മിക്കയിടങ്ങളിലും എല്ലാ വീട്ടുജോലികളും ചെയ്യേണ്ടിവരുന്നത് സ്ത്രീകളായിരിക്കും. മറ്റ് ജോലിയുള്ളവരാണെങ്കിലും അല്ലെങ്കിലും ഇക്കാര്യത്തില്‍ വ്യത്യാസമില്ല. വീട്ടുജോലികൾ എല്ലാം സ്ത്രീകളുടെ ചുമതലയാണെന്ന് കരുതുന്നവരുടെ എണ്ണത്തിന് ഈ ആധുനിക സമൂഹത്തിലും കുറവില്ല. വീട്ടുജോലികളും കുട്ടികളെ നോക്കലുമെല്ലാം തുല്യ ഉത്തരവാദിത്തത്തോടെ നിറവേറ്റപ്പെടേണ്ടതാണെന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്. ഇല്ലെങ്കിൽ ഈ കോടതി വിധി കാണുക.
മുൻഭാര്യയ്‍ക്ക് 1.75 കോടി രൂപ നഷ്ടപരിഹാരമായി നൽകാൻ പറഞ്ഞിരിക്കുകയാണ് കോടതി. 25 വർഷമാണ് ഇവാന മോറൽ എന്ന സ്ത്രീ വീട്ടിലെ മുഴുവൻ ജോലിയും ചെയ്ത് ജീവിച്ചത്. ഇപ്പോൾ വിവാഹമോചന സമയത്ത് സ്പെയിനിലെ ഒരു കോടതിയാണ് ഇവാനയുടെ മുൻഭർത്താവിനോട് അവൾക്ക് 1.75 കോടി രൂപ നൽകാൻ പറഞ്ഞിരിക്കുന്നത്.
Also Read- ഇന്ത്യ- ഓസ്ട്രേലിയ നാലാം ടെസ്റ്റ്; നരേന്ദ്രമോദിയും ആന്റണി ആൽബനീസും സ്റ്റേഡിയത്തിലെത്തും
25 വർഷം യാതൊരു പ്രതിഫലവുമില്ലാതെ വീട്ടുജോലി ചെയ്‍തു എന്നതാണ് ഇത്രയും തുക നൽകാനുള്ള കാരണമായി കോടതി പറഞ്ഞത്. ഈ 25 വർഷവും മിനിമം വേതനം കണക്കാക്കിയാണ് ഈ തുക നൽകാൻ പറഞ്ഞിരിക്കുന്നത്. രണ്ട് പതിറ്റാണ്ടുകളായി രണ്ട് കുട്ടികളുടെ അമ്മയായ ഇവാനയായിരുന്നു വീട്ടിലെ ജോലികളെല്ലാം തന്നെ ചെയ്തിരുന്നത്. വീട്ടിലിരുന്ന് കൊണ്ട് അവർ വീടും കുടുംബവും നോക്കി.
ഭർത്താവ് തന്നോട് വീട്ടിലെ പണികളെല്ലാം സ്ഥിരമായി ചെയ്യാനും ഇടയ്ക്ക് അയാളുടെ ഉടമസ്ഥതയിലുള്ള ജിമ്മിലെ കാര്യങ്ങൾ നോക്കാനും പറഞ്ഞു എന്ന് ഇവാന പറഞ്ഞു. ഭർത്താവ് തന്നോട് വീട് നോക്കാനാണ് പറഞ്ഞിരുന്നത്. താനെപ്പോഴും വീടും നോക്കിയിരുന്നു. മറ്റൊന്നും തനിക്ക് ചെയ്യാൻ കഴിഞ്ഞിരുന്നില്ല എന്നും ഇവാന പറഞ്ഞു. അതിനാൽ തന്നെ വിവാഹമോചനം നേടവെ ഇവാനയുടെ കയ്യിൽ പണമൊന്നും തന്നെ ഉണ്ടായിരുന്നില്ല.
ഏതായാലും ഈ തുകയോടൊപ്പം തന്നെ രണ്ട് പെൺമക്കൾക്ക് ചെലവിനുള്ള തുക കൂടി നൽകാൻ കോടതി ഇവാനയുടെ ഭർത്താവിനോട് നിർദേശിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.