കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസറായി നിയമനം നൽകിയത് ചട്ടങ്ങൾ മറികടന്നെന്ന് തെളിയിക്കുന്ന കൂടുതൽ രേഖകൾ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പുറത്ത് വിട്ടു. ഇന്റർവ്യുവിന് പങ്കെടുത്തവരിൽ ഗവേഷണ പ്രസിദ്ധീകരണങ്ങൾക്കുള്ള ഏറ്റവും കുറവ് സ്കോർ പോയിന്റും കുറഞ്ഞ അധ്യാപന പരിചയവും പ്രിയവർഗീസിനായിരുന്നു എന്ന് രേഖകൾ വ്യക്തമാക്കുന്നു. ഉയർന്ന റിസർച്ച് സ്കോർ പോയിന്റുള്ളവരെ ഇന്റർവ്യൂവിന് കുറവ് മാർക്കിട്ട് പിന്തള്ളുകയായിരുന്നു എന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിച്ചു.
156 സ്കോർ പോയിന്റ് മാത്രമുള്ള പ്രിയ വർഗീസിനു ഒന്നാം റാങ്ക് നൽകിയപ്പോൾ ഏറ്റവും കൂടുതൽ റിസേർച്ച് സ്കോർ 651 പോയിന്റുള്ള ചങ്ങനാശ്ശേരി SB കോളേജ് അധ്യാപകനായ സ്കറിയ തോമസിന് രണ്ടാം റാങ്കും, 645 സ്കോർ പോയിന്റുള്ള മലയാളം സർവ്വകലാശാല അധ്യാപകനായ സി. ഗണേഷിന് മൂന്നാം റാങ്കുമാണ് നൽകിയത്.
Also Read- പേവിഷബാധയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആസം സ്വദേശി മരിച്ചു
അസോസിയേറ്റ് പ്രൊഫസർ തസ്തികയ്ക്ക് ആറ് അപേക്ഷകരാനുണ്ടായിരുന്നത്. ആറു പേരെയും ഇൻറർവ്യൂവിന് ക്ഷണിച്ചിരുന്നു. പ്രിയ വർഗീസിന് ഇന്റർവ്യൂവിന് 32 മാർക്ക് നൽകി ഒന്നാം റാങ്കിലെത്തിച്ചപ്പോൾ 15 വർഷത്തെ അധ്യാപന പരിചയമുള്ള ജോസഫ് സ്‌കറിയക്ക് 30 മാർക്കും സി.ഗണേഷിന് 28 മാർക്കുമാണ് നൽകിയത്. സെലക്ഷൻ കമ്മിറ്റി തയ്യാറാക്കിയ മൂന്നു പേരുടെ റാങ്ക് പട്ടികയാണ് സർവ്വകലാശാല സിൻഡിക്കേറ്റ് അംഗീകരിച്ചത്.
വി സി യും സെലക്ഷൻ കമ്മിറ്റിയും പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകുക എന്ന മുൻവിധിയോടെയാണ് ഇന്റർവ്യു നടത്തിയതെന്ന് ആരോപിച്ച് വിവരാവകാശ രേഖകൾ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഭാരവാഹികൾ ഗവർണർക്ക് സമർപ്പിച്ചു.
Also Read- പത്ത് മന്ത്രിമാർക്ക് പുത്തൻ ഇന്നോവ ക്രിസ്റ്റ വാങ്ങുന്നു; 3.22 കോടി രൂപ അനുവദിച്ചു
ഒരു രാഷ്ട്രീയ നേതാവിന്റെ ഭാര്യ എന്ന നിലയിൽ അല്ല , അനർഹമായി നേടിയ ജോലി എന്ന നിലയിലാണ് നിയമനത്തെ എതിർക്കുന്നത് എന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാർ ന്യൂസ് 18 നോട് പറഞ്ഞു. "ഈ തസ്തികയ്ക്ക് അപേക്ഷിക്കാനുള്ള അർഹത പോലും പ്രിയ വർഗീസിനില്ല. , " ശശികുമാർ പറഞ്ഞു. ഗവർണർ വിഷയത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ശശികുമാർ വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസ നിലവാരം പുലർത്തുന്ന കേരളത്തിൽ തന്നെയാണോ ഇത്തരം സംഭവങ്ങൾ നടക്കുന്നത് എന്ന് സംശയിച്ചു പോകുന്നതായി സെനറ്റ് അംഗം ആർ കെ ബിജു ന്യൂസ് 18 നോട് പറഞ്ഞു. പ്രിയ വർഗീസിന്റെ നിയമനത്തെ സംബന്ധിച്ച് നേരത്തെ ഉയർന്ന പരാതികൾ ശരിവെയ്ക്കുന്ന രേഖകളാണ് അനുദിനം പുറത്തുവരുന്നതെന്നും ആർ കെ ബിജു പറഞ്ഞു.
കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള സെലക്ഷൻ കമ്മിറ്റി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയവർഗീസിന് ഒന്നാം റാങ്ക് നൽകിയത് മാനദണ്ഡങ്ങൾ മറികടന്നാണ് എന്ന് നേരത്തെ തന്നെ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപണം ഉന്നയിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kannur university, KK Ragesh