മോയിൻ കുട്ടി വൈദ്യരെ പാടി രശ്മി സതീഷ്, കപ്പല്‍ചീന്തുമായി കുട്ടപ്പനാശാന്‍; കൊണ്ടോട്ടി നേര്‍ച്ച ചരിത്രം തിരിച്ചുപിടിക്കുന്നു
Last Updated:
സൂഫീ കേന്ദ്രങ്ങളും നേര്‍ച്ചകളുമെല്ലാം മതപരമാണോ അല്ലയോയെന്ന കാര്യത്തില്‍ കേരളത്തില്‍ സുന്നികളും മുജാഹിദുകളും ഇപ്പോഴും തര്‍ക്കത്തിലാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പാണ് സൂഫീ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ എക്കാലവും മതജാതി അതിര്‍വരമ്പുകള്‍ മായ്ച്ചുകളഞ്ഞിരുന്നു. പക്ഷെ സൂഫിസത്തിനെതിരെ മുജാഹിദ് വിഭാഗം കടുത്ത വിമര്‍ശനമുന്നയിച്ചതോടെ സുന്നികള്‍ തന്നെ ആത്മീയോത്സവങ്ങളില്‍നിന്ന് പതുക്കെ പിന്‍വാങ്ങി. അത്തരത്തിലൊന്നാണ് കൊണ്ടോട്ടി നേര്‍ച്ച. പല കാരണങ്ങള്‍കൊണ്ട് നിര്‍ത്തിവെച്ച നേര്‍ച്ച ഇപ്പോള്‍ പുനരാരംഭിച്ചിരിക്കയാണ്. ആത്മീയതയെയും കലയെയും സംസ്‌കാരത്തെയും സമന്വയിപ്പിച്ച് പുതിയ സ്നേഹത്തിന്റെ ഈണമീട്ടുകയാണ് കൊണ്ടോട്ടി സൂഫീഫെസ്റ്റ്..
റിപ്പോർട്ട്- മുഹമ്മദ് ഷഹീദ്
നിലച്ചുപോയ കൊണ്ടോട്ടി നേര്‍ച്ച പുതിയ രൂപത്തില്‍ തിരിച്ചുവരികയാണ്. തത്വചിന്തയും, പാട്ടും, ഫോട്ടോ പ്രദര്‍ശനങ്ങളുമെല്ലാം ഒത്തുചേര്‍ന്ന സൂഫീഫെസ്റ്റ് കൊണ്ടോട്ടി നേര്‍ച്ചയുടെ സത്തയെതിരിച്ചുപിടിക്കുകയാണ്. കുട്ടപ്പന്‍ ആശാന്റെ കപ്പല്‍ചിന്ത്, ഹുസൈന്‍ രണ്ടത്താണിയുടെ മോയിന്‍കുട്ടി വൈദ്യരെക്കുറിച്ചുള്ള പ്രഭാഷണം, കവയിത്രി അനിതാതമ്പി അവതരിപ്പിച്ച പ്രബന്ധം, ഷബ്‌നം വിര്‍മാണിയുമായി ഡോ. സി.എസ്. വെങ്കിടേശ്വരന്‍ നടത്തിയ മുഖാമുഖം, ഉദൈഫ് റഹ്മാന്‍ നടത്തിയ പ്രഭാഷണം. ഇഖ്റഅ് എന്ന പേരില്‍ രണ്ടുദിവസം നീണ്ട സൂഫി ഫെസ്റ്റ് ആചാരങ്ങള്‍ക്കപ്പുറം അറിവിന്റെയും കലകളുടെയും ആഘോഷമായി മാറി. ബിനാലെ ക്യുറേറ്ററും ആര്‍ട്ട് ഡയരക്ടറുമായ റിയാസ് കോമുവാണ് കൊണ്ടോട്ടി ഫെസ്റ്റ് സംവിധാനിച്ചത്.
advertisement
കൊണ്ടോട്ടി സൂഫി ഫെസ്റ്റ് ഡിസൈന്‍ ചെയ്തത് അറിവിന്റെ ഉത്സവം എന്ന നിലയിലാണ്. കൊണ്ടോട്ടിയുടെ ചരിത്രം കൊടുക്കല്‍വാങ്ങലുടെതാണ്. ആ സാംസ്‌കാരിക പൈതൃകം തിരിച്ചറിഞ്ഞാണ് ഫെസ്റ്റ് സംവിധാനിച്ചത്. സാംസ്‌കാരിക സമന്വയത്തിന്റെ ഇടമായാണ് ഫെസ്റ്റ് സംവിധാനിച്ചത്. സൂഫി ഫെസ്റ്റില്‍ മതത്തിനല്ല പ്രാധാന്യം. ഇവിടെ ജീവിച്ച ജനങ്ങളുടെ ജീവിതത്തിനാണ്. രശ്മി സതീഷ് മോയിന്‍കുട്ടി വൈദ്യരെ പാടുന്നത് ആദ്യമായാണ്. നേര്‍ച്ചസ്ഥലത്ത് കുട്ടപ്പന്‍ ആശാന്‍ പാടുന്നത് അപൂര്‍വ്വാണ്. ഇത് കൊണ്ടുവരാനാണ് ഞങ്ങള്‍ ശ്രമിച്ചത്. ഇന്ത്യയെന്ന രാജ്യത്തിന്റെ വൈവിധ്യം കൊണ്ടോട്ടി പ്രാക്ടീസ് ചെയ്യുകയാണ്. നല്ല സ്ഥലത്താണ് വിത്തിട്ടത്. നല്ല പങ്കാളിത്തമുണ്ട്. പ്രദേശത്തുള്ളവര്‍ ഇന് നെഞ്ചോട് ചേര്‍ത്തു.- റിയാസ് കോമു പറഞ്ഞു.
