ന്യൂഡൽഹി: രാജ്യത്ത് 52ാം ദിവസവും പെട്രോൾ, ഡീസൽ വില (Petrol Diesel price) മാറ്റമില്ലാതെ തുടരുന്നു. കേന്ദ്ര സർക്കാർ എക്സൈസ് തീരുവ (Excise Duty) കുറച്ചതിന് ശേഷം ഏതാനും സംസ്ഥാനങ്ങൾ വാറ്റ് നികുതികൾ കുറച്ചതോടു കൂടി ഇന്ധനവിലയിൽ കുറവുണ്ടായിരുന്നു. ഡൽഹിയിൽ (Delhi) ഒരു ലിറ്റർ പെട്രോളിന് ഇപ്പോൾ 95.41 രൂപയാണ്. ഡീസൽ നിരക്ക് 86.67 രൂപയും. അതേസമയം, ഒരിടവേളക്ക് ശേഷം രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില വർധിക്കുകയാണ്. നവംബർ 26ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ് ക്രൂഡോയിൽ വില.
മുംബൈയിലാണ് മെട്രോ നഗരങ്ങളിൽ ഇന്ധനവില ഇപ്പോഴും ഏറ്റവും ഉയർന്ന് നിൽക്കുന്നത്. മുംബൈയിൽ പെട്രോൾ ലിറ്ററിന് 109.98 രൂപയും ഡീസൽ ലിറ്ററിന് 94.14 രൂപയുമാണ്. വ്യത്യസ്ത മൂല്യവർധിത നികുതി കാരണം സംസ്ഥാനങ്ങളിലാകെ നിരക്കുകൾ വ്യത്യാസപ്പെട്ടിരിക്കുന്നു.
എക്‌സൈസ് തീരുവയും വാറ്റ് വെട്ടിക്കുറച്ചതിന്റെ ഫലമായി പഞ്ചാബിൽ പെട്രോൾ വില ലിറ്ററിന് 16.02 രൂപയും ഡീസലിന് 19.61 രൂപയും കുറഞ്ഞു. ഇവിടെ പെട്രോളിന് 11.02 രൂപയും ഡീസലിന് 6.77 രൂപയുമാണ് വാറ്റ് കുറച്ചത്. ലഡാക്കിൽ ഡീസൽ ലിറ്ററിന് 9.52 രൂപ കുറഞ്ഞു. എക്സൈസ് തീരുവയിൽ ലിറ്ററിന് 10 രൂപയ്ക്ക് മുകളിൽ വാറ്റ് വെട്ടിക്കുറച്ചതാണ് ഇതിന് കാരണം.
Also Read- Education Loan Eligibility| വിദ്യാഭ്യാസ വായ്പ ലഭിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ എന്തൊക്കെ?
ദീപാവലി സമ്മാനമായാണ് കേന്ദ്ര സർക്കാർ എക്സൈസ് തീരുവയിൽ കുറവ് വരുത്തിയത്. ഇതിന് പിന്നാലെ ബിജെപിയും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങൾ വാറ്റ് നികുതി കുറയ്ക്കുകയും ചെയ്തതോടെ വിലയിൽ കാര്യമായ കുറവുണ്ടായി. എന്നാൽ കേരളം ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന ചില സംസ്ഥാനങ്ങൾ വാറ്റ് നികുതിയിൽ കുറവ് വരുത്താൻ തയാറായാട്ടില്ല.
ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ സർക്കാർ നടത്തുന്ന എണ്ണ ശുദ്ധീകരണ കമ്പനികൾ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയും രൂപ-ഡോളർ വിനിമയ നിരക്കും കണക്കിലെടുത്ത് ദിവസേന ഇന്ധന നിരക്ക് പരിഷ്കരിക്കുന്നു. പെട്രോൾ, ഡീസൽ വിലകളിൽ മാറ്റം സംഭവിച്ചാൽ എല്ലാ ദിവസവും രാവിലെ 6 മുതലാണ് പ്രാബല്യത്തിൽ വരിക.
രാജ്യത്ത് 85 രൂപയ്ക്ക് താഴെ പെട്രോൾ വിൽക്കുന്ന സ്ഥലം പോർട്ട് ബ്ലെയർ ആണ്. ഇവിടെ പെട്രോൾ വില 82.96 രൂപയും ഡീസൽ ലിറ്ററിന് 77.13 രൂപയുമാണ് നിരക്ക്.
രാജ്യാന്തര വിപണിയിൽ വീണ്ടും എണ്ണവില കൂടി
രാജ്യാന്തര വിപണിയിൽ വീണ്ടും എണ്ണവില വർധിച്ചു. വെസ്റ്റ് ടെക്സാസ് ഇന്‍റർമീഡിയേറ്റ് ക്രൂഡോയിലിന്‍റെ ഫെബ്രുവരിയിലേക്കുള്ള വില ബാരലിന് 73.24 ഡോളറിലെത്തി. ബ്രെന്‍റ് ക്രൂഡിന്‍റെ വില 76.42ലെത്തി.
യു എസിന്‍റെ എണ്ണ ശേഖരം 4.7 മില്യൺ ബാരൽ കുറഞ്ഞുവെന്ന യു എസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷന്റെ റിപ്പോർട്ടിനെ തുടർന്നാണ് വില ഉയർന്നത്. കഴിഞ്ഞ അഞ്ച് വർഷത്തെ ശരാശരി എടുക്കുമ്പോൾ യുഎസിന്‍റെ എണ്ണശേഖരത്തിൽ നിലവിൽ എട്ട് ശതമാനത്തിന്‍റെ കുറവ് രേഖപ്പെടുത്തുന്നുണ്ട്. 423.6 മില്യൺ ബാരലാണ് യു എസിന്‍റെ നിലവിലെ എണ്ണശേഖരം.
വരും മാസങ്ങളിലും ഇതേ രീതിയിൽ എണ്ണവില ഉയരുമോയെന്നതിൽ വ്യക്തതയില്ല. യുറോപ്പിലടക്കം പല രാജ്യങ്ങളിലും കോവിഡിന്‍റെ ഒമിക്രോൺ വകഭേദം വ്യാപിക്കുന്നുണ്ട്. ഒമിക്രോൺ ശക്തമായി കൂടുതൽ രാജ്യങ്ങൾ ലോക്ഡൗണിലേക്ക് പോയാൽ അത് എണ്ണവിലയെ സ്വാധീനിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Petrol price, Petrol price in kerala, Petrol Price Kerala, Petrol Price today