• HOME
  • »
  • NEWS
  • »
  • opinion
  • »
  • 'ബ്രഹ്മപുരത്തെ സോണുകളായി തിരിച്ച് പഠനം വേണം: വിഷവസ്തുക്കൾ വ്യാപിക്കാനുള്ള സാധ്യത വിലയിരുത്തണം'

'ബ്രഹ്മപുരത്തെ സോണുകളായി തിരിച്ച് പഠനം വേണം: വിഷവസ്തുക്കൾ വ്യാപിക്കാനുള്ള സാധ്യത വിലയിരുത്തണം'

ജലസ്രോതസ്സുകളിലൂടെയും, വായുവിലൂടെയും മത്സ്യങ്ങളിലൂടെയും പാലിലൂടെയും മാംസത്തിലൂടെയും മുട്ടകളിലൂടെയും മുലപ്പാലിലൂടെയും വിഷവസ്തുക്കൾ വ്യാപിക്കാനുള്ള സാധ്യത വിലയിരുത്തേണ്ടതുണ്ട്

  • Share this:

    ഡോ. ബി. ഇക്ബാൽ

    ബ്രഹ്മപുരം മാലിന്യനിർമ്മാർജ്ജന പ്ലാന്റിലെ തീ അണക്കാൻ കഴിഞ്ഞെങ്കിലും ഹൃസ്വ-ദീർഘകാലത്ത് ഉണ്ടാവാനിടയുള്ള ആരോഗ്യപ്രശ്നങ്ങളെ സംബന്ധിച്ച് ശാസ്തീയവും വസ്തുനിഷ്ഠവുമായ പഠനം നടത്തേണ്ടിയിരിക്കുന്നു. പ്ലാസ്റ്റിക്ക് കത്തുമ്പോൾ ഉണ്ടാവാനിടയുള്ള ഡയോക്സിനു പുറമേ ബാറ്ററികളിൽ നിന്നുള്ള രാസവസ്തുക്കൾ, കാഡ്മിയം തുടങ്ങിയ വിഷവസ്തക്കൾ എന്നിവയുടെ സാന്നിധ്യവും ഉണ്ടാവാനിടയുണ്ട്.

    പഠനത്തിൽ, ജലസ്രോതസ്സുകളിലൂടെയും, വായുവിലൂടെയും മത്സ്യങ്ങളിലൂടെയും പാലിലൂടെയും മാംസത്തിലൂടെയും മുട്ടകളിലൂടെയും മുലപ്പാലിലൂടെയും വിഷവസ്തുക്കൾ വ്യാപിക്കാനുള്ള സാധ്യത വിലയിരുത്തേണ്ടതുണ്ട്,
    തീകെടുത്തുന്നതിൽ പങ്കെടുത്ത ഫയർ ഫൈറ്റേഴ്സിൻ്റെ ആരോഗ്യസ്ഥിതി പ്രത്യേകമായി പരിശോധിക്കണം. ബ്രഹ്മപുരത്തെ Epicentre ആയി കണക്കാക്കി മറ്റ് പ്രദേശങ്ങളെ രണ്ടോ മൂന്നോ സോണുകളായി തിരിച്ച് വേണം പഠനം നടത്താൻ തീയണഞ്ഞെങ്കിലും ഇപ്പോൾ അവിടെ അവശേഷിച്ചിട്ടുള്ള Ash (ചാരം) ശാസ്തീയമായി സംസ്കരിക്കേണ്ടതാണ്.

    Also Read- ബ്രഹ്മപുരം തീപിടിത്തം പൊലീസ് പ്രത്യേക സംഘവും വിജിലൻസും അന്വേഷിക്കും: മുഖ്യമന്ത്രി നിയമസഭയിൽ

    കേരളത്തിൽ ഇത്തരം അപകടങ്ങൾ മറ്റ് പ്രദേശങ്ങളെക്കാൾ കൂടിയതോതിൽ പ്രത്യാഘാതമുണ്ടാക്കാൻ സാധ്യതയുണ്ട്. ഉയർന്ന ജനസാന്ദ്രത, വിവിധരോഗങ്ങൾ മൂലമുള്ള വർധിച്ച രോഗാതുരത, ജനസംഖ്യയിൽ പ്രായാധിക്യമുള്ളവർ കൂടുതലാണെന്നത്; ഇതെല്ലാം വിഷവസ്തുക്കൾ മൂലമുള്ള പ്രത്യാഘാതം രൂക്ഷമാക്കാൻ കാരണമാവും. മാത്രമല്ല ഒമിക്രോൺ വകഭേദംമൂലമുള്ള കോവിഡ് വലിയതോതിൽ വ്യാപിച്ചിരിക്കാൻ സാധ്യതയുള്ളത് കൊണ്ട് കോവിഡാനന്തര രോഗങ്ങൾക്ക് വിധേയരാവാനുള്ള പ്രവണത കൂടുതലുള്ള സമൂഹവുമാണ് കേരളത്തിലുള്ളത്.

    CWRDM, NIIST, Pollution Control Board, KUHAS തുടങ്ങിയവയുടെയും മറ്റ് ബന്ധപ്പെട്ട സ്ഥാപനങ്ങളിലേയും വിദഗ്ധരെ പങ്കെടുപ്പിച്ച് കൊണ്ടുവേണം പഠനം നടത്താൻ. തുടർന്ന് പഠനറിപ്പോർട്ട് പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കേണ്ടതാണ്. പഠന റിപ്പോർട്ടിൽ ജനങ്ങളും മറ്റ് ഏജൻസികളും സ്വീകരിക്കേണ്ട കരുതൽ നടപടികൾ ഉൾപ്പെടുത്തണം..

    ജനങ്ങളിൽ വലിയ ആശങ്കപരക്കാനും ഇനിമുതൽ ഉണ്ടാവുന്ന എത് ശാരിരിക മാനസിക പ്രശ്നവും പ്ലാൻ്റിലെ തീകത്തലിനെ തുടർന്നുണ്ടാവുന്നതാണെന്ന് കരുതാനും സാധ്യതയുണ്ട്, ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും ഇത്തരമൊരു സാഹചര്യത്തെ നേരിട്ട പരിചയുമില്ല, ഇതെല്ലാം പരിഗണിച്ച് തീകത്തലിനെ തുടർന്നുണ്ടാവാനിടയുള്ള സവിശേഷആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയെന്ന് മനസ്സിലാക്കാനും ഉചിതമായ ചികിത്സനൽകാനും ആരോഗ്യപ്രവർത്തകരെ പരിശീലിപ്പിക്കുന്നതിനുള്ള വൈദ്യവിദ്യാഭ്യാസപരിപാടികൾ ആസൂത്രണം ചെയ്യേണ്ടതാണ്.

    ബ്രഹ്മപുരത്തിന് സമീപപ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് നിർദ്ദേശപ്രകാരം ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി ആരോഗ്യപ്രശ്നങ്ങളിൽ ഇടപെടാൻ തുടങ്ങിയിട്ടുള്ളത് സ്വാഗതാർഹമാണ്.

    ( പ്ലാനിങ് ബോര്‍ഡ്  മുൻ അംഗവും ആരോഗ്യപ്രവര്‍ത്തകനും കേരള സർവകലാശാല മുന്‍ വൈസ് ചാന്‍സലറുമാണ് ലേഖകൻ)

    Published by:Rajesh V
    First published: