ഒക്ടോബര്‍ 7 ഹമാസ് ആക്രമണം തടയാൻ കഴിഞ്ഞില്ല; ഇസ്രായേൽ മിലിട്ടറി ഇന്റലിജന്‍സ് മേധാവി രാജിവെച്ചു
- Published by:meera_57
- news18-malayalam
Last Updated:
ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തില്‍ 1200 പേരാണ് ഇസ്രയേലില്‍ കൊല്ലപ്പെട്ടത്. ഇതിന് പുറമെ 200 പേരെ ഹമാസ് ബന്ദികളാക്കുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്
ഇസ്രായേലി സൈന്യത്തിലെ രഹസ്യാന്വേഷണ വിഭാഗം മേധാവി മേജര്‍ ജനറല്‍ അഹറോന്‍ ഹലീവ പദവിയില്‍ നിന്ന് രാജിവെച്ചു. ഏപ്രില്‍ 22നാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലിന് നേരെ നടത്തിയ ആക്രമണം തടയാൻ കഴിയാത്തതിനാൽ അന്നത്തെ സംഭവങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ് അദ്ദേഹം രാജി വെച്ചതെന്ന് ഇസ്രയേലി പ്രതിരോധ സേന (ഐഡിഎഫ്) സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു.
"38 വര്‍ഷമാണ് അദ്ദേഹം ഇസ്രയേല്‍ പ്രതിരോധ സേനയുടെ ഭാഗമായിരുന്നത്. അദ്ദേഹം ഇന്റലിജന്‍സ് വിഭാഗം മേധാവിയായിരുന്ന കാലത്ത് ഒരു യുദ്ധ സൈനികനും കമാന്‍ഡറും എന്ന നിലയില്‍ രാജ്യത്തിന്റെ സുരക്ഷക്ക് മഹത്തായ സംഭാവനകള്‍ നല്‍കിയിരുന്നതായി" ട്വീറ്റില്‍ സൈന്യം കുറിച്ചു.
2023 ഒക്ടോബര്‍ ഏഴിന് അപ്രതീക്ഷിതവും മാരകവുമായ ആക്രമണമാണ് ഇസ്രയേലിന് നേരെ ഹമാസ് നടത്തിയതെന്ന് രാജിക്കത്തില്‍ മേജര്‍ എഴുതിയതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ടു ചെയ്തു. "എന്റെ കീഴിലുള്ള രഹസ്യാന്വേഷണവിഭാഗം ഞങ്ങളെ ഏല്‍പ്പിച്ച ഉത്തരവാദിത്വം കൃത്യമായി നിറവേറ്റിയില്ല. അന്നു മുതല്‍ ആ കറുത്തദിനം ഞാന്‍ കുടെ കൊണ്ടു നടക്കുകയാണ്, ഓരോ ദിവസവും. യുദ്ധത്തിന്റെ ഭയാനകമായ വേദന ഞാന്‍ എന്നോടൊപ്പം കൊണ്ടുപോകുന്നു," അദ്ദേഹം പറഞ്ഞു.
advertisement
ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തില്‍ 1200 പേരാണ് ഇസ്രയേലില്‍ കൊല്ലപ്പെട്ടത്. ഇതിന് പുറമെ 200 പേരെ ഹമാസ് ബന്ദികളാക്കുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. ഹമാസിന്റെ ആക്രമണത്തിന് തൊട്ടുപിന്നാലെ ഇസ്രയേല്‍ ഗാസയില്‍ യുദ്ധം ആരംഭിക്കുകയായിരുന്നു. ഇസ്രയേലിന്റെ ആക്രമണങ്ങളില്‍ ഇതുവരെ 34000 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും. ഏകദേശം 77,000ല്‍ പരം ആളുകള്‍ക്ക് പരിക്കേറ്റതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 24, 2024 9:49 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഒക്ടോബര്‍ 7 ഹമാസ് ആക്രമണം തടയാൻ കഴിഞ്ഞില്ല; ഇസ്രായേൽ മിലിട്ടറി ഇന്റലിജന്‍സ് മേധാവി രാജിവെച്ചു