ജയമോഹന്റെ നിരവധിയാത്രകളിൽ ചിലതിൽ ഞാൻ കൂടെ കൂടിയിട്ടുണ്ട്. ചെറുകഥയിലേക്കോ നോവലിലേക്കോ പുറപ്പെടുമ്പോലെയാ ണ് ജയമോഹൻ യാത്രയ്ക്കും പുറപ്പെടുന്നത്.
യാത്രക്കിടയിൽ സംഭവിക്കാനിരിക്കുന്ന അ വിചാരിതമായ അനുഭവങ്ങളിലുള്ള പ്രതീക്ഷകളാണിവിടേയുംപ്രേരണ. സൈസ്സ ർഗ്ഗികമായ യാത്രകൾ എന്നവയെ പൊതുവായി പറയാം.പോയ സ്ഥലങ്ങളിലേക്കാവാം പക്ഷെ അത്വരെ പോവാത്ത വഴികളിലൂടെ. വഴി എന്ന മഹാ ആശയത്തെ (the way) കൂടുതൽ കൂടുതൽ അറിയുകയാണയാൾ എന്ന് തോന്നി. കേരളത്തിലെ പ്രശസ്തനായ ഒരു പ്രഭാഷകൻ പ്രഭാഷണം കഴിഞ്ഞ് വീട്ടിലേക്കുള്ള മടക്കയാത്രയിൽ ദു:ഖത്തോടെ എന്നോടു പറഞ്ഞത് മടക്കയാത്രകളില്ലായിരുന്നുവെങ്കിൽ ജീവിതം എത്രസുന്ദരമാവുമായിരുന്നു എന്നാണ്.
ഉപയോഗംകഴിഞ്ഞതിനു ശേഷമുള്ള യാത്രകളെയാണയാൾ പേടിച്ചത്. യാത്രയുടെ ജഡത്തെ. ജീവിതത്തിന്റെ ഏതോഘട്ടത്തിൽ ജയമോഹനിൽ നിന്ന് മടക്കയാത്രകൾ എടുക്കപ്പെട്ടു. ഓരോ നിമിഷവും പുതിയ ഒരിടത്തേക്കുള്ള വഴിയിലായി അയാൾ. അങ്ങനെ സുഗമമാക്കപ്പെട്ട ഒരാളുടെ യാത്രയുടെ ഫലങ്ങൾ ജയമോഹന്റെ ഓരോ രചനയിൽ നിന്നും നമ്മളനുഭവിക്കുന്നു. യാത്രയിൽ ജയമോഹനുള്ള താൽപ്പര്യത്തിന്റെ പൊരുൾ ജീവിതമുൾപ്പെടെ ജീവിതത്തിലെ എല്ലാറ്റിന്റേയും ഉചിതമായ രൂപകം യാത്രയാണ് എന്നതാവാം.
ഒരിക്കലൊരു യാത്രയിൽ പതിവഴിയിൽ എന്റെ യാത്രോത്സാഹം തീർന്നു. മകന്സുഖമില്ലെന്നറിഞ്ഞപ്പോൾ മുതൽ ഞാനൊന്നും കാണാതെയും കേൾക്കാതെയുമായി. നർമ്മോദാരമായ ഒരു സാന്നിദ്ധ്യമായിരുന്നു അതുവരെയെങ്കിൽ അപ്പോൾ മുതൽ ഞാൻ നനഞ്ഞ് ഭാരിച്ച ഒരു ഭാണ്ഡമായി മാറി. എന്റെ യാത്ര മടക്കയാത്രയായി മാറിക്കഴിഞ്ഞിരുന്നു. അവരുടേത് എങ്ങോട്ടും നീളാവുന്ന വഴി, എന്റേത് എന്നിലേക്ക് ചുരുങ്ങുന്ന വഴി. അവരുടേത് അനിശ്ചിത സുന്ദരമായ യാത്ര, എന്റെത് സുനിശ്ചിത നിശ്ചലമായ യാത്ര. ജയമോഹൻഎന്നെ ഓർമ്മിപ്പിച്ചു , വീട്ടിലെത്തിയിട്ട് വീട്ടിലെത്തിയാൽ മതി, അത് വരെ നിഷ്ഫലമായ ഈ അസ്വസ്ഥത ചുമക്കുന്നതെന്തിന്? ജയമോഹൻ യാത്രയുടെ അവസാന നിമിഷം വരെ യാത്രചെയ്തു. അത് വരെ വരാത്ത വഴിയിലൂടെയാണ് എപ്പോഴും, വീട്ടിലേക്കു തിരിയുമ്പോൾ പോലും ജയമോഹൻ.
