സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിനു പിന്നാലെ ബോളിവുഡിലെ സ്വജനപക്ഷപാതത്തിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയ താരമാണ് കങ്കണ റണൗട്ട്. കങ്കണയെ അനുകൂലിച്ചും എതിർത്തും ചർച്ചകളും നടക്കുന്നു ഇപ്പോഴിതാ തന്റെ വീടിനു സമീപം വെടിയൊച്ച കേട്ടതായി വ്യക്തമാക്കി നടി കങ്കണ റണൗട്ട്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. മണാലിയിലെ വീടിനു സമീപമാണ് വെടിയൊച്ച കേട്ടതെന്ന് കങ്കണ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
രാത്രി 11.30 ഓടെ പടക്കം പൊട്ടുന്ന പോലുള്ള ശബ്ദം കേട്ടു. ആദ്യം പടക്കമാണെന്നാണ് കരുതിയത്. വീണ്ടും ഒരിക്കൽ കൂടി ശബ്ദം കേട്ടു. അത് ഒരു വെടിവയ്പ്പ് പോലെ തോന്നിയതിനാൽ ഞാൻ അൽപ്പം പരിഭ്രാന്തയായി. ഉടൻ തന്നെ സെക്യൂരിറ്റിയെ വിളിച്ചു. വീണ്ടും കേൾക്കുകയാണെങ്കിൽ നോക്കാൻ പറഞ്ഞു- കങ്കണ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ഇതിടൊപ്പം ബുള്ളറ്റിന്റെ ശബ്ദവും കേട്ടതായി താരം വ്യക്തമാക്കുന്നു. എട്ട് സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ടു തവണയാണ് വെടിയൊച്ച കേട്ടതെന്നാണ് കങ്കണ പറയുന്നത്. തന്റെ മുറിയുടെ എതിർസൈഡാണ് ഇത് സംഭവിച്ചതെന്നും കങ്കണ പറയുന്നു. സുശാന്തിന്റെ മരണത്തെക്കുറിച്ച് സംസാരിച്ചതിന് തന്നെ ഭീഷണിപ്പെടുത്തുന്നതിനാണ് ഇത് ചെയ്തതെന്നാണ് കങ്കണ പറയുന്നത്.
സംഭവത്തിനു പിന്നാലെ കുളു ജില്ലാ പൊലീസ് കങ്കണയുടെ വീട്ടിലെത്തി. സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കി. അതേസമയം എന്തെങ്കിലും സംശയിക്കത്തക്കതായി കണ്ടെത്തിയിട്ടില്ല. കങ്കണയുടെ വീടിന് സുരക്ഷ ഒരുക്കിയിട്ടില്ലെന്നും പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കിയതായും പൊലീസ് സൂപ്രണ്ട് ഗൗരവ് സിംഗ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കങ്കണയിൽ നിന്ന് ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.