കൊച്ചി: സിപിഐയുടെ മാർച്ചിന് നേരെയുണ്ടായ ലാത്തിച്ചാർജിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്ന് ജില്ലയിലെത്തും. രാവിലെ കൊച്ചിയിൽ എത്തുന്ന കാനം രാജേന്ദ്രൻ ആലുവയിൽ മേഖല റിപ്പോർട്ടിംഗിലാണ് ആദ്യം പങ്കെടുക്കുക. മൂന്നു ജില്ലകളിലെ പ്രവർത്തകർക്കായാണ് മേഖലാ റിപ്പോർട്ടിംഗ്.
തുടർന്ന് വൈകുന്നേരം ആലുവയിൽ എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് യോഗം ചേരും. സിപിഐ മാർച്ചിനെക്കുറിച്ച് കാനം നടത്തിയ വിവാദ പരമർശങ്ങളിലെ അതൃപ്തി ജില്ലാ നേതൃത്വം ഇതിനകം തന്നെ പരസ്യമായി പ്രകടിപ്പിച്ചു കഴിഞ്ഞു. ഇക്കാര്യത്തിലുള്ള അതൃപ്തി യോഗത്തിൽ കാനത്തിനെ നേരിട്ട് അറിയിക്കാനാണ് ജില്ലാ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
ഞാറയ്ക്കൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്നായിരുന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അറിയിച്ചിരുന്നത്. പിന്നീട് പാർട്ടി കമ്മിറ്റിയുടെ തീരുമാനപ്രകാരം മാർച്ച് എറണാകുളം ഡി.ഐ.ജി.ഓഫിസിലേക്ക് മാറ്റി. മാർച്ച് നടത്തുന്ന വിവരം അറിയിച്ചപ്പോൾ കാനം അതിനെ എതിർത്തിരുന്നില്ല. എന്നാൽ ഇപ്പോൾ മാർച്ചിന്നെക്കുറിച്ച് അറിയില്ലെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും രാജു പറഞ്ഞു.