advertisement
ബോംബെ കല്യാണ്‍ സ്വദേശിയായ മുഹമ്മദ് ഷാ തങ്ങളാണ് കൊണ്ടോട്ടി തങ്ങന്‍മാരുടെ പിതാവ്. അറബി പേര്‍ഷ്യന്‍ ഭാഷയിലും സൂഫിസത്തിലും നല്ല അവഗാഹം നേടിയ അദ്ദേഹം അല്‍പകാലത്തിനകം തന്നെ നാട്ടുകാരുടെ പ്രിയപ്പെട്ടനായി മാറി. ഇവരുടെ ഓര്‍മ്മപുതുക്കലാണ് കൊണ്ടോട്ടി നേര്‍ച്ച. സൂഫിസമെന്നത് ആത്മജ്ഞാനമാണ്. ആത്മാന്വേഷണവുമാണ്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പ്രകൃതിയിലേക്കും ഒഴുകുന്ന സ്നേഹത്തിന്റെ പുഴ...വ്യവസ്താപിത മതത്തിന്റെ നിര്‍വ്വചനങ്ങള്‍ക്കും ചട്ടക്കൂടുകള്‍ക്കുമപ്പുറമുള്ള സ്നേഹമതം. അതുകൊണ്ടുതന്നെ കൊണ്ടോട്ടി തങ്ങന്‍മാരെ കേരളത്തിലെ വ്യവസ്ഥാപിത മതസംഘടനകള്‍ തള്ളിപ്പറഞ്ഞു.
advertisement
സൂഫികള്‍ ശരീഅത്തിനെയും തത്വചിന്തയെയും നിര്‍ബന്ധ ബുദ്ധിയില്‍ തളച്ചിടാനല്ല ശ്രമിച്ചത്. അറിവിനെ സൂക്ഷിച്ചു, കൈമാറി. വ്യക്തിയുടെ ആത്മലോകത്ത് ജീവിച്ചു. ഏത് വിഭാഗത്തിന്റെയും സാംസ്‌കാരിക പശ്ചാത്തലത്തെ സ്വീകരിച്ചു. അവരെ പരിവര്‍ത്തിപ്പിച്ചു. ഇന്തിയിലും പുറത്തും അതാണ് കണ്ടത്. മോഡേണിറ്റി വന്നതോടെ പാന്‍ ഇസ്ലാം സ്വഭാവം വന്നു. മതവും ആ നിലയില്‍ പരിഷ്‌കരിച്ചു. വൈവിധ്യങ്ങളെ തള്ളിക്കളയാന്‍ ശ്രമിച്ചു. ഇത് തിരിച്ചുകൊണ്ടുവരാനാണ് ശ്രമം- റഫീഖ് തങ്ങള്‍ പറയുന്നു.
advertisement
ആത്മീയ കേന്ദ്രങ്ങള്‍ക്കും നേര്‍ച്ചകള്‍ക്കുമെതിരെ കേരളത്തിലെ സലഫീ സംഘടനകള്‍ ശക്തമായ പ്രചാരണം സംഘടിപ്പിച്ചു. ഇതോടെ പരമ്പരാഗത സുന്നികളും നാടിന്റെ സാംസ്‌കാരികോത്സവങ്ങളായിരുന്ന നേര്‍ച്ചകളില്‍ നിന്നും പതുക്കെ പിന്‍വാങ്ങിത്തുടങ്ങി. കുടുംബങ്ങള്‍ തമ്മിലുള്ള ചില തര്‍ക്കങ്ങള്‍ കാരണം കൊണ്ടോട്ടി നേര്‍ച്ച പൂര്‍ണ്ണമായി നിലച്ചു. കൊണ്ടോട്ടി നേര്‍ച്ചയെപഴയ പ്രതാപത്തോടെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിനാണ് സൂഫീ ഫെസ്റ്റോടെ തുടക്കമായത്.
advertisement
പല സലഫി, ജമാഅത്ത് ചിന്തകളും ഇത്തരം പാരമ്പര്യങ്ങളെ തിരിച്ചറിഞ്ഞുതുടങ്ങി. മണ്ണില്‍ നില്‍ക്കുന്ന ജനങ്ങളെ തൊടണമെങ്കില്‍ അവരുടെ കലയെയും ജീവിതത്തെയും പരിഗണിക്കണമെന്ന് അവര്‍ തിരിച്ചറിഞ്ഞു. പുരോഗമന നവീകരണ സംഘങ്ങള്‍ ഈ വഴിയില്‍ വരുന്നുണ്ട്. ഇത് നല്ലകാര്യമാണ്. സംവാദാത്മക സാഹചര്യം വന്നിട്ടുണ്ട്. ഇത് ആത്മാര്‍ത്ഥമായ കൊടുക്കല്‍ വാങ്ങലുകളായി മാറേണ്ടതുണ്ട്.- റഫീഖ് തങ്ങള്‍ പറഞ്ഞു. സൂഫീ കേന്ദ്രങ്ങളില്‍ നിന്ന് പ്രസരിച്ച ആത്മീയത സുഗന്ധത്തിന് മനുഷ്യരെ ചേര്‍ത്തുനിര്‍ത്താനുള്ള കഴിവുണ്ട്. കര്‍മ്മശാസ്ത്ര വിധിവിലക്കുകളില്‍ കെട്ടിയിട്ട വരണ്ട ലോകമല്ല സൂഫീ കേന്ദ്രങ്ങള്‍... ഇടക്കെപ്പോഴോ ആരൊക്കെയോ വഴിയടച്ചുകളഞ്ഞ ആ സ്നേഹധാരയെ വീണ്ടും കൊണ്ടോട്ടി കണ്ടെടുക്കുകുയാണ്....