Thrikkakara By-Election | 'സഭയുടെ പേര് വലിച്ചിഴച്ചതും ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചതും മന്ത്രി പി രാജീവ്'; വി ഡി സതീശന്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
സഭയുടെ ചിഹ്നമുള്ള ബാക്ക്‌ഡ്രോപ്പിന് മുന്നില്‍ സഭയിലെ വൈദികനായ ഡയറക്ടറെയും കൂട്ടി പത്രസമ്മേളനം നടത്തിയ മന്ത്രി പി രാജീവാണ് സഭയെ ഇതിലേക്ക് വലിച്ചിഴച്ചത്.
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ(Thrikkakara By-Election) സഭയുടെ പേര് വലിച്ചിഴച്ചതും ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചതും മന്ത്രി പി രാജീവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ(V D Satheesan) . സഭയുടെ സ്ഥാനാര്‍ഥിയെയാണ് എല്‍.ഡി.എഫ്(LDF) തൃക്കാക്കരയില്‍ കെട്ടിയിറക്കിയിരിക്കുന്നതെന്ന് ഒരു യു.ഡി.എഫ്(UDF) നേതാവും ഒരു ഘട്ടത്തില്‍ പോലും ആരോപണം ഉന്നയിച്ചിട്ടില്ല. മാധ്യമ പ്രവര്‍ത്തകരാണ് ഇക്കാര്യം ആദ്യമായി ആ സ്ഥാനാര്‍ഥിയോട് ചോദിക്കുന്നത്. ഞാന്‍ സഭയുടെ സ്ഥാനാര്‍ഥിയല്ലെന്ന് പറഞ്ഞതും സ്ഥാനാര്‍ഥി തന്നെയാണ്. ഇപ്പോള്‍ സി.പി.എം നേതാക്കള്‍ വീണിടത്ത് കിടന്ന് ഉരുളുകയാണ്.
ജില്ലാ സെക്രട്ടറിയും ജില്ലയില്‍ നിന്നുള്ള മന്ത്രിയും തമ്മിലുള്ള തര്‍ക്കമാണ് സി.പി.എമ്മിനെ ഈ അവസ്ഥയില്‍ എത്തിച്ചത്. ജില്ലാ നേതൃത്വം ഒരു സ്ഥാനാര്‍ഥിയെ തീരുമാനിക്കുകയും സി.പി.എമ്മിന്റെ സൈബറിടങ്ങളില്‍ പ്രചരണം നടത്തുകയും പോസ്റ്റര്‍ അടിച്ചു കൊടുക്കുകയും ചെയ്തു. അതിനു ശേഷം മതിലുമെഴുതി. പിന്നീട് അവര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജില്ലാ കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ച സ്ഥാനാര്‍ഥിയെ മാറ്റി വേറൊരാളെ കൊണ്ടുവന്നു. ഈ സ്ഥാനാര്‍ഥിയുമായി മന്ത്രിയുടെ നേതൃത്വത്തില്‍ നേരത്തെ തന്നെ ചര്‍ച്ച നടത്തിയിരുന്നു.
സഭയ്ക്ക് ഇതുമായി ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ സഭയുടെ ഒരു സ്ഥാപനത്തെ ദുരുപയോഗം ചെയ്തത് സി.പി.എമ്മാണ്. സഭയുടെ ചിഹ്നമുള്ള ബാക്ക്‌ഡ്രോപ്പിന് മുന്നില്‍ സഭയിലെ വൈദികനായ ഡയറക്ടറെയും കൂട്ടി പത്രസമ്മേളനം നടത്തിയ മന്ത്രി പി രാജീവാണ് സഭയെ ഇതിലേക്ക് വലിച്ചിഴച്ചത്. എന്തിന് വേണ്ടിയാണ് ഇങ്ങനെയൊരു പത്രസമ്മേളനം നടത്തിയത്? സി.പി.എമ്മിന്റെ ചരിത്രത്തില്‍ എവിടെയെങ്കിലും പാര്‍ട്ടി കമ്മിറ്റി ഓഫീസിന് പുറത്ത് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടുണ്ടോ? മനഃപൂര്‍വം ഈ സ്ഥാനാര്‍ഥി സഭയുടേതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സഭയുടെ പ്ലാറ്റ്‌ഫോമിനെ മന്ത്രി ദുരുപയോഗം ചെയ്യുകയായിരുന്നു. അപ്പോഴാണ് സഭയില്‍ തന്നെയുള്ള ഒരു വിഭാഗം ഇതിനെതിരെ രംഗത്ത് വരികയും സഭയുടെ സ്ഥാനാര്‍ഥിയല്ലെന്ന് നിലപാടെടുക്കുകയും ചെയ്തത്.
