ഒമ്പതാം ക്ലാസുകാരന്റെ പരസ്യവാചകം: 'ഉപകരണം നന്നായാലും നന്നായില്ലെങ്കിലും ഫോണിൽ വിളിച്ചറിയിക്കും'
Last Updated:
ഇലക്ട്രോണിക് സാധനങ്ങൾ നന്നാക്കാൻ ആളുകൾ അന്വേഷിച്ച് വരാൻ തുടങ്ങിയതോടെ സമീപത്തെ കടയിൽ കൈപ്പടയിൽ തയ്യാറാക്കിയ ചെറിയ കുറിപ്പ് ഫോൺ നമ്പർ ഉൾപ്പെടെ നൽകി പതിച്ചു.
പല തരത്തിലുള്ള പരസ്യവാചകങ്ങൾ നമ്മൾ കേട്ടിട്ടുണ്ട്. അതിലെല്ലാം പ്രധാനമായും അവരുടെ അവകാശവാദം നൂറു ശതമാനം കൃത്യത ആയിരിക്കും. അത് ഉപകരണങ്ങൾ ആയിക്കൊള്ളട്ടെ സേവനങ്ങൾ ആയിക്കൊള്ളട്ടെ. എന്തുമായിക്കൊള്ളട്ടെ. എന്നാൽ, ഇതിനെല്ലാം അപവാദമായിരിക്കുകയാണ് ഒരു ഒമ്പതാം ക്ലാസുകാരന്റെ പരസ്യവാചകം. അത് ഇങ്ങനെ, 'ഉപകരണം നന്നായാലും നന്നായില്ലെങ്കിലും ഫോണിൽ വിളിച്ചറിയിക്കും'.
advertisement
കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്ത് അടിവാരത്തുള്ള അഭിനവ് എന്ന ഒമ്പതാം ക്ലാസുകാരനാണ് ഈ പരസ്യവാചകത്തിന്റെ ഉടമ. കേടായ എൽ ഇ ഡി ബൾബുകൾ രണ്ടാമതൊന്ന് ആലോചിക്കാതെ വലിച്ചെറിയുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. എന്നാൽ, അഭിനവിന്റെ കൈയിൽ കൊടുത്താൽ കേടായ എൽ ഇ ഡി ബൾബ് മാത്രമല്ല ഇലക്ട്രിക് ടോർച്ചും എമർജൻസിയും സിഎഫ്എലും ഹെഡ് ലൈറ്റും ഒക്കെ നന്നാക്കി തരും.
advertisement
കേടായ എൽ ഇ ഡി ബൾബ് നന്നാക്കാൻ 20 രൂപയാണ് അഭിനവിന്റെ ചാർജ്. അയൽക്കാർ പറഞ്ഞ് പറഞ്ഞ് സംഭവം നാട്ടിൽ പാട്ടായി. ഇതോടെ നാട്ടിലുള്ളവരും സഹായത്തിനായി അഭിനവിനെ തേടിയെത്തി. അഭിനവിന്റെ അടുത്തേക്ക് എത്താൻ കഴിയാത്തവർക്ക് അവരുടെ വീട്ടിലെത്തി തന്റെ സേവനം ഉറപ്പുവരുത്തുന്നു ഈ കൊച്ചുമിടുക്കൻ. കൊറോണ ഒരുപാട് വ്യാപിച്ചതു കൊണ്ട് തൽക്കാലം അതിനൊരു നിയന്ത്രണം സ്വയം ഏർപ്പെടുത്തിയിരിക്കുകയാണ്.
advertisement
വാട്ട്സ് മാറുന്നതിന് അനുസരിച്ച് ഉപകരണം നന്നാക്കുന്നതിനുള്ള നിരക്കിലും മാറ്റമുണ്ട്. 20 രൂപയാണ് ഏറ്റവും മിനിമം ചാർജ്. 75 രൂപയാണ് ഇതുവരെ ഈടാക്കിയിട്ടുള്ള ഏറ്റവും ഉയർന്ന ചാർജ്. ഇലക്ട്രോണിക് സാധനങ്ങൾ നന്നാക്കാൻ ആളുകൾ അന്വേഷിച്ച് വരാൻ തുടങ്ങിയതോടെ സമീപത്തെ കടയിൽ കൈപ്പടയിൽ തയ്യാറാക്കിയ ചെറിയ കുറിപ്പ് ഫോൺ നമ്പർ ഉൾപ്പെടെ നൽകി പതിച്ചു.
advertisement
അതിൽ ഏതൊക്കെ ഉപകരണങ്ങൾ സർവീസ് ചെയ്യുമെന്നും ഏതൊക്കെ സർവീസ് ചെയ്യില്ലെന്നും വ്യക്തമാക്കുന്നു. 'ഉപകരണങ്ങൾ കൊണ്ടുവരുന്നവർ സർവീസ് ചെയ്യേണ്ട ഉപകരണമിടുന്ന കവർ-സഞ്ചിയിൽ പേരും ഫോൺ നമ്പരും ഒരു കടലാസിൽ എഴുതി വെയ്ക്കണം. ഉപകരണം നന്നായാലും നന്നായില്ലെങ്കിലും ഫോണിൽ വിളിച്ചറിയിക്കും' - അഭിനവിന്റെ കൈയെഴുത്തിൽ തയ്യാറാക്കിയ പോസ്റ്ററിലെ വാചകങ്ങളാണിത്.
advertisement
ശാസ്ത്രീയമായി ഇക്കാര്യത്തിൽ ഇതുവരെ ഒന്നും പഠിച്ചിട്ടില്ലാത്ത അഭിനവിന് ഇത് മൂന്നാം ക്ലാസ് മുതലുള്ള താൽപര്യമാണ്. പക്ഷേ, വിദ്യാർത്ഥിയുടെ താൽപര്യത്തിന് പ്രോത്സാഹനമായി അധ്യാപകരും രംഗത്തെത്തി. പുതുപ്പാടി സർക്കാർ ഹൈസ്ക്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അഭിനവിന് ക്ലാസ് ടീച്ചർ ആയ മഞ്ജുഷ ടീച്ചർ ഇലക്ട്രോണിക്സുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്ന് എടുത്തു നൽകാറുണ്ട്.