യുക്രൈനോടുള്ള ശത്രുത അവസാനിപ്പിക്കാനും സൈന്യത്തെ ഉടന്‍ പിന്‍വലിക്കാനും റഷ്യയോട് ആവശ്യപ്പെടുന്ന പ്രമേയം യുഎന്‍ ജനറല്‍ അസംബ്ലി പാസാക്കി. എന്നാൽ ഇതു സംബന്ധിച്ച് ഐക്യരാഷ്ട്ര സഭയില്‍ നടന്ന വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. യുക്രൈനില്‍ സമഗ്രവും നീതിയുക്തവും ശാശ്വതവുമായ സമാധാനം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയാണ് പ്രമേയത്തിൽ ഊന്നിപ്പറയുന്നത്.
ഐക്യരാഷ്ട്രസഭയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾ ഉദ്ധരിച്ചാണ് യുഎന്‍ ഇന്ത്യൻ പ്രതിനിധി രുചിര കാംബോജ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. ഈ യുഗം യുദ്ധത്തിന്റെ യുഗമല്ലെന്നാണ് മോദിയുടെ വാക്കുകൾ ഓർമിപ്പിച്ചുകൊണ്ട് രുചിര കാംബോജ് പറഞ്ഞത്.
”ഇന്ത്യ യുഎൻ ചാർട്ടർ അനുശാസിക്കുന്ന തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നു. സംവാദത്തിലൂടെയും നയതന്ത്രത്തിലൂടെയും സാധ്യമാകുന്ന ചില കാര്യങ്ങളുണ്ട്. ഇന്നത്തെ പ്രമേയത്തിന്റെ പ്രഖ്യാപിത ലക്ഷ്യം ഞങ്ങൾ മനസിലാക്കിയപ്പോൾ അതിന് ചില പരിമിതകളുണ്ടെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. അതിനാൽ ശാശ്വതമായ സമാധാനം ഉറപ്പാക്കുക എന്ന ഞങ്ങളുടെ ലക്ഷ്യത്തിലെത്തുന്നതിന്റെ ഭാഗമായാണ് വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കുന്നത് ”, എന്നും കാംബോജ് പറഞ്ഞു.
2022 സെപ്തംബറിൽ സമർകണ്ടിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയാണ് കാംബോജ് ഐക്യരാഷ്ട്ര സഭയിൽ പരാമർശിച്ചത് . ”മനുഷ്യജീവന്റെ മൂല്യത്തെക്കുറിച്ച് ഞങ്ങൾ സ്ഥിരമായി വാദിക്കുന്നു. ഇത് യുദ്ധത്തിന്റെ യുഗമല്ല എന്ന ഞങ്ങളുടെ പ്രധാനമന്ത്രിയുടെ പ്രസ്താവന ഞാനിവിടെ ആവർത്തിച്ചു പറയുന്നു”, കംബോജ് പറഞ്ഞു.
ശത്രുതയും അക്രമവും വർദ്ധിക്കാൻ ആരും താത്പര്യപ്പെടുന്നില്ല എന്നും പകരം, പരസ്പരമുള്ള സംഭാഷണങ്ങളിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും മുന്നോട്ടു പോകുക എന്നതാണ് നമുക്കു മുന്നിലുള്ള ഏറ്റഴും നല്ല വഴിയെന്നും രുചിര കാംബോജ് ഐക്യരാഷ്ട്രസഭയയിൽ പറഞ്ഞു.
യുഎൻ ജനറൽ അസംബ്ലിയിലെ 141 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. ചൈന, ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവയുൾപ്പെടെ 32 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. ഏഴു രാജ്യങ്ങൾ പ്രമേയത്തെ എതിർത്ത് രംഗത്തെത്തി.
റഷ്യൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ തങ്ങളുടെ സൈന്യത്തെ യുക്രെയ്‌നിൽ നിന്ന് ഉടൻ പിൻവലിക്കണമെന്ന് യുഎൻ ജനറൽ അസംബ്ലിയിൽ ആവശ്യമുയർന്നു. യുക്രെയ്നിൽ സമഗ്രവും നീതിപൂർവകവും ശാശ്വതവുമായ സമാധാനം കൈവരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാനും യുഎൻ അംഗരാജ്യങ്ങളോട് അഭ്യർത്ഥിച്ചു.
യുക്രൈൻ യുദ്ധത്തോടുള്ള തങ്ങളുടെ സമീപനം ജനങ്ങളെ കേന്ദ്രീകരിച്ചുള്ളതാണെന്ന് ഇന്ത്യ പറഞ്ഞു. ”യുക്രെയ്നിലെ നിലവിലെ സ്ഥിതിഗതികളിൽ ഇന്ത്യക്ക് ആശങ്കയുണ്ട്. നിരവധി ആളുകളുടെ ജീവനെടുത്ത യുദ്ധം സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും കൂടുതൽ ദുരിതത്തിലാക്കി. ദശലക്ഷക്കണക്കിന് ആളുകൾ ഭവനരഹിതരാകുകയും അയൽ രാജ്യങ്ങളിൽ അഭയം തേടാൻ നിർബന്ധിതരാകുകയും ചെയ്തു”, എന്നും രുചിര കാംബോജ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.