Also Read:- എംടിക്ക് പുതിയ എഴുത്തിൽ വലിയ മഹത്വം കാണാൻ കഴിയാത്തത് അദ്ദേഹം അതുക്കും മേലെ വായിച്ചതുകൊണ്ടാണ് ; ബെന്യാമിന്അവസാന ലാപ്പിലും ഒരു ക്ഷീണക്കൂടുതലുമില്ല. അങ്ങനെ എത്രയെത്ര യാത്രകൾ. വിദേശങ്ങളിൽ, ഭാരതത്തിൽ , മഹാഭാരതത്തിൽ, നോവലിൽ, കഥകളിൽ, പഠനങ്ങളിൽ, പ്രസംഗങ്ങളിൽ. നടക്കുന്തോറും നിവരുന്ന പാതയും നീട്ടുന്തോറും നീളുന്ന കൈകളുമാണ് ജയമോഹനന്റേത്. അവിചാരിതമായ ഇടങ്ങളിൽ അത് നിരന്തരം എത്തി. ഗൃഹസ്ഥന്റെ എഴുത്തായിരുന്നില്ല അത്. ഗൃഹം വിട്ടിറങ്ങിയ എഴുത്ത്. അതിന് രാത്രിയാവേണ്ടിയിരുന്നില്ല, തന്റെ യശോദര ഉറങ്ങേണ്ടതുണ്ടായിരുന്നില്ല, പാതിരക്കുണർന്ന് അവൾ മുറ്റം വരെ ഇറങ്ങിനിന്ന് യാത്രയാക്കി. കൊട്ടാരച്ചു മതലകൾ തനിച്ച് വഹിച്ചു. തന്നിൽ സംഭവിക്കുന്നഎൻലൈറ്റൻമെന്റുകളുടെ വിവരണങ്ങളേക്കുറിച്ച് യഥാകാലം കേട്ടാൽ മതി. കാമുകി ഭാര്യയാകുമ്പോൾ പ്രണയം മങ്ങുന്നത് കണ്ടിട്ടുണ്ട് , അരുൺ മൊഴിയിൽ അത് ഇരട്ടിച്ചതേയുള്ളൂ. ജയമോഹനെഴുതിയത് വായിച്ച് പ്രണയിച്ചൊരുവൾക്ക് അതയാൾ കൂടുതൽ ഭംഗിയായി തുടരുമ്പോൾ പ്രണയിക്കാതിരിക്കാൻ അവസരം കിട്ടാത്തതാവാം. ശ്രമിക്കുന്നുണ്ടാവണം, പറ്റണ്ടേ?
തൊള്ളായിരത്തി എൻപത്തി ഒന്നിലാണ് ജയമോഹൻ ഇന്ന് റോഡായി മാറിയ തോട്ടിലൂടെ മുട്ടിന് വെള്ളത്തിൽ എന്റെ ജീവിതത്തിലേക്ക് വരുന്നത്. ദൂരെ നിന്ന് വിശേഷപ്പെട്ട ആരെങ്കിലും കാണാൻ വരുമ്പോഴാണല്ലോ ഒരാൾ പ്രധാനപ്പെട്ട വ്യക്തിയായി മാറുന്നത്. 'ദൂരത്തൂന്നാരും വരികയില്ല നമ്മെക്കാണാൻ' എന്ന് നളസഹോദരനായ പുഷ്ക്കരൻ ഉണ്ണായിവാരിയുടെ നളചരിതത്തിൽ വ്യസനത്തോടെ പരിഭവിക്കുന്നുണ്ട്. ഒരു സംഭവത്തിൽ ഒരു കഥ, ഒരു ദൃശ്യത്തിൽ ഒരു ബിംബം, ഒരുവസ്തുവിൽ ഒരു പ്രതീകം കാണാൻ ശേഷിയുള്ള ക്രാന്തദർശി, ഞാൻ ഏതിനം ചെടി എന്ന് അറിയാൻ തക്ക വിധത്തിൽ ഇന്നത്തെ എന്റെ ഒരിലയും പ്രത്യക്ഷപ്പെട്ടിട്ടില്ലാതിരുന്ന എന്നെ, ഒറ്റ ലേഖനത്തിന്റെ ബലത്തിൽ കാണാൻ വന്നതായിരുന്നു .
