തിരുവനന്തപുരം: സിൽവർ ലൈൻ (Silverline) അതിരടയാള കല്ലുകൾ സ്ഥാപിക്കാനുള്ള തീരുമാനം മാറ്റിയതുകൊണ്ട് ആയില്ലെന്നും പദ്ധതി തന്നെ ഉപേക്ഷിക്കണമെന്നും യുഡിഎഫ് (UDF) കൺവീനർ എം എം ഹസൻ. സിൽവർ ലൈൻ വിരുദ്ധ സമരത്തിൻ്റെ ആദ്യ വിജയമാണ് ഇപ്പോൾ ഉണ്ടായത്. കല്ലിടൽ നിർത്തിയത് തൃക്കാക്കര തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്നും ഹസൻ പറഞ്ഞു.
കല്ലിടലിനെതിരെ ഡിവിഷൻ ബഞ്ച് ഉത്തരവ് ഈ ആഴ്ച ഉണ്ടായേക്കും. ഇതു കൂടി മുന്നിൽക്കണ്ടാണ് പിന്മാറ്റം. ഡിജിറ്റൽ സർവേയെക്കുറിച്ച് നേരത്തെ തന്നെ യു ഡി എഫ് പറഞ്ഞതാണ്. കല്ലിടലിൻ്റെ പേരിൽ പോലീസ് അക്രമമാണ് നടന്നത്. 500 ഓളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. സ്ത്രീകൾക്കെതിരെയും കേസെടുത്തു. ഗുരുതര വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസെടുത്തത്. എത്രയും വേഗം കേസുകൾ പിൻവലിക്കണം. സിൽവർ ലൈൻ പദ്ധതി പിൻവലിക്കുന്നതു വരെ സമരം തുടരും. - അദ്ദേഹം പറഞ്ഞു.
ശാസ്ത്ര സാഹിത്യ പരിഷത്തു തന്നെ പറഞ്ഞു സിൽവർ ലൈൻ സമ്പന്നർക്കു വേണ്ടിയുള്ളതാണെന്നാണ്. തൃക്കാക്കരയിലേക്ക് മെട്രൊ ട്രെയിൻ ദീർഘിപ്പിക്കാത്തത് എന്തുകൊണ്ടെന്ന് മുഖ്യമന്ത്രി പറയണം. ഏതെങ്കിലും ഒരു വികസന പദ്ധതി ഒരു വർഷത്തിനുള്ളിൽ പിണറായി സർക്കാർ നടപ്പാക്കിയോ. കേരളം ലഹരിയുടെ ഹബ്ബായി മാറി. സി പി എം - ലഹരി മാഫിയ അവിഹിത ബന്ധം നിലനിൽക്കുന്നു. കെ എസ് ആർ ടി സി യിൽ ഭരണ അനുകൂല സംഘടനകൾ തന്നെ സമരം ചെയ്യുന്നു. ജോലി ചെയ്ത് ശമ്പളം തനിയെ കണ്ടെത്തണമെന്നാണ് സർക്കാർ പറയുന്നത്. എന്തൊരു ദയനീയ അവസ്ഥയാണ്.
സർക്കാർ സമ്പൂർണ പരാജയമാണ്. കാരുണ്യ പദ്ധതി നിർത്തലാക്കി. മുഖ്യമന്ത്രിക്ക് രോഗം വന്നാൽ അമേരിക്കയിൽ പോകാം. പാവപ്പെട്ടവർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും ചികിത്സയില്ല. ട്വൻ്റി- 20 കഴിഞ്ഞ തവണ 20,000 വോട്ടു നേടിയപ്പോഴും യു ഡി എഫ് വിജയിച്ച മണ്ഡലമാണ് തൃക്കാക്കര. ഇപ്പോൾ അവർ സ്ഥാനാർത്ഥിയെ നിർത്താത്തതിനെ യുഡിഎഫ് സ്വാഗതം ചെയ്യുന്നു. സർക്കാർ വിരുദ്ധ വികാരമുള്ളവർക്ക് യു ഡി എഫിന് വോട്ടു ചെയ്യാനുള്ള അവസരമാണുള്ളത്.എ ല്ലാ വിഭാഗം പേരുടെയും വോട്ട് യുഡിഎഫ് സ്വാഗതം ചെയ്യുന്നുവെന്നും ഹസൻ തിരുവനന്തപുരത്ത് പറഞ്ഞു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.