advertisement

തരൂരിനെയും കൊടിക്കുന്നിലിനെയും മറികടന്ന് ചൗധരി എന്തുകൊണ്ട് നേതാവായി?

Last Updated:

അപ്രതീക്ഷിതമായാണ് കോൺഗ്രസ് കക്ഷിനേതാവായി അധിർ രഞ്ജൻ ചൗധരിയുടെ വരവ്. മറ്റു ചില പേരുകൾ സജീവമായി പരിഗണിച്ചിരുന്ന സ്ഥാനത്താണ് അധിർ വന്നത്. എന്തുകൊണ്ടാണ് മറ്റു പലരെയും തഴഞ്ഞ് അധിർ രഞ്ജൻ ചൗധരിയെ തെരഞ്ഞെടുത്തത്?

അനിത കത്യാൽ
കോൺഗ്രസ് പാർലമെന്‍ററി പാർട്ടി അധ്യക്ഷയായി സോണിയ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടതു മുതൽ ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കിയ കാര്യമുണ്ട്. ആരാകും ലോക്സഭയിൽ കോൺഗ്രസിന്‍റെ നേതാവ്? കഴിഞ്ഞ സഭയിൽ മുതിർന്ന നേതാവ് മല്ലികാർജുന ഖാർഗെ കൈയാളിയുന്ന സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി വന്നേക്കാമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.
പാർട്ടി അധ്യക്ഷ പദവി ഒഴിഞ്ഞ രാഹുൽ ഗാന്ധി പുതിയതായി എന്ത് ചുമതലയേറ്റെടുക്കുമെന്നതിനെക്കുറിച്ച് പാർട്ടിക്കുള്ളിൽ അനൌദ്യോഗികമായി വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായിരുന്നു. പാർലമെന്‍റിൽ മോദി സർക്കാരിനെതിരെ പോർമുഖം തുറക്കാൻ ലോക്സഭാ കക്ഷിനേതൃ പദവിയിലേക്ക് രാഹുൽ വന്നേക്കാമെന്ന് ചിലരെങ്കിലും പ്രതീക്ഷിച്ചിരുന്നു. എന്നാൽ പാർട്ടിക്ക് മികച്ച വിജയം സമ്മാനിച്ച കേരളം, പഞ്ചാബ് എന്നിവിടങ്ങളിൽനിന്ന് ആരെങ്കിലുമായിരിക്കും ഈ സ്ഥാനത്തേക്ക് വരുകയെന്ന അഭ്യൂഹവും സജീവമായിരുന്നു. ലോക്സഭയിൽ കോൺഗ്രസിന്‍റെ ആകെയുള്ള 52 അംഗങ്ങളിൽ 23 പേരും ഈ രണ്ടു സംസ്ഥാനങ്ങളിൽനിന്നുള്ളവരായിരുന്നു.
advertisement
ലോക്സഭാ കക്ഷിനേതാവായി ചില പേരുകൾ സജീവമായിരുന്നെങ്കിലും ചിലർ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. പാർട്ടി ആവശ്യപ്പെട്ടാൽ സ്ഥാനമേറ്റെടുക്കാൻ തയ്യാറാണെന്ന് തിരുവനന്തപുരം എം.പി ശശി തരൂർ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കേരളത്തിൽനിന്നുള്ള മറ്റൊരു എം.പി കൊടിക്കുന്നിൽ സുരേഷും സമാനമായ അഭിപ്രായപ്രകടനം നടത്തിയിരുന്നു. കൊടിക്കുന്നിലിന്‍റെ സത്യപ്രതിജ്ഞ ഹിന്ദിയിലും കൂടി ആയതോടെ അദ്ദേഹമായിരിക്കും കക്ഷിനേതാവാകുകയെന്ന് ചിലരെങ്കിലും കരുതി.
ലോക്സഭയിൽ കോൺഗ്രസിന്‍റെ കക്ഷി നേതാവ്; ആരാണ് ഈ അധിർ രഞ്ജൻ ചൗധരി?
മുൻ മന്ത്രിയും കോൺഗ്രസ് വക്താവുമായ മനീഷ് തിവാരിയുടെ പേരും പട്ടികയിൽ ഉണ്ടായിരുന്നു. പഞ്ചാബിലെ ആനന്ദ്പൂർ സാഹേബ് സീറ്റിൽ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷ നേതാവ് എന്ന പദവി തനിക്ക് വളരെ യോജിച്ചതാണെന്ന് മനീഷ് തിവാരി വ്യക്തമാക്കിയെന്നാണ് സൂചനകൾ. ദ്വിഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവ്, യൂത്ത് കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തി എന്നിവയാണ് അതിന് കാരണങ്ങളായി തിവാരി പറഞ്ഞിരുന്നത്.
