അബുഹായിലില്‍ മലയാളിയുടെ റസ്റ്ററന്റ് ജീവനക്കാരനായ വയനാട് പനമരം സ്വദേശി സൈതലവി (45)യ്ക്കാണ് കേരള സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബംപര്‍ അടിച്ചിരിയ്ക്കുന്നതെന്നാണ് അവകാശ വാദം.
ഒരാഴ്ച മുന്‍പ് കോഴിക്കോട്ടെ സുഹൃത്താണ് വഴിയാണ് സൈതലവി ടിക്കറ്റെടുത്തത്. ഇതിനായി ഗൂഗിള്‍ പേ വഴി 300 രൂപ സൈതലവി സുഹൃത്തിന് അയച്ചുകൊടുക്കുകയും ടിക്കറ്റിന്റെ ചിത്രം സുഹൃത്ത് സൈലതവിക്ക് വാട്‌സാപ്പ് വഴി അയച്ചുകൊടുക്കുകയും ചെയ്തു. സുഹൃത്ത് ഇപ്പോള്‍ പാലക്കാടാണെന്നാണ് വിവരം. ഇന്നലെ നടന്ന നറുക്കെടുപ്പില്‍ T 645465 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചിരിയ്ക്കുന്നത്.
മകനും ബന്ധുക്കളും ടിക്കറ്റ് ഉടന്‍ ഏജന്‍സിയില്‍ ഏല്‍പ്പിക്കുമെന്നും സമ്മാനം ഉറപ്പാക്കിയ ശേഷമേ സൈതലവി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുകയുള്ളുവെന്ന് എന്ന് മൂണ്‍ സ്റ്റാര്‍ വണ്‍ റസ്റ്ററന്റിലെ ബഷീര്‍ പറഞ്ഞതെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. ദുബായിലെ യു ട്യൂബര്‍ തളിപ്പറമ്പ് സ്വദേശി ജാസിം കുട്ടിയസനാണ് സൈതലവി സമ്മാനം നേടിയ വിവരം ടിക് ടോക് വിഡിയോയിലൂടെ അറിയിച്ചത്.
ഇന്നലെ നടന്ന നറുക്കെടുപ്പില്‍ 12 കോടിയുടെ ഭാഗ്യമുള്ള ടിക്കറ്റിന്റെ ഏജന്റ് കൊല്ലം കോട്ടമുക്കു തേവര്‍ ഇല്ലത്തു മുരുകേഷ് തേവര്‍ ആണെന്നു കണ്ടെത്തിയെങ്കിലും ടിക്കറ്റിന്റെ ഉടമയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലായിരുന്നു. ആറ് വര്‍ഷത്തോളമായി ഇതേ റസ്റ്ററന്റില്‍ ജോലി ചെയ്യുന്ന സൈതലവിയുടെ ഭാര്യയും രണ്ടു മക്കളും പനമരത്ത് വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസം.
തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോര്‍ക്കി ഭവനില്‍ വച്ച് ഞായറാഴ്ച 2 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാലാണ് വിജയിയെ തെരഞ്ഞെടുത്തത്.
കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിക്ക് ഇത്തവണ മികച്ച വില്‍പ്പനയാണ് ഉണ്ടായത്. നിലവില്‍ 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞതെന്ന് ലോട്ടറി വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഭാഗ്യക്കുറി വകുപ്പിന് അച്ചടിക്കാനാവുന്ന മാക്‌സിമം ടിക്കറ്റുകളും അച്ചടിച്ചു എന്നതാണ് ഈ വര്‍ഷത്തെ ഓണം ബമ്പറിന്റെ പ്രത്യേകത.
തിരുവോണം ബമ്പര്‍ രണ്ടാം സമ്മാനമായി 6 പേര്‍ക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ ഓരോ സീരീസിലും 2 പേര്‍ക്ക് വീതം ആകെ 12 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം ഓരോ സീരീസിലും 2 പേര്‍ക്ക് വീതം 12 പേര്‍ക്ക് 10 ലക്ഷം വീതമാണ്. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേര്‍ക്ക് ലഭിക്കും.
അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക് ലഭിക്കും. അവസാന നാലക്കത്തിന് ആറാം സമ്മാനമായി 5000 രൂപ, എഴാം സമ്മാനം 3000 രൂപ, എട്ടാം സമ്മാനം 2000 രൂപ, ഒന്‍പതാം സമ്മാനം 1000 രൂപ ലഭിക്കും. സമാശ്വാസ സമ്മാനമായി 5 ലക്ഷം രൂപ വീതം 5 പേര്‍ക്ക് ലഭിക്കും.
(ദുബായിൽ ഹോട്ടൽ ജീവനക്കാരനായ വയനാട് പനമരം സ്വദേശി സെയ്തലവിയാണ് ഒന്നാം സമ്മാനം തനിക്കാണെന്ന് അവകാശ വാദമുന്നയിച്ചത്. സുഹൃത്തായ അഹമ്മദാണ് തനിക്ക് വേണ്ടി ടിക്കറ്റ് എടുത്തതെന്നും അത് വാട്സാപ്പ് വഴി തനിക്ക് അയച്ചു നൽകിയെന്നുമാണ് സെയ്തലവി പറഞ്ഞത്. എന്നാൽ ഈ അവകാശ വാദം തെറ്റിദ്ധാരണയുടെ പേരിലുണ്ടായതാണെന്ന് പിന്നീട് ബോധ്യപ്പെട്ടു. യഥാർത്ഥ വിജയി തൃപ്പൂണിത്തുറ മരട് സ്വദേശിയായ ഓട്ടോഡ്രൈവർ ജയപാലനാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. )
Published by:Karthika M
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.