മങ്കി പോക്സ് (monkeypox) കേസുകൾ ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഇരട്ടിയാകുകയാണെന്നും ഏതാനും മാസങ്ങള്‍ക്കുളളില്‍ വൈറസ് (Virus) വ്യാപനം അതിന്റെ മൂര്‍ധന്യത്തിലെത്തുമെന്നും (peak) ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.
ആഗസ്റ്റ് രണ്ടോട് കൂടി 88 രാജ്യങ്ങളിലായി 27,000 പേര്‍ക്ക് മങ്കിപോക്സ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടേക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. ഏറ്റവും പുതിയ കണക്കനുസരിച്ച് ഏകദേശം 70 രാജ്യങ്ങളിലായി 17,800 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതേസമയം, അതിനപ്പുറമുള്ള പ്രവചനങ്ങള്‍ നടത്തുന്നത് സങ്കീര്‍ണ്ണമാണെന്ന് ശാസ്ത്രജ്ഞര്‍ റോയിട്ടേഴ്‌സിനോട് സംസാരിക്കവെ പറഞ്ഞു. എന്നാല്‍ ഈ വൈറസിന്റെ വ്യാപനം മാസങ്ങളോളം നീണ്ടുനിൽക്കാൻ സാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു.
'നാം ഈ വൈറസിന് മുന്നില്‍ എത്തുക' എന്നതായിരിക്കണം ലക്ഷ്യമെന്ന് ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ എപ്പിഡെമിയോളജി പ്രൊഫസര്‍ ആന്‍ റിമോയിന്‍ പറഞ്ഞു. 'അതിനായി വൈറസ് വ്യാപിക്കുന്ന വഴികൾ അടയ്ക്കണമെന്നും റിമോയിന്‍ കൂട്ടിച്ചേര്‍ത്തു.
read also: മങ്കിപോക്സ് ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത് എന്തുകൊണ്ട്? രോഗം എത്രത്തോളം അപകടകരം?അതേസമയം, വൈറസ് പൊട്ടിപ്പുറപ്പെടുന്നത് ആഗോള അടിയന്തരാവസ്ഥയ്ക്ക് കാരണമാകുമോയെന്ന് നിര്‍ണ്ണയിക്കാന്‍ ലോകാര്യസംഘടനയിലെ വിദഗ്ധന്‍ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ കമ്മറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും ഈ നീക്കത്തിനെതിരെ വോട്ട് ചെയ്‌തെങ്കിലും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു.
ഈ സാഹചര്യത്തില്‍ വാക്‌സിനേഷന്‍, പരിശോധന, രോഗബാധിതരുടെ ക്വാറന്റൈൻ, സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തല്‍ എന്നിവ ഉള്‍പ്പെടെയുള്ള അടിയന്തര നടപടികള്‍ പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി.
എന്നാല്‍, അടുത്ത നാലോ ആറോ മാസത്തേക്കോ അതല്ലെങ്കില്‍ അണുബാധയുടെ ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ളവര്‍ ഒന്നുകില്‍ വാക്‌സിനേഷന്‍ എടുക്കുകയോ അല്ലെങ്കില്‍ രോഗബാധിതരാകുകയോ ചെയ്യുന്നതുവരെ കേസുകള്‍ കുറയില്ലെന്നാണ് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനിലെ പ്രൊഫസറായ ജിമ്മി വിറ്റ്വര്‍ത്ത് പറയുന്നത്.
യുകെയിലെ ലൈംഗികാരോഗ്യ സംഘടനകള്‍ അടുത്തിടെ വ്യക്തമാക്കുന്നത് ഏകദേശം 125,000 ആളുകള്‍ക്ക് വൈറസ് ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ്.
പതിറ്റാണ്ടുകളായി ആഗോളതലത്തില്‍ അവഗണിക്കപ്പെട്ട ഒരു പൊതുജനാരോഗ്യ പ്രശ്‌നമാണ് ആഫ്രിക്കയുടെ ചില ഭാഗങ്ങളില്‍ കണ്ടുവന്നിരുന്ന മങ്കിപോക്‌സ്. എന്നാല്‍ ഇത് മെയ് മാസത്തോടെ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. പനി, ക്ഷീണം, വേദനയോട് കൂടി ചര്‍മ്മത്തിലുണ്ടാകുന്ന മുറിവ്, എന്നിവയുള്‍പ്പെടെയുള്ള ലക്ഷണങ്ങളാണ് മങ്കിപോക്‌സിനുള്ളത്. ഈ ലക്ഷണങ്ങള്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പരിഹരിക്കപ്പെടും. മങ്കിപോക്‌സ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് അഞ്ച് പേരാണ് ഇതുവരെ മരിച്ചത്. മരണങ്ങള്‍ എല്ലാം ആഫ്രിക്കയിലാണ് റിപ്പോര്‍ട്ട് ചെയ്തത്.
കുരങ്ങുപനി പ്രധാനമായും പടരുന്നത് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാര്‍ക്കാണ്.വൈറസിനെ കൂടുതല്‍ കാര്യക്ഷമമാക്കുന്ന മ്യൂട്ടേഷനിലേക്ക് നിലവിലുള്ള വൈറസ് വ്യാപനം നയിച്ചേക്കാമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അടുത്തിടെ പഠിച്ച 47 കേസുകളില്‍ ഒന്നില്‍ മ്യൂട്ടേഷനുകള്‍ കണ്ടെത്തിയതായും അത് മങ്കിപോക്‌സ് ആളുകളില്‍ കൂടുതല്‍ എളുപ്പത്തില്‍ പടരുമെന്നും അടുത്തിടെ ജര്‍മ്മന്‍ ശാസ്ത്രജ്ഞൻ പുറത്തുവിട്ട പഠനത്തില്‍ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.