കാലിഫോർണിയയിൽ കഴിഞ്ഞ ദിവസമുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിലുള്ള ബെവർലി ഹിൽസിലെ ആഡംബര വീട്ടിലാണ് വെടിവെപ്പ് നടന്നത്. ആക്രമണത്തിൽ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
വെടിവെപ്പിനെ കുറിച്ച് വിവരം ലഭിച്ചയുടനെ പൊലീസ് സ്ഥലത്തെത്തിയിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസാണ് മൂന്ന് പേരെ മരിച്ച നിലയിലും നാല് പേരെ പരിക്കേറ്റ നിലയിലും കണ്ടെത്തിയത്. കാലിഫോർണിയയിൽ ഈ മാസം നടക്കുന്ന നാലാമത്തെ വെടിവെപ്പാണിത്.
Also Read- അമേരിക്കയിൽ 11 പേരെ വെടിവെച്ച് കൊന്നത് കുടിയേറ്റക്കാരയവരെ ലക്ഷ്യമിട്ടുള്ള ആക്രമണമെന്ന് പൊലീസ്
വെടിവെപ്പിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമല്ല. ആഡംബര വസതിയിലാണ് വെടിവെപ്പുണ്ടായിരിക്കുന്നത്. ഇവിടെ ഒരു ഒത്തുകൂടൽ നടന്നതായും ഇതിനിടയിൽ വെടിവെപ്പ് ഉണ്ടായെന്നുമാണ് പ്രാഥമിക നിഗമനം. കൂടുതൽ അന്വേഷണത്തിൽ മാത്രമേ എന്ത് തരത്തിലുള്ള ഒത്തുചേരലാണ് നടന്നത് എന്ന് മനസ്സിലാകുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു.
അടുത്തുള്ള വീടുകളിലും സ്ഥലങ്ങളിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. സമീപ വീടുകളിലെ സുരക്ഷാ ക്യാമറകൾ അടക്കം പരിശോധിക്കും.
കഴിഞ്ഞയാഴ്ച ലോസ് ആഞ്ചലസ് ഒരു ഡാൻസ് ഹാളിൽ നടന്ന വെടിവെപ്പിൽ 11 പേർ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൂടാതെ ഹാഫ് മൂൺ ബേ ഫാമുകളിലെ വെടിവയ്പിൽ ഏഴ് പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രണ്ട് ആക്രമണങ്ങളുടെയും ഇരകൾ കുടിയേറ്റ വിഭാഗങ്ങളിൽ നിന്നുള്ളവരാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.