തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിക്ക് ഇടയാക്കിയത് മതിയായ നടപടിക്രമങ്ങള്‍ പാലിക്കാതെ അണക്കെട്ടുകള്‍ തുറന്നതാണെന്ന വാദത്തില്‍ ഉറച്ച് വി.ഡി സതീശന്‍ എം.എല്‍.എ. ഡാം മാനേജ്‌മെന്റ് വൈദഗ്ധ്യം ഇല്ലാത്തതും വിദഗ്ധര്‍ നല്‍കിയ മുന്നറിയിപ്പുകള്‍ കണക്കെലെടുക്കാത്തതും ദുരന്തം ഇരട്ടിയാക്കിയെന്നും അദ്ദേഹം ന്യൂസ് 18 മലയാളത്തോട് പറഞ്ഞു.
അണക്കെട്ടുകള്‍ തുറന്നു വിട്ടപ്പോഴും എവിടെയൊക്കെ വെള്ളം കയറുമെന്ന് വ്യക്തമാക്കിയുള്ള 'ഫ്‌ളഡ് മാപ്പ്' പുറത്തിറക്കുന്നതിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടു. 'ഫ്‌ളഡ് മാപ്പിംഗ് നടത്താത്ത സര്‍ക്കാര്‍ സംസ്ഥാനത്തെ കാത്തിരിക്കുന്ന കൊടുംവരള്‍ച്ചയ്ക്ക് മുന്‍കൂട്ടിക്കണ്ട് 'ഡ്രോട്ട് മാപ്പ്' പുറത്തിറക്കാനെങ്കിലും തയാറാകണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.
സതീശന്‍ ഉന്നയിക്കുന്ന വാദഗതികള്‍ ഇങ്ങനെ
സംസ്ഥാനത്ത് ഡാം മാനേജ്‌മെന്റ് ഉണ്ടായിരുന്നില്ല.
അണക്കെട്ടിലെ ജലത്തിന്റെ ഇന്‍ഫ്‌ളോ, ഔട്ട് ഫ്‌ളോ കണിക്കുന്ന ഫ്‌ളോ ചാര്‍ട്ട് പ്രസിദ്ധീകരിച്ചില്ല.
അണക്കെട്ടില്‍ കൂടുതല്‍ ജലം ഒഴുകിയെത്തിയ സമയത്ത് എത്ര വൈദ്യുതിയാണ് ഉദ്പാദിപ്പിച്ചത് എത്ര ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാനായി എല്ലാ ജനറേറ്ററുകളും പ്രവര്‍ത്തനക്ഷമമായിരുന്നോ ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ വ്യക്തമാക്കണം.
advertisement
ജൂലൈ 17 ന് ശക്തമായ മാഴയാണുണ്ടായത്. അന്ന് അണക്കെട്ടുകളില്‍ ഏഴ് ശതമാനം ജലനിരപ്പുയര്‍ന്നു. 20 വരെ മൂന്നു ദിവസം തുടര്‍ച്ചയായി മഴ പെയ്തിട്ടും ഡാമുകളില്‍ ആ ജലം സംഭരിക്കാനുള്ള സ്ഥലം ഉണ്ടാക്കാനായില്ല.
മഴ പെയ്യാതിരുന്ന സമയത്ത് ഡാം തുറന്നിരുന്നെങ്കില്‍ സംഭരണശേഷി കൂട്ടാമായിരുന്നു. ഇതിനായി 20 ദിവസമാണ് സര്‍ക്കാരിനു മുന്നിലുണ്ടായിരുന്നത്. എന്നാല്‍ ഒന്നും ചെയ്യാന്‍ തയാറായില്ല. സാങ്കേതിക പരിജ്ഞാനമോ സാമാന്യബുദ്ധിയോ ഇല്ലാത്താണ് ഇതിനു കാരണം.
advertisement
ദുരന്തസാധ്യത ഉണ്ടെന്നു ചൂണ്ടിക്കാട്ടി ജൂലൈ രണ്ടിന് ചാലക്കുടി പുഴ സംരക്ഷണ സമിതി തൃശൂര്‍ എറണാകുളം കലക്ടര്‍മാര്‍ക്കും മന്ത്രിമാര്‍ക്കും കത്തു നല്‍കി. കത്തിനൊപ്പം സമിതി തയാറാക്കിയ ഫ്‌ളഡ് മാപ്പും കൈമാറി. മാപ്പില്‍ അവര്‍ ചൂണ്ടിക്കാട്ടിയ ഇടങ്ങളിലൊക്കെ പിന്നീട് വെള്ളം കയറുകയും ചെയ്തു. എന്നാല്‍ ഈ കത്തിന്റെ അടിസ്ഥാനത്തില്‍ നടപടി എടുക്കാനോ അവര്‍ നല്‍കിയ ഫ്‌ളഡ് മാപ്പ് പ്രസിദ്ധീകരിക്കാനോ സര്‍ക്കാര്‍ തയാറായില്ല.
