ഇന്ത്യയില്‍ ഏറെ ജനപ്രീതിയുള്ള വിപണിയാണ് യൂസ്ഡ് കാര്‍-ബൈക്ക് വിപണി അഥവാ പ്രീ ഓണ്‍ഡ് വാഹന വിപണി. എന്നാല്‍ യാതൊരു നിയന്ത്രങ്ങളും സംവിധാനങ്ങളുമില്ലാതെ പ്രവര്‍ത്തിക്കുന്ന പഴയ വാഹനങ്ങളുടെ ഈ വിപണിയിൽ ഉപഭോക്താക്കള്‍ നിരവധി പ്രശ്നങ്ങളാണ് നേരിടുന്നത്.
ഈ സാഹചര്യത്തില്‍ രാജ്യത്തെ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍, ബൈക്ക് വിപണിയെ നിയന്ത്രിക്കുന്നതിന് പുതിയ നിയമം പുറത്തിറക്കിയിരിക്കുകയാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH). 1989-ലെ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍ നിയമമാണ് ഭേദഗതി ചെയ്തിരിക്കുന്നത്. 2023 ഏപ്രില്‍ മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.
പുതിയ നിയമ പ്രകാരം ഒരു ഡീലറുടെ ആധികാരികത ഉറപ്പിക്കുന്നിനായി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ ഡീലര്‍മാര്‍ക്ക് ഒരു ഓഥറൈസേഷൻ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. സര്‍ട്ടിഫിക്കറ്റിന് അഞ്ചുവര്‍ഷത്തെ വാലിഡിറ്റി ഉണ്ടാകും. വാഹനത്തിന്റെ ഉടമയും ഡീലറും തമ്മിലുണ്ടാകുന്ന വാഹനം വില്‍പ്പന നടത്തുന്നത് സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ വിശദമായി നിയമത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ രജിസ്റ്റര്‍ ചെയ്ത വാഹന ഡീലറുടെ അധികാരങ്ങളും ഉത്തരവാദിത്തങ്ങളെക്കുറിച്ചും നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Also read-ആനന്ദ് അംബാനിയുടെ പ്രതിശ്രുത വധു രാധിക മെർച്ചന്റ് കേരളത്തിലെത്തിയപ്പോൾ
രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതിനും,ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതിനും, ഉടമസ്ഥാവകാശം കൈമാറ്റം, ഡ്യൂപ്ലിക്കേറ്റ് ആര്‍സി, എന്‍ഒസി എന്നിവയ്ക്കായി ഡീലര്‍മാര്‍ അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളെക്കുറിച്ചും ഇതില്‍ പറയുന്നുണ്ട്.
വാഹനം വില്‍പ്പന നടത്തുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ അതത് പ്രദേശത്തെ അധികൃതരെ അറിയിക്കുന്നതിനുള്ള പുതിയ നടപടിക്രമവും നിയമത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേസമയം, ഇന്ത്യയില്‍ യൂസ്ഡ് കാര്‍ വില്‍പ്പനയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് സമീപകാല റിപ്പോര്‍ട്ട് പറയുന്നത്. കോവിഡിന് ശേഷം യൂസ്ഡ് കാര്‍ വിപണിയില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടായി. യാത്രക്കായി ആളുകള്‍ പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കാന്‍ മടിക്കുന്നതാണ് ഉപയോഗിച്ച കാറുകളുടെ വില്‍പ്പന വര്‍ധിക്കാനുള്ള പ്രധാന കാരണമെന്ന് കരുതപ്പെടുന്നു. രാജ്യത്ത് ഉപയോഗിച്ച കാറുകളുടെ വില്‍പ്പന 2026 ഓടെ 8 ദശലക്ഷം യൂണിറ്റുകള്‍ക്ക് മുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Also read-ഉസ്ബെക്കിസ്ഥാനിലെ കുട്ടികളുടെ മരണത്തിനു പിന്നാലെ ഖേദം പ്രകടിപ്പിച്ച് മരുന്നു കമ്പനി
2021 ല്‍ ഡ്രൂം (Droom), കാര്‍ ദേഖോ (Car Dekho), സ്പിന്നി (Spinny) എന്നീ മൂന്ന് ഓണ്‍ലൈന്‍ യൂസ്ഡ് കാര്‍ പ്ലാറ്റ്ഫോമുകള് യൂണികോണ്‍ ക്ലബില്‍ ഇടം പിടിച്ചിരുന്നു. ഒരു ബില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനികളാണ് യൂണികോണ്‍ ക്ലബില്‍ അംഗമാവുക. 2026 ഓടെ ഉപയോഗിച്ച കാറുകളുടെ വില്‍പ്പന 8.3 ദശലക്ഷം യൂണിറ്റായി (11 ശതമാനം CAGR നിരക്കില്‍) വളരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതായി ഒരു പുതിയ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു.
”30,000 ഓളം ഡീലര്‍മാര്‍ ഉള്‍പ്പെടുന്നതാണ് യൂസ്ഡ് കാര്‍ വിപണി. അതിനാല്‍ കൂടുതല്‍ വിഭജിതമായി നിലനില്‍ക്കുന്ന മേഖലയാണ് ഇത്. നിലവിലുള്ള ഡീലര്‍മാരില്‍ 45 ശതമാനത്തോളം കമ്മീഷന് ഏജന്റുമാരോ ബ്രോക്കര്‍മാരോ ആണ്. അവരില്‍ ഭൂരിഭാഗത്തിനും ബിസിനസ്സിനുള്ള ഭൗതികമായ ഇടങ്ങളില്ല, അതിനാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അസംഘടിതമായിരിക്കും”, റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.