ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കൊലപ്പെടുത്തിയ പ്രതികളെ ഏറ്റുമുട്ടലില്‍ വധിച്ചതോടെ സമൂഹമാധ്യമങ്ങളില്‍ താരമായിരിക്കുകയാണ് സൈബരാബാദ് സിറ്റി പൊലീസ് കമ്മീഷണര്‍ വി സി സജ്ജനാര്‍. വ്യാജ ഏറ്റുമുട്ടലാണെന്നത് അടക്കം പൊലീസിനെതിരെ കടുത്ത വിമര്‍ശനങ്ങളുയരുമ്പോഴും കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷയാണ് സജ്ജനാര്‍ നല്‍കിയതെന്ന് വിശ്വസിക്കുന്നവര്‍ നിരവധി. അതിക്രൂരമായ കൊലപാതകത്തിലെ പ്രതികളെ വധിച്ചയാള്‍ എന്ന തരത്തിലാണ് സജ്ജനാര്‍ വാര്‍ത്തകളില്‍ നിറയുന്നത്. എന്നാല്‍ രാജ്യം കണ്ട എന്‍കൗണ്ടര്‍ സ്‌പെഷലിസ്റ്റുകളുടെ ചരിത്രം പരിശോധിച്ചാല്‍ അതില്‍ ഏറെ പിന്നിലാണ് സജ്ജനാര്‍ക്ക് സ്ഥാനം. ചമ്പല്‍ കൊള്ളക്കാരെ ഒതുക്കാനും മുംബൈ നഗരം അടക്കിവാണ അധോലോകത്തെ നിയന്ത്രിക്കാനുമൊക്കെയാണ് ഏറ്റുമുട്ടല്‍ കൊലകള്‍ക്ക് പൊലീസ് തുടക്കമിട്ടത്. അടുത്തകാലത്ത് കേരളത്തില്‍ അടക്കം മാവോയിസ്റ്റുകളും ഏറ്റുമുട്ടലിനിടെ കൊല്ലപ്പെടുകയുണ്ടായി. ഇന്ന് ജീവിച്ചിരിക്കുന്ന പ്രമുഖരായ പല എന്‍കൗണ്ടര്‍ വിദഗ്ധരും ജോലി വിട്ട ശേഷം രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ടുണ്ടെന്നതും കൗതുകകരമാണ്. 2008 -ല്‍ ആസിഡ് ആക്രമണ കേസ് പ്രതികളെയും തെലങ്കാനയില്‍ നക്‌സല്‍ വിരുദ്ധ വിഭാഗം തലവനായിരിക്കെ നക്‌സലൈറ്റ് നയിമുദ്ദീനെയുമാണ് ഇതിന് മുന്‍പ് സജ്ജനാര്‍ വധിച്ചട്ടിള്ളത്. മറ്റ് പ്രധാന എന്‍കൗണ്ടര്‍ സ്‌പെഷലിസ്റ്റുകള്‍ ഇവരാണ്.
പ്രദീപ് ശര്‍മ്മ- ഔദ്യോഗിക ജീവിതത്തിനിടെ 150 ഓളം പേരെ എന്‍കൗണ്ടറിലൂടെ കൊലപ്പെടുത്തിയിട്ടുള്ളയാളാണ് മഹാരാഷ്ട്രയിലെ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ് ശര്‍മ്മ. ഔദ്യോഗികമായി 113 ഏറ്റുമുട്ടല്‍ കൊലപാതകങ്ങളാണ് ഇദ്ദേഹത്തിന്റെ പേരിലുള്ളത്. ഗുണ്ടാനേതാവായ ലഖന്‍ ബയ്യയുടെ വ്യാജ എന്‍കൗണ്ടര്‍ കൊലപാതകത്തില്‍ കുറ്റാരോപിതനായ ശര്‍മ്മ ദീര്‍ഘകാലം സര്‍വ്വീസിന് പുറത്തായിരുന്നു. കേസില്‍ 2013ല്‍ കുറ്റവിമുക്തനാക്കപ്പെട്ട അദ്ദേഹത്തെ പിന്നീട് സര്‍വ്വീസില്‍ തിരിച്ചെടുത്തെങ്കിലും കുറെക്കാലം മുന്‍പ് ജോലി രാജിവച്ച പ്രദീപ് ശര്‍മ്മ ശിവസേനയില്‍ ചേര്‍ന്നിരുന്നു.