advertisement
അതിലൊന്നും യു.ഡി.എഫ് കക്ഷി ചേര്‍ന്നിട്ടില്ല. സ്ഥാനാര്‍ഥിയെ നിര്‍ത്തിയതിന് പിന്നില്‍ ബാഹ്യസമ്മര്‍ദ്ദമുണ്ടെന്നാണ് യു.ഡി.എഫ് പറഞ്ഞത്. പ്രഖ്യാപനമുണ്ടായി മണിക്കൂറുകള്‍ക്കകം ഈ സ്ഥാനാര്‍ഥി എന്റെ സ്വന്തം പയ്യനാണെന്ന് പി.സി ജോര്‍ജ് പറഞ്ഞു. എന്നെക്കണ്ട് കെട്ടിപ്പിടിച്ച് ഉമ്മ വച്ചിട്ടാണ് സ്ഥാനാര്‍ഥിയാകാന്‍ എറണാകുളത്തേക്ക് പോയതെന്നാണ് പറഞ്ഞത്. വാ തുറന്നാല്‍ വിഷം മാത്രം വമിക്കുന്ന പി.സി ജോര്‍ജിനെ കെട്ടിപ്പിടിച്ച് ഉമ്മവച്ചിട്ട് വരുന്നയാളെയാണോ സി.പി.എം സ്ഥാനാര്‍ഥിയാക്കുന്നത്? അതാണ് യു.ഡി.എഫിന്റെ ചോദ്യം.
advertisement
പ്രതിപക്ഷ നേതാവും രമേശ് ചെന്നിത്തലയും ഡൊമനിക് പ്രസന്റേഷനുമൊക്കെ പറഞ്ഞത് സഭയെ വലിച്ചിഴച്ചത് സി.പി.എം എന്നു തന്നെയാണ്. സി.പി.എമ്മും പി.സി ജോര്‍ജും തമ്മില്‍ രഹസ്യബന്ധമുണ്ടല്ലോ. കോണ്‍ഗ്രസിനല്ല പൂഞ്ഞാറിലെ പഞ്ചായത്തില്‍ ജോര്‍ജ് പിന്തുണ നല്‍കിയത്. എന്നിട്ടാണ് അറസ്റ്റ് നാടകം നടത്തിയത്.
സഭയെ വലിച്ചിഴച്ചത് മന്ത്രി പി രാജീവാണ്. കാണിച്ച അബദ്ധം ഇനിയെങ്കിലും വിലയിരുത്തുന്നത് നന്നായിരിക്കും. പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ടവര്‍ തീരുമാനിച്ച ശേഷമാണ് അരുണ്‍കുമാറാണ് സ്ഥാനാര്‍ഥിയെന്ന് മാധ്യമങ്ങള്‍ വാര്‍ത്തകൊടുത്തത്. മാധ്യമ വാര്‍ത്ത കേട്ടാണോ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചുവരെഴുതിയതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 08, 2022 6:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Thrikkakara By-Election | 'സഭയുടെ പേര് വലിച്ചിഴച്ചതും ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചതും മന്ത്രി പി രാജീവ്'; വി ഡി സതീശന്‍