ന്യൂഡൽഹി: മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനങ്ങള്‍ വ്യക്തിപരമല്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കാര്യങ്ങള്‍ പറയുമ്പോള്‍ മുഖ്യമന്ത്രിയെ വിമര്‍ശിക്കലാണ് എന്ന് പറയുന്നത് ദൗര്‍ഭാഗ്യകരമാണ്. പി.എം കെയര്‍ ഫണ്ട് ഉപയോഗിച്ച് തൃശൂര്‍, തിരുവനന്തപുരം, കോട്ടയം, എറണാകുളം എന്നിവിടങ്ങളില്‍ ഓക്‌സിജൻ പ്ലാന്‍റുകള്‍ അനുവദിച്ചിട്ടുണ്ട്. ഏതാണ്ട് ഒരു വര്‍ഷമായിട്ടും എറണാകുളം ഒഴിച്ചുള്ള മറ്റ് മൂന്ന് സ്ഥലങ്ങളിൽ ഇത് പ്രവര്‍ത്തന സജ്ജമായിട്ടില്ല. സ്വകാര്യ ആശുപത്രികള്‍ അടക്കം കോവിഡ് ചികിത്സയ്ക്ക് ലഭ്യമായ കിടക്കകളുടെ എണ്ണം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്നലെ ഹൈക്കോടതിയും ഇക്കാര്യമാണ് പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വകാര്യ ആശുപത്രികളിലെ ചികിത്സ നിരക്ക് സംബന്ധിച്ച് 2020 ജൂലായ് 20ന് മാര്‍ഗനിര്‍ദ്ദേശം ഇറക്കി എന്ന് പറയുന്നു. ഇത് എവിടെയും നടപ്പാക്കിയിട്ടില്ല. എന്തുകൊണ്ട് ചികിത്സ നിരക്ക് കുറയ്‌ക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടില്ല. വളരെയേറെ ജനങ്ങള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന സംസ്ഥാത്ത് എന്തുകൊണ്ട് സര്‍ക്കാര്‍ മറ്റ് സംസ്ഥാനങ്ങള്‍ ഇറക്കിയത് പോലെ ഉത്തരവ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
ഓക്‌സിജന്‍ സംബന്ധിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കത്തില്‍ ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാനും വിതരണം ചെയ്യാനും വിദേശകാര്യ മന്ത്രാലയത്തോട് നിര്‍ദേശിക്കണം എന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചതായാണ് മനസിലാക്കുന്നത്. കയറ്റിറക്കുമതിയുടെ ചുമതല വിദേശകാര്യ വകുപ്പിനാണെന്ന് അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. വിദേശകാര്യ വകുപ്പിനല്ല ഇതുമായി ബന്ധപ്പെട്ട ചുമതലയെന്നും മുരളീധരൻ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ഓക്‌സിജന്‍ ട്രെയിനുകളും വിമാനങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ട് രാജ്യത്തെല്ലായിടത്തും ഓക്‌സിജന്‍ ലഭ്യമാക്കാനുള്ള നടപടി എടുക്കുന്നുണ്ട്. ട്രെയിന്‍ മാര്‍ഗം മാത്രം 2511 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഇതുവരെ ലഭ്യമാക്കിയിട്ടുണ്ട്. കേരളത്തിന് ഓക്‌സിജന്‍ ലഭ്യമായതിന് ശേഷം സംസ്ഥാനത്ത് എല്ലായിടത്തും എത്തിക്കാനുള്ള ടാങ്കറുകള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം: സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള യു.ഡി.എഫ് ശ്രമങ്ങൾക്ക് എൻ.എസ്.എസ് കൂട്ടു നിന്നെ ഇടതു മുന്നണി കൺവീനർ എ വിജയരാഘവന്റെ ലേഖനത്തിന് മറുപടിയുമായി എൻ.എസ്.എസ്. വീണ്ടും പ്രകോപനമുണ്ടാക്കാനാണ് വിജയരാഘവൻ ശ്രമിക്കുന്നതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍ പ്രസ്താവനയിൽ പ്രതികരിച്ചു. വിശ്വാസ സംരക്ഷണ വിഷയത്തിൽ മാത്രമാണ് എൻഎസ്എസിന് ഇടതുമുന്നണിയോട് എതിര്‍പ്പുള്ളതെന്നും സുകുമാരൻ നായർ വാര്‍ത്ത കുറിപ്പിൽ പറഞ്ഞു.
എൻഎസ്എസിനെ അപകീര്‍ത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ് എ വിജയരാഘവന്റെ പ്രസ്താവന. സര്‍ക്കാരിനെതിരെ പറയണമെങ്കിലോ നിലപാടെടുക്കണമെങ്കിലോ അത് തെരഞ്ഞെടുപ്പ് ദിവസത്തിന് മുമ്പ് തന്നെ ആകാമായിരുന്നു. അതിനുള്ള ആര്‍ജ്ജവം എൻഎസ്എസിന് ഉണ്ടെന്നും ജി സുകുമാരൻ നായര്‍ വ്യക്തമാക്കുന്നു.
സുകുമാരൻ നായരുടെ പ്രസ്താവന പൂർണരൂപത്തിൽഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് സാമുദായിക ചേരുവ നല്‍കാനാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പരസ്യ പ്രസ്താവനയുമായി രംഗത്തു വന്നതെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ലേഖനത്തിലെ പരാമര്‍ശം കൂടുതല്‍ പ്രകോപനമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
വോട്ടെടുപ്പ് ദിവസം വോട്ടു ചെയ്തു മടങ്ങുമ്പോള്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയാണല്ലോ ഇത്തരം വ്യാഖ്യാനങ്ങളുടെ ഉറവിടം. സര്‍ക്കാരിനെതിരായ ഒരു പരസ്യ പ്രസ്താവന നടത്തണമായിരുന്നു എങ്കില്‍ അത് നേരത്തെ ചെയ്യാനുള്ള ആര്‍ജവം എന്‍.എസ്.എസിനുണ്ട്.
മതേതരത്വം സംരക്ഷിക്കാന്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന എന്‍.എസ്.എസ് അതിന്റെ സന്ദര്‍ഭോചിതവും നീതിപൂര്‍വകവുമായ നിലപാടുകളിലൂടെ എല്ലാ രാഷ്ട്രീയ നേതൃത്വങ്ങളോടും ഗവണ്‍മെന്റുകളോടും എതിര്‍പ്പ് പ്രകടിപ്പിക്കേണ്ടി വന്നിട്ടുണ്ട്. അതൊക്കെ സമൂഹ്യനീതിക്കു വേണ്ടിയും ആയിരുന്നു. മറ്റു കാര്യസാദ്ധ്യങ്ങള്‍ക്കു വേണ്ടി ആയിരുന്നില്ല.
വിശ്വാസം സംരക്ഷിക്കുന്ന കാര്യത്തില്‍ മാത്രമാണ് ഇടതു സര്‍ക്കാരുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടുള്ളത്.
ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് സാമുദായിക ചേരുവ നല്‍കാനാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പരസ്യപ്രസ്താവനയുമായി രംഗത്തു വന്നതെന്ന പാര്‍ട്ടി സെക്രട്ടറിയുടെ പ്രകോപനപരമായ വ്യാഖ്യാനം അര്‍ത്ഥശൂന്യവും എന്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ചിലരുടെ ഗൂഢോദ്ദേശ്യത്തിന്റെ ഭാഗവും ആണെന്ന് പറയേണ്ടിയിരിക്കുന്നു.