advertisement
അതുകൊണ്ട് തന്നെ അഞ്ച് വർഷം തുടർച്ചയായി പശ്ചിമബംഗാളിൽ നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ട അധിർ രഞ്ജൻ ചൗധരിയെ 17-ാം ലോക്സഭ കക്ഷിനേതാവായി തെരഞ്ഞെടുത്തത് അതിശയകരമാണ്. ബംഗാള്‍ കടുവ എന്നറിയപ്പെടുന്ന ചൗധരി ഇടതുപാർട്ടികളോടും മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനോടും പോരാടിയാണ് ബഹരംപൂർ സീറ്റിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസ് തുടച്ചുനീക്കപ്പെട്ട പശ്ചിമ ബംഗാളിൽ ചൗധരി സ്ഥിരമായി നിൽക്കുകയും വിജയിക്കുകയും ചെയ്യുകയാണ്. തന്റെ സീറ്റ് നിലനിർത്താൻ ചൗധരിക്ക് കോൺഗ്രസിനെ ആവശ്യമില്ല. എന്നാൽ ഒരു മണ്ഡലത്തിലെങ്കിലും കോൺഗ്രസ് പതാക പാറിക്കാൻ കോൺഗ്രസിന് ചൗധരിയെ ആവശ്യമുണ്ട്.
advertisement
അപ്പോൾ ചൗധരിക്ക് അനുകൂലമായും മറ്റുള്ളവർക്കും പ്രതികൂലമായും മാറിയ ഘടകങ്ങൾ എന്താണ് ? ദേശീയതലത്തിലെ ട്രെൻഡിന് വിരുദ്ധമായി കേരളത്തിൽ വലിയതോതിൽ വോട്ട് മുത്തശ്ശി പാർട്ടിക്ക് ലഭിച്ചുവെന്ന വസ്തുത അംഗീകരിക്കേണ്ടതിന്റെ പ്രാധാന്യം കോൺഗ്രസ് മനസിലാക്കുന്നു. രാഹുൽ ഗാന്ധി ഇപ്പോൾ വയനാട് എംപിയായി മാറിയ സ്ഥിതിക്ക് പാർട്ടിയുടെ ഉന്നതതലങ്ങളിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് മതിയായ പ്രാതിനിധ്യം വേണമെന്ന വികാരമുണ്ട്.
മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ എ കെ ആന്റണിയും യുവനേതാവായ കെ സി വേണുഗോപാലും കോൺഗ്രസ് സംഘടനാതലപ്പത്ത് പ്രധാന പദവികൾ വഹിക്കുകയാണ്. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗമായ ആന്റണി പാർട്ടിയുടെ പ്രധാന യോഗങ്ങളിലെല്ലാം പങ്കെടുക്കാറുണ്ട്. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാൽ രാഹുൽ ഗാന്ധിയോട് ഏറെ അടുപ്പം പുലർത്തുന്ന നേതാവാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിശ്ചയിക്കുന്ന പ്രധാന ചുമതലയും അദ്ദേഹത്തിനുണ്ടായിരുന്നു.
advertisement
പാർട്ടിതലപ്പത്ത് കേരളത്തിൽ നിന്ന് ഇപ്പോൾ തന്നെ മൂന്ന് മുതിർന്ന പ്രതിനിധികളുള്ളപ്പോൾ ഇനിയും ഒരാളെ കൂടി പ്രധാന ചുമതലയേൽപ്പിക്കുന്നത് അഭിലഷണീയമല്ലെന്ന് പാർട്ടി കരുതുന്നു. കൊടിക്കുന്നിൽ സുരേഷിനെ ലോക്സഭയിലെ പാർട്ടി ചീഫ് വിപ്പായി നിയമിച്ചത് അദ്ദേഹത്തിന്റെ സീനിയോറിറ്റിയും കേരളത്തോട് കോൺഗ്രസ് പാർട്ടിക്കുള്ള പ്രത്യേക അനുഭാവവും കൊണ്ടാണ്.