ദയാ നായിക്ക്- മുംബൈ അധോലോകത്തിന് ഏറ്റവുമധികം ഭീഷണി സൃഷ്ടിച്ചിട്ടുള്ളയാളാണ് ദയാ നായിക്ക്. പിന്നീട് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പ്രതിയായ നായിക്കിന് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് വരെ ആരോപിക്കപ്പെട്ടെങ്കിലും സാധാരണക്കാരായ നിരവധി പേര്‍ക്ക് ആരാധനാ പുരുഷനാണ് അദ്ദേഹം.. 83 ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടത്തിയിട്ടുള്ള നായിക് അധോലോക നായകന്‍ ഛോട്ടാരാജന്റെ സംഘത്തെ മുംബൈയില്‍ നിന്നും തുരത്തുന്നതില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. അബ് തക്ക് ചാപ്പന്‍, കാഗര്‍, ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങിയ സിനിമകള്‍ക്ക് ആധാരമായത് ദയാ നായിക്കിന്റെ സാഹസിക ജീവിതമാണ്.
വിജയ് സലാസ്‌ക്കര്‍- മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വിജയ് സലാസ്‌ക്കര്‍ ഏറ്റുമുട്ടല്‍ വിദഗ്ധന്‍ എന്ന നിലയില്‍ ഏറെ പ്രശസ്തി നേടിയ ഉദ്യോഗസ്ഥനായിരുന്നു. 25 വര്‍ഷത്തെ സര്‍വ്വീസ് കാലയളവില്‍ 83 പേരെയാണ് സലാസ്‌ക്കര്‍ വധിച്ചത്. അരുണ്‍ ഗാവ്‌ലി ഗാംഗിനെ നിലംപരിശാക്കുന്നതില്‍ സലാസ്‌ക്കര്‍ നിര്‍ണായക പങ്ക് വഹിച്ചു. മരണാനന്തര ബഹുമതിയായി അശോകചക്ര നല്‍കിയാണ് രാജ്യം അദ്ദേഹത്തെ ആദരിച്ചത്.
രവീന്ദ്ര ആംഗ്രേ- ഏറ്റുമുട്ടല്‍ കൊലകളുടെ എണ്ണം അര്‍ദ്ധസെഞ്ച്വറി തികഞ്ഞപ്പോള്‍ ആഘോഷം നടത്തിയയാളാണ് രവീന്ദ്ര ആംഗ്രേ. 51 പേരെ ആംഗ്രേ വധിച്ചതായാണ് കണക്ക്. കൊള്ളസംഘങ്ങള്‍ക്ക് പേടി സ്വപ്‌നമായിരുന്നു അദ്ദേഹം. സുരേഷ് മാഞ്ചേക്കര്‍ എന്ന സംഘത്തലവന്‍ ആംഗ്രേയെ ഭയന്ന് സംഘത്തെ പിരിച്ചുവിട്ടു എങ്കിലും ജീവന്‍ രക്ഷിക്കാനാകാഞ്ഞതും രാജ്യത്തെ പൊലീസ് ചരിത്രത്തിന്റെ ഭാഗം.
അജയ്പാല്‍ ശര്‍മ- സജ്ജനാറിനെ പോലെ അടുത്ത കാലത്ത് സമൂഹമാധ്യമങ്ങള്‍ ആഘോഷിച്ചയാളാണ് അജയ്പാല്‍ ശര്‍മ എന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍. ഉത്തര്‍പ്രദേശിലെ രാംപൂരില്‍ എസ്പി ആയിരിക്കെ ആറുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചുകൊന്ന കേസിലെ പ്രതിയെ ഏറ്റുമുട്ടലില്‍ വെടിവച്ചിട്ടതോടെയാണ് അജയ്പാല്‍ ശര്‍മ താരമായത്. ലുധിയാന സ്വദേശിയും 2011 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനുമായ അജയ്പാല്‍ ഇതിനുമുന്‍പും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. 2018-ല്‍ ഗൗതംബുദ്ധ നഗറില്‍ പൊലീസുകാര്‍ കൈക്കൂലി വാങ്ങുന്നതു തടയാന്‍ നടത്തിയ മിന്നല്‍ പരിശോധനയാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. മുന്‍ ദന്തഡോക്ടറാണ് അജയ്പാല്‍.
ഗുജറാത്ത് പൊലീസിലെ ഏറ്റമുട്ടല്‍ വിദഗ്ധനായിരുന്ന ഡി ജി വന്‍സാര, ചമ്പല്‍ കൊള്ളക്കാരടക്കം 116 പേരെ കാലപുരിക്കയച്ച അശോക് ഭാദോരിയ, 60 പേരെ കൊലപ്പെടുത്തിയ ഫൈസാബാദ് മുന്‍ എസ്.എസ്.പി അനന്ത് ദേവ്, 50 പേരെ വകവരുത്തിയ ഉത്തര്‍പ്രദേശ് പൊലീസിലെ രാജേഷ് പാണ്ഡേ, 36 കുറ്റവാളികളെ വകവരുത്തിയ എസ്.ടി.എഫ് ഐ.ജി അഭിതാഭ് യാഷ് ഇങ്ങനെ നീളുന്നു രാജ്യത്തെ ഏറ്റമുട്ടല്‍ വിദഗ്ധരുടെ പട്ടിക...