ഒരു വൈകുന്നേരവും ആ രാത്രിയും മുഴുക്കെ ഞങ്ങൾ സംസാരിച്ചു. എല്ലാറ്റിനും മീതെ എഴുത്തുകാരൻ ആയ ആത്മവിശ്വാസമുള്ള ഒരാൾ, എല്ലാറ്റിനും താഴെ എഴുത്തുകാരനുമായ ഒരു പാവത്തെ കൈ പിടിച്ചുയർത്തുകയായിരുന്നു.എന്നിലെ ബധിരൻ കേട്ടു തുടങ്ങി, എന്നിലെ അന്ധൻ കണ്ടു തുടങ്ങി, എന്നിലെ ജഡത്തിനു ജീവൻ
വെച്ചു. എന്നെ ജ്ഞാന സ്നാനം ചെയ്യിക്കാൻ അതിദൂരെ നിന്നും നിയുക്തനായ ദൈവദൂതനായിരുന്നു ജയമോഹൻ. പിറ്റേന്ന് കടയിൽ പച്ചക്കറിയും മീനും വാങ്ങാൻ പോയത് മറ്റെന്തിനെല്ലാമോ
കൂടി നിയുക്തനായ ഒരാളായിരുന്നു. എത്ര ദൂരെ നിന്നാണ് ജയമോഹൻ എന്നെക്കാണു വാൻ വന്നത്?
ഒറ്റരാവാൽ പൂമരങ്ങളായി വിത്തുകളൊക്കെയും എന്ന് മലയാളത്തിലൊരു കവിഎഴുതിയിട്ടുണ്ട്. ആ ഋതുവെ ജയമോഹനനിൽ ഞാൻ പല കുറി കണ്ടു. ശൂന്യതയിൽ നിന്നും വീണ ഒരു വിത്ത് നൊടിനേരം കൊണ്ടു മുളയ്ക്കുന്നു , ചെടിയാവുന്നു, ചെടി വൃക്ഷമാവുന്നു, ശാഖകൾ പടർന്ന് പടർന്ന് അത് ഒരു കാടാവുന്നു. എന്തിനെന്ന് വ്യക്തമല്ലാത്ത ഒന്ന് പരിണമിച്ച് എന്തെല്ലാമോ ആയിത്തീരുന്നതിന്റെ മാദ്ധ്യമമായി മാറുന്നതിന്റെ സുഖമാവാംജയമോഹനനെ സദാ ഊർജ്ജസ്വലനാക്കുന്നു. ചെലവഴിച്ച് കൊണ്ടിരിക്കുന്ന ഊർജ്ജം തന്നെ തുടരാനുള്ള ഇന്ധനമായി സ്വയം മാറിക്കൊ ണ്ടിരിക്കുന്നു. അത് തനിക്കും തന്റെ വായന ക്കാർക്കും ആയിത്തീരലിന്റെ (becoming) സുഖം നൽകുന്നു. ഇന്നലെ വരെ അല്ലായിരുന്നത്, ഈ വരി വരെ അല്ലാതിരുന്നത് ആയിത്തീരുന്നതിലെ വിസ്മയമാണ് തന്നേത്തന്നെയും പ്രചോദിപ്പിക്കുന്നത്. ഉറവിടമല്ല, ഉറവിടങ്ങളാണ് ജയമോഹൻ. മഴക്കാലത്തെ ഹൊഗനക്കലിൽ നിറയെ ഉറവിടങ്ങളാണ്. താൻ പോലും കണ്ടു കഴിഞ്ഞിട്ടില്ലാത്ത, കുഴിച്ചെടുത്ത് തീർന്നിട്ടില്ലാത്ത ഒരു ഖനി.
കൃതികളുടെ ബലം കൊണ്ട് മാത്രം മലയാളി വായനക്കാരെ നിശ്ശബ്ദനാക്കിയ എഴുത്തുകാരനാണ് ജയമോഹൻ.
ഉപേക്ഷിക്കാനോ അവഗണിക്കാനോ പഴുതുകൾ തിരയുന്ന ദോഷൈകദൃക്കാണ് കേരള ത്തിലെ വായനക്കാരൻ. ദയവിനെ ചവിട്ടിത്താഴ്ത്താനുള്ള പടിയാക്കി മാറ്റിയ ഒരു വാമനന്റെ പിന്മുറക്കാരൻ. ഒരു ദയവും തനിക്ക് വേണ്ട, ഓരോ തവണയും ജയമോഹൻ അയാളെ ജയിച്ചു. ജയമോഹൻ ആകെ എഴുതിയതിന്റെ പത്തുശതമാനം പോലും മലയാളത്തിൽ വന്നിട്ടില്ല.എന്നിട്ടും ജയമോഹൻ ഞങ്ങളുടെ ഏറ്റവും കുറച്ച് മികച്ച എഴുത്തുകാരിൽ ഒരാൾ. സോ കാൾഡ് ഇടതുപക്ഷക്കാരനല്ല, ബൊഹീമിയനല്ല, പോസിറ്റീവ് തിങ്കറല്ല , ആരുടേയും ശുപാർശയില്ല . മലയാളത്തിൽ പ്രശസ്തനാകണമെങ്കിൽ ആകേണ്ടതിലൊന്നിലും താൽപ്പര്യമെടുത്തിട്ടില്ല.ഒഴിമുറിയുടെ പ്രശസ്തി പോലും ഉപയോഗി ച്ചില്ല.നെടുമ്പാതയോരം, അറം .ആനഡോക്ടർ , നൂറ്സിംഹാസനങ്ങൾ, ഉറവിടങ്ങൾ, ഇപ്പോൾ മായപ്പൊന്ന് ഒക്കെ ജയമോഹന് വേണ്ട ഇടമുണ്ടാക്കി. വിസ്തൃതമായ ഇടം.