ഇക്കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ കോൺഗ്രസിനോട് പ്രതിബദ്ധത പുലർത്തിയ മറ്റൊരു സംസ്ഥാനമാണ് പഞ്ചാബ്. അതുകൊണ്ടു തന്നെ ലോക് സഭയിലേക്കുള്ള പഞ്ചാബിന്റെ സംഭാവന പരിഗണിക്കപ്പെടാതെ പോവരുത് എന്നായിരുന്നു വികാരം . എന്നാൽ വടക്കൻ സംസ്ഥാനത്ത് കോൺഗ്രസിന് കരുത്തനായ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ നേതൃത്വത്തിൽ ഒരു സർക്കാർ ഉണ്ടെന്ന കാരണത്താൽ ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. രണ്ടു ശക്തി കേന്ദ്രങ്ങളിലേക്ക് കാര്യങ്ങൾ എത്തും എന്നതിനാൽ, ഈ സംസ്ഥാനത്ത് നിന്നും ഒരു നേതാവിനെ നിർദ്ദേശിക്കുക എന്ന പാർട്ടി തീരുമാനം ഉപേക്ഷിച്ചു. കോൺഗ്രസിന്റെ എക്കാലത്തെയും മോശം പ്രതിസന്ധി ഘട്ടത്തിൽ പഞ്ചാബ് മുഖ്യമന്ത്രിയെ നിരാശപ്പെടുത്താനും പാർട്ടി മുതിർന്നില്ല.
advertisement
ചൗധരിയുടെ പേര് നിർദ്ദേശിച്ചതോടെ, തങ്ങൾ അടിസ്ഥാന മേഖലയിലെ തൊഴിലാളികളെയും കരുത്തരായ സംസ്ഥാന നേതാക്കളെയും പരിഗണിക്കുന്നു എന്നും, അവരുടെ സംഭാവനകൾ പരിഗണിക്കപ്പെടാതെ പോകുന്നില്ലെന്നുമുള്ള സന്ദേശമാണ് പാർട്ടി നേതൃത്വം തങ്ങളുടെ ശൃംഖലക്കുള്ളിൽ നൽകിയത്. കഠിനാധ്വാനവും, ഉദ്ദേശ ലക്‌ഷ്യം കൈവരിക്കാനുള്ള കഴിവും ഇദ്ദേഹത്തിന്റെ മുഖമുദ്രയായി മാറുന്നു. ലോക്സഭയിലെ നേർത്ത അംഗബലത്തിനിദ്ദേഹം ഒരു മുതൽക്കൂട്ടാവുമെന്ന്‌ കോൺഗ്രസ് വിശ്വസിക്കുന്നു.
ഇതിന് പുറമെ ചൗധരിയുടെ സ്ഥാനക്കയറ്റം പശ്ചിമബംഗാളിൽ പാർട്ടിയുടെ എതിരാളികൾക്കെതിരെ മികച്ച രീതിയിൽ പ്രവർത്തിക്കാന്‍ അദ്ദേഹത്തിന് ഊർജ്ജം പകരുമെന്നും കോൺഗ്രസ് പ്രത്യാശിക്കുന്നു. കോൺഗ്രസ് വിട്ട പ്രവർത്തകരോട് പാർട്ടിയിലേക്ക് തന്നെ മടങ്ങി വരണമെന്നാവശ്യപ്പെട്ട് സമീപിക്കാൻ ലോക്സഭാ കക്ഷിനേതാവിന് കഴിയും. മമതാ ബാനർജിക്കു നേരെ കോണ്‍ഗ്രസ് നേതൃത്വം സൗഹാർദ്ദ ഹസ്തങ്ങൾ നീട്ടിയ സമയത്ത് പോലും, തൃണമൂൽ കോൺഗ്രസിനെതിരെ പോരാടാന്‍ ചൗധരി മടിച്ച് നിന്നിരുന്നില്ല. പശ്ചിമ ബംഗാളിൽ ഉയർത്തെഴുന്നേറ്റ ബിജെപിയുടെ പോരാട്ടചൂട് തൃണമൂൽ അറിഞ്ഞ് തുടങ്ങിയിരിക്കുന്ന ഈ സമയം, സംസ്ഥാനത്ത് ചുവടുറപ്പിക്കാനുള്ള മികച്ച അവസരമായാണ് കോൺഗ്രസ് കാണുന്നത്. വലിയൊരുകടമ്പ ആണെങ്കിൽ പോലും ഈ പോരാട്ടം ചൗധരി മികച്ചതാക്കുമെന്ന് തന്നെയാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.
advertisement
(മുതിർന്ന മാധ്യമപ്രവർത്തകയാണ് ലേഖിക. അഭിപ്രായം വ്യക്തിപരം)
മലയാളം വാർത്തകൾ/ വാർത്ത/Opinion/
തരൂരിനെയും കൊടിക്കുന്നിലിനെയും മറികടന്ന് ചൗധരി എന്തുകൊണ്ട് നേതാവായി?
Next Article
advertisement
കേരളത്തിൽ 2.69 കോടി വോട്ടർമാർ; മലപ്പുറത്ത് ഏറ്റവും കൂടുതൽ; 11 ജില്ലകളിൽ കുറഞ്ഞു
കേരളത്തിൽ 2.69 കോടി വോട്ടർമാർ; മലപ്പുറത്ത് ഏറ്റവും കൂടുതൽ; 11 ജില്ലകളിൽ കുറഞ്ഞു
  • കേരളത്തിൽ ആകെ 2.69 കോടി വോട്ടർമാർ; മലപ്പുറത്ത് ഏറ്റവും കൂടുതൽ, 8.97 ലക്ഷം കുറവുണ്ടായി

  • 11 ജില്ലകളിൽ വോട്ടർമാരുടെ എണ്ണം കുറഞ്ഞു; മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ വർധനവ്

  • വോട്ടർപട്ടിക ceo.kerala.gov.in, electoralsearch.eci.gov.in പോർട്ടലുകളിൽ പരിശോധിക്കാം

View All
advertisement