Rachana Narayanankutty | രചന നാരായണൻകുട്ടിയുടെ നൃത്തം കഴിഞ്ഞ ഉടൻ പിറന്ന ഉണ്ണി; പരിപാടിക്ക് പിന്നാലെ ഒരു സർപ്രൈസ്
- Published by:meera_57
- news18-malayalam
Last Updated:
ഒരേസമയം സിനിമയിലും നൃത്ത രംഗത്തും നിറഞ്ഞു നിൽക്കുന്ന അഭിനേത്രിയാണ് രചന നാരായണൻകുട്ടി
ഒരേസമയം സിനിമയിലും നൃത്ത രംഗത്തും നിറഞ്ഞു നിൽക്കുന്ന അഭിനേത്രിയാണ് രചന നാരായണൻകുട്ടി (Rachana Narayanankutty). ഇംഗ്ലീഷ് അധ്യാപിക കൂടിയായ രചനയ്ക്ക് ഒരു നല്ല ശിഷ്യവൃന്ദം തന്നെയുണ്ട്. രചനയും ശിഷ്യരും ഇടയ്ക്കിടെ സ്റ്റേജ് പരിപാടികൾ അവതരിപ്പിക്കാറുണ്ട്. ഒരുവേള താരസംഘടനയായ അമ്മയുടെ ഭാരവാഹിത്വം വഹിക്കാനും രചന നാരായണൻകുട്ടിയും ഉണ്ടായിരുന്നു. രണ്ടുവർഷങ്ങൾക്ക് മുൻപ് കുച്ചിപ്പുടിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് രചന വികസിപ്പിച്ചെടുത്ത 'മൺസൂൺ അനുരാഗ' എന്ന നൃത്തശില്പം അരങ്ങിലെത്താൻ ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ഒരിക്കൽക്കൂടി രചനയും കൂട്ടരും 'മൺസൂൺ അനുരാഗ' വേദിയിൽ അവതരിപ്പിച്ചു
advertisement
'മഴ' വിഷയമാക്കിക്കൊണ്ടുള്ള നൃത്ത പരിപാടിയാണ് മൺസൂൺ അനുരാഗ. ഒരാൾ മാത്രം സ്റ്റേജിൽ അവതരിപ്പിക്കുന്ന നൃത്തം എന്ന നിലയിൽ തുടങ്ങി, സംഘം ചേർന്നുള്ള പരിപാടിയായി അത് വികസിച്ചു. എന്നാൽ, എക്കാലവും രചനയ്ക്ക് ഓർത്തുവെക്കാൻ കഴിഞ്ഞ ദിവസത്തെ മൺസൂൺ അനുരാഗ വേദിയൊരുക്കി. ആ നല്ല നിമിഷത്തെക്കുറിച്ച് രചന ചിത്രങ്ങളും ഒരു നീണ്ട കുറിപ്പും പോസ്റ്റ് ചെയ്യുകയായിരുന്നു. രചന നാരായണൻകുട്ടിയുടെ കുറിപ്പിലേക്ക്. 'ഇക്കഴിഞ്ഞ ദിവസം ബേക്കൽ ഗോകുലം ഗോശാലയിൽ ഞാനും ശിഷ്യരും മോൺസൂൺ അനുരാഗ എന്ന നൃത്ത കാവ്യം അവതരിപ്പിച്ചപ്പോൾ, അനുഗ്രഹമായി നേരിയ ഒരു ചാറ്റൽ മഴ പെയ്യിച്ച് പ്രകൃതി ഞങ്ങളെ നനവോടെ സ്നേഹിച്ചു. (തുടർന്ന് വായിക്കുക)
advertisement
എന്നാൽ അതിലും വലിയ ഒരു അനുഗ്രഹമായി ഒന്നുണ്ടായി. വൈശാഖ നടനം കഴിഞ്ഞ അന്ന് അവതരണം കഴിഞ്ഞു വീട്ടിലെത്തിയ എന്നെ ഗോശാലയിലെ വിഷ്ണുജി വിളിച്ചു പറഞ്ഞത് “നിങ്ങൾ പോയി കുറച്ച് കഴിഞ്ഞപ്പോൾ ഗോശാലയിൽ ഒരു പൈകിടാവ് പിറന്നു. അവൾ പിറന്ന ഉടനെ ചെറിയ ഒരു മഴയും പെയ്തു. അപ്പൊ പിന്നെ ഒന്നും നോക്കിയില്ല അവൾക്ക് 'രചന' എന്നു തന്നെ പേരിട്ടു!...
advertisement
ഇതിൽ പരം ഒരാനന്ദം എന്താണ് എനിക്കിനി വേണ്ടത്. ഒരു പുതുജീവൻ. ആ ജീവന് ഈ കലാകാരിയുടെ പേര്. ഭാരതീയ സംസ്ക്കാരത്തിൽ, പശുവിനെ (ഗോമാതാവ്) മാതൃത്വത്തിന്റെയും പോഷണത്തിന്റെയും നിസ്വാർത്ഥ ദാനത്തിന്റെയും പ്രതീകമായി ആരാധിക്കുന്നു എന്നു നമുക്കറിയാം. പ്രകൃതിയെ തന്നെ പരിപോഷിപ്പിക്കുന്നതിൽ പ്രധാന പങ്കാണ് ഈ ഉദാത്ത ജന്മത്തിനുള്ളത്...
advertisement
ഭൂമിയുടെ സത്തയെ ഇത്രത്തോളം ഉൾകൊള്ളുന്ന മറ്റൊരു ജീവൻ ഉണ്ടോ എന്നറിയില്ല. സമൃദ്ധിയെ പ്രതിനിധീകരിക്കുന്ന ഗോമാതാവിന് ഈ എളിയവളുടെ പേര് നൽകുക എന്നത് എന്റെ കലാ ജീവിതത്തിന്റെയും അതുപോലെ പ്രകൃതിയുടെ പവിത്രമായ താളത്തിന്റേയും സമന്വയം ആയി മാറിയ പോലെ. കല, പ്രകൃതി, ജീവൻ എന്നിവയെല്ലാം പരസ്പരപൂരകങ്ങൾ ആണെന്ന എന്റെ വിശ്വാസത്തെ ഈ അനുഭവം വീണ്ടും ഊട്ടിയുറപ്പിക്കുകയാണ്! നന്ദി മാത്രം' രചന കുറിച്ചു
advertisement
രചന നാരായണൻകുട്ടി പോസ്റ്റ് ചെയ്ത ഗോശാലയിൽ പിറന്ന പശുക്കിടാവിന്റെയും അമ്മയുടെയും ചിത്രങ്ങൾ. ഓരോ നൃത്ത പരിപാടിക്ക് ശേഷവും മഴ പെയ്തു തങ്ങൾക്ക് മേൽ അനുഗ്രഹം ചൊരിയാറുണ്ട് എന്ന് രചന നാരായണൻകുട്ടി പറയുന്നു. പോയവർഷം പുറത്തിറങ്ങിയ 'പഞ്ചായത്ത് ജെട്ടി', 'പാലും പഴവും' തുടങ്ങിയ ചിത്രങ്ങളാണ് രചന നാരായണൻകുട്ടിയുടെ ഏറ്റവും പുതിയ സിനിമകൾ