Petrol Diesel Price| രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പെട്രോൾ- ഡീസൽ വില വീണ്ടും വർധിച്ചു
പെട്രോളിന് ഇന്ന് ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്.
News18 Malayalam | February 23, 2021, 6:54 AM IST
1/ 7
തിരുവനന്തപുരം: രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് ഇന്ന് ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്. കൊച്ചിയിൽ പെട്രോളിന് 91.20 രൂപയും ഡീസലിന് 85.86 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോൾ വില 92.81. ഡീസൽ വില 87.38 രൂപയായി. ശനിയാഴ്ച ഏറ്റവും വലിയ പ്രതിദിന ഇന്ധന വില വർധനവാണ് ഉണ്ടായത്. തുടർച്ചയായ 13ാം ദിവസം വില വർധിപ്പിച്ച അന്ന് പെട്രോളിനും ഡീസലിനും 39 പൈസയാണ് കൂട്ടിയത്. സമീപകാലത്തെ ഏറ്റവും വലിയ വർധനയായിരുന്നു ഇത്.
2/ 7
ഫെബ്രുവരി 9 മുതല്‍ 23 വരെയുള്ള പത്ത് ദിവസംകൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് 4 രൂപ 65 പൈസയും പെട്രോളിന് 4 രൂപ 12 പൈസയുമാണ് വര്‍ധിച്ചത്. കഴിഞ്ഞ ആഴ്ച രാജ്യത്ത് ആദ്യമായി പെട്രോൾ വില നൂറുകടന്നിരുന്നു. രാജസ്ഥാനിലെ ഗംഗാനഗറിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പമ്പുകളിൽ അന്ന് പെട്രോൾ വില 100.13 രൂപയിലെത്തിയിരുന്നു. നവംബർ 19 മുതലാണ് എണ്ണ വിതരണ കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിക്കാൻ തുടങ്ങിയത്. അതിന് മുമ്പ് രണ്ട് മാസത്തോളം ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു.
3/ 7
പെട്രോൾ, ഡീസൽ വില ലിറ്ററിന് 90 രൂപയ്ക്ക് മുകളിലായതോടെ നാല് സംസ്ഥാനങ്ങൾ ഇതുവരെ നികുതിയിൽ കുറവുവരുത്തി. പശ്ചിമ ബംഗാൾ, അസം, രാജസ്ഥാൻ, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളാണ് നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസമേകിയത്. പശ്ചിമ ബംഗാൾ പെട്രോളിനും ഡീസലിനും ഒരു രൂപയാണ് കുറച്ചത്. ഏറ്റവുംകൂടുതൽ കുറച്ചത് മേഘാലയയാണ്. പെട്രോൾ ലിറ്ററിന് 7.40 രൂപയും ഡീസൽ 7.10 രൂപയും. അസ്സമാകട്ടെ അധികനികുതിയിനത്തിൽ ഈടാക്കിയിരുന്ന അഞ്ചുരൂപ പിൻവലിച്ചു. രാജസ്ഥാനാണ് ആദ്യമായി നികുതി കുറച്ചത്. മൂല്യവർധിത നികുതി 38 ശതമാനത്തിൽനിന്ന് 36 ശതമാനമായാണ് കുറവുവരുത്തിയത്.
4/ 7
2018 ല്‍ പെട്രോള്‍, ഡീസല്‍ വില കുതിച്ച് കയറിയതോടെ സര്‍ക്കാര്‍ ചില ഇടപെടലുകൾ നടത്തിയിരുന്നു. പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ ലിറ്ററിന് ഒന്നര രൂപ വീതം കുറയ്ക്കുകയായിരുന്നു 2018ലെ വില വർധന സമയത്ത് ചെയ്തത്. ഇതു കൂടാതെ സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ ലിറ്ററിന് ഒരു രൂപ കുറയ്ക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ഒക്ടോബറിന് ശേഷം ക്രൂഡ് ഓയിൽ വില 50 ശതമാനത്തിലധികം ഉയർന്നിട്ടുണ്ട്. 2020 ജനുവരിയിൽ ബാരലിന് 63.7 ഡോളറായിരുന്ന ക്രൂഡ് ഓയിൽ വില ഒക്ടോബറിൽ 40.2 ഡോളറിലെത്തി.
5/ 7
ഇന്ത്യയിൽ 2021 ജനുവരിയിൽ ഇന്ധന വില റെക്കോർഡ് ഉയരത്തിലെത്തി. 2020 ഏപ്രിലിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞിരുന്നു. കോവിഡ് മഹാമാരിയെ തുടർന്നുള്ള ലോക്ക്ഡൗണിനെ തുടർന്നാണ് വില കുത്തനെ ഇടിഞ്ഞത്. എന്നാൽ വാക്സിൻ വിതരണം ആരംഭിച്ചതോടെ വില ബാരലിന് 40 ഡോളറിൽ നിന്ന് 63.49 ഡോളറിലേയ്ക്ക് ഉയർന്നു. ഇതേ സമയം പ്രധാന എണ്ണ ഉത്പാദന രാജ്യമായ സൗദി അറേബ്യ എണ്ണയുടെ ഉത്പാദനം 1 മില്യൺ ബാരൽ കുറച്ച് 8.125 ബാരലായി ചുരുക്കി.
6/ 7
ഇതിനിടെ വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇന്ധനത്തിൻ മേലുള്ള നികുതി വർദ്ധിപ്പിച്ചു. ഇതും ഇന്ധന വില ഉയരാൻ കാരണമായി. ഡൽഹിയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പെട്രോളിന്റെ നികുതി 180 ശതമാനം വർദ്ധിപ്പിച്ചു. ഡീസലിന്റെ നികുതി 141 ശതമാനം വർദ്ധിച്ചു. ഗ്രാമപ്രദേശങ്ങളിൽ മൺസൂൺ കാലത്ത് നിരവധി കർഷകരെയും ഇന്ധന വില വർദ്ധനവ് ബാധിക്കും. ജലസേചനത്തിനും മറ്റും ഡീസൽ മോട്ടോറുകൾ ഉപയോഗിക്കുന്നത് കർഷകരുടെ ചെലവ് വർദ്ധിപ്പിക്കും.
7/ 7
ഇന്ധനവിലയിലെ നിരന്തരമായ വർധനവിനെ തുടർന്ന് ഇന്ധനത്തിൻ മേലുള്ള നികുതി ഉടൻ വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം വിമർശനമുയർത്തുന്നുണ്ട്. കേരളത്തിലും ഇന്ധന വില സർവകാല റെക്കോർഡിലാണ്. ഒരു ലിറ്റർ പെട്രോളിന്റെ വില 92 രൂപ കടന്നു. ഡീസലിന് 87 രൂപ കടന്നു. എൽ പി ജി സിലിണ്ടറിന്റെ വിലയും ഈ ആഴ്ച ഡൽഹിയിൽ 50 രൂപ വർധിപ്പിച്ചിരുന്നു.