ഐ. ടി വികസനത്തിൽ വലിയ കുതിച്ചുചാട്ടമാണ് ഈ സർക്കാരിന്‍റെ കാലത്തുണ്ടായത്. ആ നേട്ടങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്ന പുതിയ പദ്ധതിയാണ് ടോറസ് ഡൗണ്‍ടൗണ്‍ പദ്ധതി. ബോസ്റ്റണ്‍ ആസ്ഥാനമായ ടോറസ് അവരുടെ പ്രവര്‍ത്തന വിപുലീകരണത്തിന്‍റെ ഭാഗമായി തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ആരംഭിക്കുന്ന പദ്ധതിക്ക് ഇന്നലെ തുടക്കം കുറിച്ചു.
ഈ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് മുന്നേ തന്നെ കീ സ്റ്റോണ്‍ എന്ന ഈ പ്രീഫാബ് കെട്ടിടത്തിലൂടെ കമ്പനികള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയും. ഈ പദ്ധതിയുടെ സ്പെഷ്യല്‍ ഇക്കണോമിക് സോണില്‍ 20 ലക്ഷം ചതുരശ്ര അടിയില്‍ പൂര്‍ത്തിയായി വരുന്ന എംബസി ടോറസ് ടെക് സോണ്‍ എന്ന സമുച്ചയത്തില്‍ ഓഫീസ് പ്രവര്‍ത്തങ്ങളുടെ ഭാഗമായി കരാറില്‍ ഏര്‍പ്പെട്ട കമ്പനികള്‍ ആയിരിക്കും 62,500 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതും രണ്ട് നിലകളുള്ളതുമായ കീ സ്റ്റോണിന്‍റെ ഗുണഭോക്താക്കള്‍.
800 സീറ്റുകള്‍ ഉള്ള, പൂര്‍ണമായി ശീതികരിച്ച കെട്ടിടത്തില്‍ പ്ലഗ് ആന്‍റ് പ്ലേയ് സംവിധാനത്തോടെയുള്ള ഓഫീസുകള്‍ ആവും ഉണ്ടാവുക. ആധുനിക സജ്ജീകരണങ്ങളോടു കൂടിയുള്ള മീറ്റിങ്, കോണ്‍ഫറന്‍സ് മുറികള്‍, കഫറ്റീരിയ, 100 ശതമാനം പവര്‍ ബാക്കപ്പ്, അഗ്നിരക്ഷാ സംവിധാനങ്ങള്‍, ബില്‍ഡിങ് മാനേജ്മെന്‍റ് സിസ്റ്റം എന്നിവ ഉണ്ടാകും. ചെറുപ്പക്കാരായ കേരളത്തിലെ അഭ്യസ്തവിദ്യര്‍ക്ക് മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ ഈ പദ്ധതി സഹായകമാകുമെന്നത് സുനിശ്ചിതമാണ്.
ടോറസ് ഡൗണ്‍ ടൗണിലെ പ്രത്യേക സാമ്പത്തികമേഖലയിലെ എംബസി ടോറസ് ടെക്സോണില്‍ കരാറിലേര്‍പ്പെട്ട കമ്പനികള്‍ക്ക് ഈ ഓഫിസ് ഉപയോഗിക്കാം. മൂന്ന് കമ്പനികളാണ് നിലവില്‍ എംബസി ടോറസ് ടെക്സോണില്‍ ഓഫിസ് സ്പേയ്സിനായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ടെക് സോണിലെ ഓഫിസ് സജ്ജമാകുന്നതുവരെ കീസ്റ്റോണിലെ സൗകര്യം ഉപയോഗിച്ച് ഈ കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാം. ടോറസ് ഇന്‍വെസ്റ്റ്മെന്‍റ് ഹോള്‍ഡിങ്സ് ഇന്ത്യയും റിയല്‍ എസ്റ്റേറ്റ് കമ്പനിയായ എംബസി ഗ്രൂപ്പും സംയുക്തമായാണ് കീസ്റ്റോണ്‍ നിര്‍മിച്ചത്. 20 ഏക്കര്‍ സ്ഥലത്ത് 1500 കോടി രൂപ മുടക്കില്‍ നിര്‍മിക്കുന്ന പദ്ധതിയാണ് ടോറസ് ഡൗണ്‍ടൗണ്‍.