മുഖ്യമന്ത്രിയെ വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചു. 1500 ക്യുബിക് മീറ്റര്‍ വെള്ളം തുറന്നു വിടുമ്പോള്‍ നദികളിലെ ജലനിരപ്പ് ഒരടി ഉയരുമെന്നാണ് അവര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചത്. എന്നാല്‍ 300 മീറ്റര്‍ മാത്രം വീതിയുള്ള പെരിയാറില്‍ ഇത്രയും വെള്ളം ഒഴുകിയെത്തുമ്പോള്‍ അഞ്ച് മീറ്റര്‍ ജലനിരപ്പ് ഉയരുമെന്ന് മനസിലാക്കാനുള്ള സാമാന്യ ബുദ്ധി ഇല്ലാതായിപ്പോയി.
advertisement
മുഖ്യമന്ത്രിയുടെയും ദുരന്തനിവാരണ അതോറിട്ടിയുടെയും ഫേസ്ബുക്ക് പേജില്‍ ജാഗ്രത പാലിക്കണം, നദികളില്‍ ഇറങ്ങരുത് തുടങ്ങിയ മുന്നറിയിപ്പുകളാണ് ഉണ്ടായിരുന്നത്. അതൊക്കെ നമ്മള്‍ പാലിക്കുകയും ചെയ്തു. എന്നാല്‍ വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ തലയ്ക്കു മീതെ വെള്ളം നിറയുമെന്ന മുന്നറിയിപ്പ് മാത്രം ആരും നല്‍കിയില്ല.
വയനാട്ടിലെ ബാണാസുര സാഗര്‍ തുറക്കുന്നതില്‍ നടപടിക്രമം പാലിച്ചില്ലെന്ന് ചീഫ് സെക്രട്ടറി പോലും കണ്ടെത്തിയിട്ടുണ്ട്.
ഡാമുകള്‍ തുറന്നുവിട്ടത് കടലില്‍ വേലിയേറ്റം ഉണ്ടായിരുന്ന സമയത്താണ്. അങ്ങോട്ട് ഒഴുക്കിയ വെള്ളം തിരിച്ചെത്തി. ഇതു നിരവധി പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കി. കടലില്‍ വേലിയേറ്റമുള്ളപ്പോള്‍ ഡാം തുറന്നു വിടുന്നത് വിപരീതഫലമുണ്ടാക്കുമെന്നു ചിന്തിക്കാനുള്ള സാമാന്യബുദ്ധി പോലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കില്ലാതെ പോയി.
advertisement
2017 ഓഗസ്റ്റ് ഒന്നിന് 1077 ക്യുബിക് മീറ്റര്‍ ജലമാണ് സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലുമായി ഉണ്ടായിരുന്നത് എന്നാല്‍ 2018-ല്‍ ഇതേ തീയതിയില്‍ ഇത് 3828 മില്യന്‍ ക്യുബിക് മീറ്ററായി ഉയര്‍ന്നു. മുന്‍ വര്‍ഷത്തേക്കാള്‍ മൂന്നര ഇരട്ടിയായാണ് ജല നിരപ്പ് ഉയര്‍ന്നത്. കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പും സര്‍ക്കാരിന് ലഭിച്ചു. എന്നിട്ടും ഡാം തുറന്നുവിട്ട് സംഭരണശേഷി കൂട്ടാന്‍ തയാറായില്ല.
പ്രളയത്തിന്റെ തുടര്‍ച്ചയായി കൊടും വരള്‍ച്ചയാണ് സംസ്ഥാനത്തെ കാത്തിരിക്കുന്നത്. ഫ്‌ളഡ് മാപ്പിംഗ് നടത്തുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ ഏതൊക്കെ പ്രദേശങ്ങളെ വരള്‍ച്ച ബാധിക്കുമെന്ന് വ്യക്തമാക്കിയുള്ള 'ഡ്രോട്ട് മാപ്പ്' പുറത്തിറക്കാനെങ്കിലും തയാറാകണം.