ജയമോഹൻ ഇടത്പക്ഷത്തല്ല എന്ന വിമർശനത്തെ , ഗാന്ധിയോ അംബേദ്ക്കറോ ഇടത്പക്ഷത്തല്ലല്ലോ സ്റ്റാലിൻ ഇടതു പക്ഷവു
മാണല്ലോ എന്ന ചിരിയോടെ നേരിട്ടു. ആനഡോക്ടർ പരിസ്ഥിതിബോധത്തേയും നൂറു സിംഹാസനങ്ങൾ ദളിത് പ്രശ്നത്തേയും മലയാളികൾമുമ്പൊരിക്കലും ആവിഷ്കരി ക്കാത്ത തീവ്രയോടേയും സത്യസന്ധതയോ ടെയും ആവിഷ്കരിച്ച് എതിരാളികൾക്ക് നിൽക്കക്കള്ളിയില്ലാതാക്കി. കമ്മ്യൂണിസ്റ്റാവു
ക കേരളത്തിലല്ല എവിടേയും സ്വതന്തചിന്തയുടെ അടിയറവെക്കലാണ്. മാർക്സിനേയോ മാർക്സിസ്റ്റ് സൈദ്ധാന്തികരേയോ യഥോചിതം ഉദ്ധരിക്കുന്നതിൽ അവരുടെ ചിന്താപ്രവർത്തനം ഒതുങ്ങി. തങ്ങൾ ചിന്തിക്കുന്നുണ്ടെന്ന്
അവർ സങ്കൽപ്പിച്ചു. മാർക്സിസ്റ്റുകൾ എവിടേയും ഒരാളായതിനാൽ മലയാളികളിൽ ഗോവിന്ദനേയോ സി.ജെ തോമസിനേയോ പി കെ ബാലകൃഷ്ണനേയോ മാത്രം ഗൗനിച്ചു. കേരളത്തിൽ വരുമ്പോൾ ശുദ്ധവായു ശ്വസിക്കാൻ തൃശൂരിറങ്ങി ആറ്റൂരിന്റെ വീട്ടിൽ ചെന്നു.
ജയമോഹന് വ്യത്യാസങ്ങളെ അറി യാം.' മായപ്പൊന്നിൽ' പറയുമ്പോലെ മല്ലികപ്പൂവിനും ചെമ്പകപ്പൂവിനും തമ്മിലുള്ള വ്യത്യാ സമല്ല മല്ലികപ്പൂവിനും മറ്റൊരു മല്ലികപ്പൂവിനും തമ്മിലുള്ള വ്യത്യാസം. കലയിലെ വൈദഗ്ദ്യം സുഷ്മമായ വ്യത്യാസങ്ങൾ അറിയാനുള്ളത്. ജയമോഹന്റെ രചനകളിലുള്ള, ഡീറ്റെയിലിങ്ങിലുള്ള , അതിസൂക്ഷ്മത അദ്ദേഹത്തിന്റെ അവിശ്വസനീയമായ ഓർമ്മശക്തിയുടേയും കടന്നുവന്ന വഴികളിലെ കാഴ്ച്ചകളിലെല്ലാമുളള കൗതുകത്തേയും എന്തും പതിയുന്ന ആ ഉർവ്വരമായ(fertile )മന: പ്രതലത്തേയുമാണ് കാട്ടുന്നത്. അതിൽ വീണതൊക്കെ മുളച്ചു,പടർന്നു പന്തലിച്ചു.
വളവ് തിരിഞ്ഞുവന്ന അശ്വാരൂഢനായ ഭടനെക്കണ്ട് മനുഷ്യനെന്തൊരന്തസ്സാണ് എന്ന് ടോൾസ്റ്റോയിയുടെ ഒരു കഥാപാത്രം അത്ഭുതപ്പടുന്നുണ്ട്. ഒരെഴുത്തു കാരനെ നോക്കി മനുഷ്യനെന്തൊരു വിസ്മയമാണ് എന്ന് തോന്നണം. ജയമോഹനെ വായിക്കുമ്പോഴെല്ലാം ഞാനീ മർത്ത്യവിജയത്തെ നമസ്കരിക്കുന്നു.