ലഖ്നൗ: ഉത്തർപ്രദേശിലെ ഹത്രാസിൽ നിന്നും ബൽറാംപുരിൽ നിന്നുമുള്ള പീഡനവാർത്തകൾക്ക് എതിരെ രാജ്യമെങ്ങും പ്രതിഷേധം ഉയരുമ്പോൾ വീണ്ടും അടുത്ത കൂട്ടബലാത്സംഗത്തിന്റെ വാർത്ത. ഉത്തർപ്രദേശിലെ ലഖ്നൗവിൽ ദളിത് സ്ത്രീ കൂട്ടബലാത്സംഗത്തിന് ഇരയായി. ഗുഡാംബ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രതിയെ ജോലിസംബന്ധമായ ആവശ്യത്തിന് കാണാൻ പോയ യുവതി കൂട്ടബലാത്സംഗത്തിന് ഇരയാകുകയായിരുന്നു.
യുവതിക്ക് ഒരു ജോലി നൽകുന്നതിനു മുന്നോടിയായി ഓഗസ്റ്റ് 22ന് തന്നെ വന്നു കാണാൻ വിപിൻ എന്നയാൾ നിർദ്ദേശിക്കുകയായിരുന്നു. നിർദ്ദേശം അനുസരിച്ച് കൂടിക്കാഴ്ചയ്ക്കായി യുവതി പ്രതിയുടെ വീട്ടിലെത്തി. എന്നാൽ, പ്രതിയെ കൂടാതെ ഷകീൽ എന്നയാൾ ഉൾപ്പെടെ മറ്റ് നാലു പുരുഷൻമാർ കൂടി അവിടെ ഉണ്ടായിരുന്നു. എല്ലാ പുരുഷൻമാരും തന്നെ ഊഴമനുസരിച്ചെത്തി ബലാത്സംഗം ചെയ്തതായും യുവതി പറഞ്ഞു.
ആദ്യഘട്ടത്തിൽ കുടുംബാംഗങ്ങൾക്കൊപ്പം പരാതി നൽകാനായി ഗാധി പൊലീസ് ഔട്ട്പോസ്റ്റിൽ എത്തിയെങ്കിലും അവളുടെ പരാതി കേട്ടില്ല. സെപ്റ്റംബർ മൂന്നിന് ഗുഡാംബ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി സമീപിച്ചെങ്കിലും പരാതി നൽകിയില്ല. എന്നാൽ, ഹത്രാസ് സംഭവത്തിനു പിന്നാലെ പൊലീസ് സമ്മർദ്ദത്തിലാകുകയും തുടർന്ന് എഫ് ഐ ആർ ഫയൽ ചെയ്യുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പിന്നീട് അറസ്റ്റ് ചെയ്തു.