന് കരാർ കമ്പനിയായ ആർ ഡി എസ് പ്രോജെക്സ്റ്റിന് വേണ്ടി ഹാജരായ അഭിഷേക് മനു സിംഗ്‌വി ആരോപിച്ചു.
കിറ്റ്കോയ്ക്ക് വേണ്ടി ഹാജരായ ഗോപാൽ ശങ്കര നാരായണനും ഈ അഭിപ്രായത്തെ അനുകൂലിച്ചു. എന്നാൽ രാജ്യം കണ്ട ഏറ്റവും പ്രഗത്ഭനായ എൻജിനീയറാണ് ശ്രീധരനെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജർ ആയ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ചൂണ്ടിക്കാട്ടി. പുതിയ പാലം നിർമ്മിക്കാൻ 18 കോടി ചെലവ് വരുമെന്നും അറ്റോർണി ജനറൽ സുപ്രീം കോടതിയെ അറിയിച്ചു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.